പെട്ടി തുറക്കുമ്പോള്‍ നേതൃത്വം ഞെട്ടും, തരൂര്‍ തിളങ്ങും: 287 ല്‍ 100 ലേറെ വോട്ട് ഉറപ്പെന്ന്
കോഴിക്കോട്: എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്ത് വരുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് കേരളത്തില്‍ നിന്നും ശശി തരൂരിന് ഏത്ര വോട്ടുകള്‍ കിട്ടുമെന്നാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുന്‍ ഖാർഗെ വരുമെന്ന കാര്യം ഏറേക്കുറെ ഉറപ്പാണെങ്കിലും ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് തരൂര്‍ ക്യാമ്പിന്റെ പ്രതീക്ഷ.
കേരളത്തിലേക്ക് വരികയാണെങ്കില്‍ ഗ്രൂപ്പിന് അതീതമായി പ്രമുഖ നോക്കളെല്ലാം തന്നെ ഒറ്റക്കെട്ടായി ശശി തരൂരിന് എതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുള്ള വോട്ടുകള്‍ തരൂർ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരളത്തില്‍ നിന്നും ആകെ 287 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ അമ്പത് വോട്ടുപോലും തരൂരിന് ലഭിക്കില്ലെന്നായിരുന്നു നേതൃത്വം തുടക്കത്തില്‍ കണക്ക് കൂട്ടിയത്. എന്നാല്‍ അവസാന ഘട്ടമായപ്പോഴേക്കും നൂറിലേറേ വോട്ടുകള്‍ തരൂരിന് ലഭിക്കുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. തങ്ങളുടെ നിലപാടിന് വിരുദ്ധമായി ശശി തരൂർ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അത് നേതൃത്വത്തിന് കനത്ത തിരിച്ചടിയാവും.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല, മുതിർന്ന നേതാവ് എകെ ആന്റണി, കെ മുരളീധരന്‍ എംപി തുടങ്ങിയ നേതാക്കള്‍ ഖാർഗെയ്ക്കായി പരസ്യമായി തന്നെ രംഗത്തിറങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവ് വീഡി സതീശന്റേയും ഉമ്മന്‍ചാണ്ടിയുടേയും നീക്കങ്ങള്‍ രഹസ്യമായിരുന്നു.

എംകെ രാഘവന്‍ എംപിയെപ്പോലുള്ളവരും തരൂരിന് അനുകൂലമായി പരസ്യമായി രംഗത്ത് വന്നു. കോഴിക്കോട് ജില്ലയിലെ ഭൂരിപക്ഷം അംഗങ്ങളും തരൂർ അധ്യക്ഷനാവട്ടേയെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തു. കേരളത്തില്‍ അടുത്തിടെ കെ പി സി സി അംഗങ്ങളുടെ പട്ടിക പുനസംഘടിപ്പിച്ചപ്പോള്‍ കൃത്യമായ ഗ്രൂപ്പ് വീതം വെപ്പായിരുന്നു നടന്നത്.

എ, ഐ ഗ്രൂപ്പുകളും കെ സുധാകരന്‍, വിഡി സതീശന്‍, കെ സി വേണുഗോപാല്‍ വിഭാഗങ്ങളും അംഗങ്ങളെ വീതിച്ച് എടുക്കുകയായിരുന്നു. ഇത്തരത്തില്‍ കെ പി സി സി അംഗങ്ങളായി മാറിയ 310 പേരില്‍ 287 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. എന്നാല്‍ തങ്ങളെ അംഗങ്ങളായി നിശ്ചയിച്ചവരുടെ അനിഷ്ടം വകവെക്കാതെ നൂറിലേറെപ്പേർ ശശി തരൂരിന് വോട്ട് ചെയ്തെന്നാണ് തരൂർ ക്യാമ്പിലെ ഒരു നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.

മറ്റ് പല വിഷയങ്ങളിലും ഭിന്നാഭിപ്രായമുള്ള കേരളത്തിലെ കോണ്‍ഗ്രസിലെ പഴയ ഗ്രൂപ്പുകളും പുതിയ ഗ്രൂപ്പുകളുമെല്ലാം തരൂരിനെതിരെ ഒന്നിച്ചെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ പ്രബലരായ നേതാക്കളെല്ലാം ഒറ്റക്കെട്ടായി എതിർത്തിട്ടും തരൂരിന് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്നതും നേതൃത്വത്തെ ആശങ്കയിലാക്കുന്ന കാര്യമാണ്.

ഖാര്‍ഗെയ്ക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷം നല്‍കാതെ രണ്ടുപേർക്കും ഒരേ തരത്തിലുള്ള പിന്തുണ ലഭിച്ചിരുന്നെങ്കില്‍ തരൂരിന് വിജയിക്കാന്‍ സാധിച്ചേനെയെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. തരൂരിനുള്ള സ്വീകാര്യതയില്‍ ഭയപ്പെടുന്ന കേരളത്തിലെ ചില നേതാക്കള്‍ ദേശീയ തലത്തില്‍ തന്നെ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ രംഗത്ത് ഇറങ്ങിയെന്നും ഇവർ ആരോപിക്കുന്നു.












Click it and Unblock the Notifications