പൊട്ടൻകളി ഇന്നസെന്റിൽ നിന്ന് ഊ. ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ! നടിക്ക് അടപടലം പൊങ്കാല
കോഴിക്കോട്: താരസംഘടനയായ എഎംഎംഎയുടെ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ നടി ഊർമ്മിള ഉണ്ണിക്ക് നേരെ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. ഒരു പെൺകുട്ടിയുടെ അമ്മയായിട്ടു കൂടി പീഡനക്കേസിലെ പ്രതിക്കൊപ്പം നിന്നതിന് സോഷ്യൽ മീഡിയ നടിയെ വലിച്ച് കീറി ഒട്ടിക്കുകയാണ്.
അതിനിടെ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് തമാശ രൂപേണ പ്രതികരണം നടത്തുക കൂടി ചെയ്തതോടെ പൊങ്കാല കനത്തു. ആക്രമണത്തെ അതിജീവിച്ച നടിയുടെ രാജി ഉൾപ്പെടെ ഉള്ള ചോദ്യങ്ങളോട് പരിഹാസത്തോടെ പ്രതികരിച്ച ഊർമ്മിള ഉണ്ണിയെ കണ്ടം വഴി ഓടിക്കുന്ന ചില പ്രതികരണങ്ങൾ വായിക്കാം.
ആ ക്ഷമയെ നമിക്കുന്നു
ദീപ നിശാന്ത് പറയുന്നു: ചുറ്റും നിന്ന് ഇവരോട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരുടെ ക്ഷമയെ നമിക്കുന്നു! സ്വന്തം തൊഴിൽ മേഖലയിൽ ഒരു പെൺകുട്ടി നേരിട്ട പീഡനത്തെ എത്ര ലാഘവത്തോടുകൂടിയാണ് ഈ സ്ത്രീ നോക്കിക്കാണുന്നത്. പീഡനങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ പിന്തുണ കണ്ട് ഭയം തോന്നുന്നു! ദിലീപിനെ തിരിച്ചെടുക്കാൻ ഊർമ്മിള ഉണ്ണിയാണ് കൂടുതൽ ആവേശം കാണിച്ചതെന്ന് കേട്ടല്ലോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിനുള്ള വള്ളുവനാടൻ മറുപടി :
ഓണസദ്യയെ കുറിച്ച് ചോദിക്കൂ
"അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ.... അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ ?അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! ഓണൊക്ക്യല്ലേ വരാൻ പോണേ..നിങ്ങള് ഓണത്തിന് സദ്യ വിളമ്പണേനെപ്പറ്റി ചോദിക്കൂ.. ഞാൻ മറുപടി പറയാം... എത്രയെത്ര പോസിറ്റീവായ കാര്യങ്ങള് കിടക്ക്ണൂ...ന്ന് ട്ടാ....!" മുഴുവൻ വീഡിയോ ഇവിടെ ഇടാൻ നിവൃത്തിയില്ല.. വലംപിരിശംഖ് ഒരെണ്ണം വാങ്ങി കയ്യിൽപ്പിടിച്ച് കണ്ടാ മതി! നല്ല ക്ഷമ കിട്ടും!
സങ്കടവും സഹതാപവും മാത്രം
രശ്മി നായരുടെ പ്രതികരണം ഇങ്ങനെയാണ്: ഈ സ്ത്രീ സംസാരിക്കുന്നത് ശ്രദ്ധിക്കൂ, ഇവരോട് ഒന്ന് ദേഷ്യപ്പെടാന്‍ പോലും തോനുന്നില്ല ശരിക്കും സങ്കടവും സഹതാപവും അല്ലാതെ ഒരു വികാരവും തോനുന്നില്ല . സമൂഹത്തോട് ബാധ്യത ഇല്ലേ എന്നൊക്കെ ചോദിക്കുമ്പോള്‍ ഓണം വരുവല്ലേ വല്ല പാട്ടും ഡാന്‍സും സദ്യ ഒരുക്കലും ഒക്കെ നടത്തിക്കൂടെ എന്നൊക്കെയാണ് അവര്‍ പരസ്പര ബന്ധമില്ലാതെ പറയുന്നത്.
