ശൂരനാടും ജോസ്.കെ.മാണിയും രാജ്യസഭാ സ്ഥാനാർഥികൾ; ഇരുവരും നാമനിർദ്ദേശപത്രിക സമർപ്പിച്ചു
തിരുവനന്തപുരം: രാജ്യസഭ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർഥികളായി. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാർത്ഥിയായി മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരനും നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻ നായർക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഈ മാസം 29നാണ് ഉപതിരഞ്ഞെടുപ്പ്. 29 ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. നിയമസഭാ സെക്രട്ടറിക്ക് മുന്‍പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, മന്ത്രിമാരായ ജി.ആര്‍. അനില്‍, എ.കെ.ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യൻ കുളത്തിങ്കല്‍, കേരളാ കോണ്‍ഗ്രസ് എം ഓഫിസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ അനുഗമിച്ചു.

സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കാന്‍ എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചതിന് പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ജോസ് കെ.മാണിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. പാര്‍ട്ടി നേതൃയോഗത്തിലും ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലും ഇതേ ആവശ്യമുയര്‍ന്നിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരൻ ഇന്ന് നിയമസഭാ സെക്രട്ടറിക്ക് മുന്നിലെത്തി പത്രിക സമർപ്പിച്ചു.
വീണ്ടും ഗ്ലാമറസ് ലുക്കില്‍ ഞെട്ടിച്ച് രസ്‌ന പവിത്രന്‍; പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ,എംഎൽഎമാരായ എ.പി.അനിൽകുമാർ, എം.വിൻസെന്റ്, പി.ഉബൈദുള്ള, കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജി.എസ് ബാബു, ടി.യു രാധാകൃഷ്ണൻ, എം.എം നസീർ,കോൺഗ്രസ് നേതാക്കളായ ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ ശൂരനാടിനൊപ്പമുണ്ടായിരുന്നു. രാജ്യസഭാ സീറ്റ് നേടി എം.പിയാകുകയും പിന്നീട് മുന്നണിയെയും കെ.എം മാണിയെയും വഞ്ചിച്ച ആളാണ് ജോസ് കെ മാണിയെന്ന് ശൂരനാട് രാജശേഖരൻ പറഞ്ഞു. കോൺഗ്രസ് വിട്ട് എൽഡിഎഫിനൊപ്പം പോയ ജോസ് കെ മാണിക്കെതിരെ ഭൂരിപക്ഷമില്ലെങ്കിലും സഭയിൽ മത്സരിക്കണമെന്നത് രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, പി. ഉബൈദുള്ള, മോൻസ് ജോസഫ്, പി.സി.വിഷ്ണുനാഥ്, എം.വിൻസന്റ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ,അൻവർ സാദത്ത്, സി.ആർ. മഹേഷ് തുടങ്ങിയ എംഎൽഎമാരാണ് നാമനിർദേശ പത്രികയിൽ നിർദേശകരായി ഒപ്പുവച്ചിട്ടുള്ളത്. യുഡിഎഫിൻ്റെ പത്തോളം എംഎൽഎമാർ ഒപ്പിട്ട മറ്റൊരു നാമനിർദ്ദേശപത്രികയും അദ്ദേഹത്തിന് വേണ്ടി നൽകിയിട്ടുണ്ട്. സഭയിൽ ഇതിൽ എൽഡിഎഫ് ക്യാമ്പിന് ഭൂരിപക്ഷമുള്ളതിനാൽ ഇടത് സ്ഥാനാർഥി ജയിക്കാനാണ് സാധ്യതകളേറെയുമുള്ളത്.

അതേസമയം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 16 നാണ്. സൂക്ഷ്മപരിശോധന 17ന് നടക്കും. പിന്‍വലിക്കാനുള്ള അവസാന തീയതി 22നാണ്. നവംബർ 29 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണി വരെയാണ് വോട്ടെടുപ്പ്. എതിർ സ്ഥാനാർഥി മത്സരിക്കുന്നതിനാൽ ഭൂരിപക്ഷം കൂടുതലുള്ളയാൾ വിജയിക്കും.












Click it and Unblock the Notifications