''പിണറായി നൽകിയ സ്നേഹവും കരുതലും വലുത് ''; ശോഭനാ ജോർജ് രാജിവച്ചു
ചെങ്ങന്നൂർ: ജീവിതത്തിൽ നിർണായക രാഷ്ട്രീയ തീരുമാനമെടുക്കേണ്ടി വന്നപ്പോൾ അതിന് ധൈര്യം നൽകിയ വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സിപിഎം നേതാവ് ശോഭനാ ജോർജ്ജ്. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചതിന് ശേഷം ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശോഭന. രാജിഘട്ടത്തിലും സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും തള്ളാതെയായിരുന്നു ശോഭനയുടെ വാക്കുകൾ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. കോൺഗ്രസ് നേതാവും ചെങ്ങന്നൂർ എംഎൽഎയുമായിരുന്ന ശോഭന ജോർജ് കോൺഗ്രസിനുള്ളിലെ തർക്കവിതർക്കങ്ങളെ തുടർന്ന് 2018 ലാണ് സിപിഎമ്മിലെത്തുന്നത്.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണായി ചുമതലയേറ്റതിന് ശേഷം രണ്ട് പ്രളയങ്ങളെയും കൊവിഡിനെയും അതിജീവിച്ചാണ് പ്രവര്‍ത്തിക്കേണ്ടി വന്നതെന്ന് രാജി പ്രഖ്യാപന വേളയിൽ ശോഭനാ ജോർജ് പറഞ്ഞു. മൂന്നര കൊല്ലത്തിനിടയിൽ ഒരുപാട് ആഘോഷ ദിവസങ്ങൾ കടന്നു പോയി. ഓണക്കാലത്തെ വില്‍പ്പന കൊണ്ട് പിടിച്ചുനില്‍ക്കുന്ന ഖാദി മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് ഓണ നാളുകളിൽ കടന്നുപോയതെന്നും ശോഭന ജോർജ് വ്യക്തമാക്കി. ഇക്കാലയളവിൽ പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഖാദിബോർഡ് മുന്നോട്ടുപോയത്.

താൻ ഖാദി ബോർഡിൻ്റെ വൈസ് ചെയർപേഴ്സണായിരുന്ന വേളയിൽ അന്ന് വകുപ്പുമായി ബന്ധപ്പെട്ട ചുമതലയുണ്ടായിരുന്ന മന്ത്രിമാരായിരുന്ന സ: എ സി മൊയ്തീൻ, ഇ പി ജയരാജൻ അഡ്വ. പി രാജീവ് എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചതിനെയും ശോഭനാ ജോർജ് എടുത്തുപറഞ്ഞു. മൂന്ന് മന്ത്രിമാരുമായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ ലഭിച്ച വലിയ അത്യപൂർവ്വ ഭാഗ്യമാണെന്നും അവർ പ്രതികരിച്ചു.

ജീവിതത്തിൽ നിർണായക രാഷ്ട്രീയ തീരുമാനമെടുക്കേണ്ടി വന്നപ്പോൾ അതിന് ധൈര്യവും പിന്തുണയും നൽകിയ വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആ സ്നേഹവും കരുതലും വലുതാണ്. അന്ന് താനെടുത്ത തീരുമാനത്തിൽ നിന്ന് കുറ്റബോധമോ യാതൊരുവിധത്തിലുള്ള നിരാശയോ ഇതുവരെ തോന്നിയിട്ടില്ലെന്നും ശോഭനാ ജോർജ് പറഞ്ഞു. സ്ത്രീയെന്ന നിലയിലും അങ്ങേയറ്റത്തെ സ്‌നേഹവും പരിഗണനയും ബഹുമാനവുമാണ് സിപിഎമ്മിലെ ഓരോ നേതാക്കളും തന്നോട് കാണിച്ചിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ എല്ലാ നേതാക്കളും പ്രവർത്തകരും മാന്യമായിട്ടാണ് സംസാരിച്ചിട്ടുള്ളതെന്നും അവർ വ്യക്തമാക്കുന്നു

രാജിഘട്ടത്തിലും സിപിഎമ്മിനെയും സർക്കാരിനെയും തള്ളാതെയായിരുന്നു ശോഭനാജോർജിൻ്റെ തുറന്നുപറച്ചിൽ. അതേസമയം, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജിയെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം അവർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

തന്റെ സേവനം ഇനി ഏതു മേഖലയിൽ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും ശോഭനാ ജോർജ് പറഞ്ഞു. കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന ശോഭന കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങളെയും തർക്കവിതർക്കങ്ങളെയും തുടർന്ന് 2018 ലാണ് സിപിഎമ്മിൽ എത്തുന്നത്. '1991, 1996, 2001 വർഷങ്ങളിൽ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു. 2016 കോൺഗ്രസ് ടിക്കറ്റിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് അവർ പാർട്ടി വിടുന്നത്. പിന്നീട് 2018 ലാണ് സിപിഎമ്മിൽ ചേരുന്നത്. ഖാദി ബോർഡിന്റെ ആദ്യ വനിതാ വെെസ് ചെയർപേഴ്സനായിരുന്നു ശോഭന ജോർജ്.












Click it and Unblock the Notifications