ഒറ്റത്തൊഴിക്ക് മറച്ചിടണം
പൊട്ടൻകളി ഇന്നസെന്റിൽ നിന്ന് ഊ.ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ.. ഏതായാലും ആ ആൺവീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ഉ.. ഊ.. എന്ന് അക്ഷരമാലയിൽ പോലും മിണ്ടരുത്. അത് കേട്ടാൽ നാണോം മാനോം ഉള്ളവർ ശർദ്ദിക്കും.ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു എന്ന് ശാരദക്കുട്ടി പ്രതികരിക്കുന്നു.
Recommended Video
കാര്യമായി എന്തോ കുഴപ്പമുണ്ട്
സത്യത്തിൽ ഇവരോട് സഹതാപം തോന്നുന്നു. എന്തോ കാര്യമായ കുഴപ്പമുണ്ട്. പരസ്പര ബന്ധമില്ലാത്ത സംസാരം മാത്രമല്ല, ഭാവവും ചേഷ്ടകളും നോക്കൂ എന്ന് ഊർമ്മിള ഉണ്ണിയുടെ പ്രതികരണ വീഡിയോയ്ക്കൊപ്പം മാധ്യമ പ്രവർത്തക ഷാഹിന കുറിച്ചിരിക്കുന്നു. മറ്റൊരു മാധ്യമപ്രവർത്തകയായ സുനിത ദേവദാസിന്റെ പ്രതികരണക്കുറിപ്പ് വായിക്കാം: എന്താണ് ധൈര്യം ?ഊർമിള ഉണ്ണി തനിക്ക് നല്ല ധൈര്യമാണെന്ന് പറഞ്ഞു കേട്ടപ്പോഴാണ് ഇത് ആലോചിച്ചത് . സത്യത്തിൽ ഊർമിള ഉണ്ണി ധൈര്യമെന്നു വിളിച്ചത് എന്തിനെയാണ് ?
ആ നടി കാണിച്ചതാണ് ധൈര്യം
ഞാൻ മനസ്സിലാക്കിയിടത്തോളം വിവരക്കേടിനെയും രാഷ്ട്രീയ അജ്ഞതയെയും മനുഷ്യത്വമില്ലായ്മയെയുമാണ് അവർ ധൈര്യം എന്ന് വിളിച്ചത്. ഊർമിള ഉണ്ണിക്കറിയാമോ ധൈര്യമെന്താണെന്ന്? ഇല്ലെങ്കിൽ പറഞ്ഞു തരാം. 1. തന്റെ ജീവിതവും കരിയറും തകർത്തു കളയാവുന്ന ഒരു നടന്റെ കൊട്ടേഷൻ ഏറ്റെടുത്തു ഒരു കൂട്ടം നരഭോജികൾ ബലാൽസംഗം ചെയ്തതിനെതിരെ പരാതിയുമായി മുന്നോട്ട് പോകുന്നതാണ് ധൈര്യം
ആ പെണ്ണുങ്ങളുടേതാണ് ധൈര്യം
2. തന്റെ ജീവിതവുമായി ഇഴ ചേർന്ന് കിടക്കുന്നുവെന്നറിഞ്ഞിട്ടും നടി അക്രമിക്കപ്പെട്ടതിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന് ആ ആൾക്കൂട്ടത്തിൽ വച്ച് മഞ്ജു വാര്യർ വിളിച്ചു പറഞ്ഞില്ലേ അതാണ് ധൈര്യം. 3. തീരുമാനിച്ച ദിവസം തന്നെ ആ പെൺകുട്ടിയെ ഒരാൺകുട്ടി താലി കെട്ടി വിളിച്ചോണ്ട് പോകുകയും പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ നെഞ്ചോട് ചേർത്ത് നിർത്തുകയും ചെയ്തില്ലേ? അതാണ് ധൈര്യം. 4. വിരലിലെണ്ണാവുന്ന പെണ്ണുങ്ങൾ ചേർന്ന് wcc എന്നൊരു സംഘടന രൂപീകരിച്ചില്ലേ? അതാണ് ധൈര്യം.
