സൈബർ കുറ്റകൃത്യങ്ങൾ ഉണ്ടായാൽ പോലീസ് ഇടപെടും; ദിലീപ് അനുകൂല പ്രചരണം അന്വേഷിക്കില്ല!!
സൈബര്‍ കുറ്റകൃത്യം ഉണ്ടായാലേ പോലീസ് ഇടപെടുകയുള്ളുവെന്നും ഐജി മനോജ് എബ്രഹാം പറഞ്ഞു
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ചുള്ള ഫേസ്ബുക്ക് പ്രചരണങ്ങൾ അന്വേഷിക്കില്ലെന്ന് പോലീസ്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആരെങ്കിലും ഏജന്‍സിയെ വെച്ച് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത് പോലീസിന്റെ വിഷയമല്ലെന്ന് പോലീസിന്റെ സൈബര്‍ ഡോമിന്റെ ചുമതല വഹിക്കുന്ന ഐജി മനോജ് എബ്രഹാം പറഞ്ഞു. സൈബര്‍ കുറ്റകൃത്യം ഉണ്ടായാലേ പോലീസ് ഇടപെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്ന വന്‍സംഘമാണ് നടന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടി രംഗത്തിറങ്ങിയിരിക്കുന്നത്. മുമ്പ് മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞപ്പോഴും ഇതേ പോലുള്ള ടീം പ്രവര്‍ത്തിച്ചിരുന്നു. പിആര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദ്യദിവസങ്ങളില്‍ ദിലീപിനെതിരെ രൂക്ഷമായി പ്രതികരിച്ച പലരും പിന്നീട് നിലപാട് മയപ്പെടുത്താന്‍ ഇടയായിരുന്നു.

എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്ന ഗ്രൂപ്പുകള്‍ പ്രചാരണം നടത്തട്ടെയെന്നും കേസ് ആദ്യം തെളിയിക്കട്ടെ എന്ന നിലപാടിലാണ് പോലീസ്. അതേസമയം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നീണ്ട പരിശോധനകള്‍ക്കുശേഷം പൊലീസിന് ഒരു മെമ്മറി കാര്‍ഡ് ലഭിച്ചു. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകനില്‍ നിന്നാണ് പോലീസ് ഇത് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഡ്വ. രാജു ജോസഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.












Click it and Unblock the Notifications