നഷ്ടങ്ങളോർക്കാതെ കൂടെ ഇറങ്ങിയവർ
5. ദിലീപ് അമ്മയിലേക്ക് തിരിച്ചു വന്നപ്പോൾ ആ പെൺകുട്ടി ഇറങ്ങി പോയില്ലേ? അതാണ് ധൈര്യം. 6. അവളുടെ കൂടെ മൂന്നു പേര് കൂടെ ഇറങ്ങിയില്ലേ? കരിയറും ഭാവിയും ബന്ധങ്ങളും നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും കൂടെ ഇറങ്ങിയ പെണ്ണുങ്ങൾ? അവർ കാണിച്ചതാണ് ധൈര്യം. 7. പിറ്റേന്ന് പിന്നെയും സ്ത്രീകൾ അവരെ പിന്തുണച്ചില്ലേ? അതാണ് ധൈര്യം. നിങ്ങൾ കാണിക്കുന്നതിന് മനുഷ്യർ പറയുന്ന പേരുകൾ വേറെയാണ്.
വിഡ്ഢിയും അവസരവാദിയും ദുഷ്ടയും നിർദയയും അരാഷ്ട്രീയവാദിയും
ഒരു സ്ത്രീ ആയിട്ടും മറ്റൊരു സ്ത്രീ അനുഭവിച്ച ആക്രമണത്തിന്റെ ഭീകരത നിങ്ങൾക്ക് മനസ്സിലാവില്ലെങ്കിൽ അതിന്റെ പേരാണ് നിർദയത്വം. അവളെ അക്രമിച്ചവന്റെ കൂടെ നിൽക്കുന്നതിന്റെ പേരാണ് അവസരവാദിത്വം .
ഇപ്പോൾ നിങ്ങൾ ചെയ്യുന്ന പണിയുടെ പേരാണ് കൂടെയുള്ളവരെ ഒറ്റുക എന്ന്. നിങ്ങളെ ഒരിക്കലും മനുഷ്യരോ ചരിത്രമോ ധൈര്യശാലി ആയിട്ടല്ല രേഖപ്പെടുത്തുക. വിഡ്ഢിയും അവസരവാദിയും ദുഷ്ടയും നിർദയയും അരാഷ്ട്രീയവാദിയും ആയിട്ടാണ് .
ധൈര്യമല്ല, ഉളുപ്പില്ലായ്മ
ഹേ സ്ത്രീയെ.... തലയുയർത്തി ഒറ്റക്ക് നിൽക്കാനാണ് ധൈര്യം വേണ്ടത് . അല്ലാതെ പ്രബലരുടെ കാല് തിരുമ്മാൻ ധൈര്യമൊന്നും വേണ്ട . ഉളുപ്പില്ലായ്മ മാത്രം മതി . ഉളുപ്പില്ലായ്മയെ ആരും ധൈര്യമെന്ന പേരിട്ടു വിളിക്കാറുമില്ല . ഞാൻ നിങ്ങളെ ഒറ്റവാചകത്തിൽ രേഖപ്പെടുത്തുന്നു . സ്ത്രീ മുന്നേറ്റത്തിനു തുരങ്കം വക്കാൻ മുന്നിട്ടിറങ്ങിയ വിഡ്ഢി എന്ന് എന്നാണ് സുനിത ദേവദാസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
രശ്മി ആർ നായരുടെ ഫേസ്ബുക്ക് പോസ്റ്റും ഊർമ്മിള ഉണ്ണിയുടെ പ്രതികരണ വീഡിയോയും കാണാം