'നെഹ്‌റു സ്വപ്നം കണ്ട ഇന്ത്യ യാഥാർഥ്യമാക്കാൻ ഇനിയും ഏറെ ദൂരം പോകാനുണ്ട്', അനുസ്മരിച്ച് സ്പീക്കർ
തിരുവനന്തപുരം: ജവഹർലാൽ നെഹ്രുവിന്റെ ചരമദിനത്തിൽ അനുസ്മരണവുമായി സ്പീക്കർ എംബി രാജേഷ്. നെഹ്‌റു സ്വപ്നം കണ്ട ഇന്ത്യയെ യാഥാർഥ്യമാക്കാൻ ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് സ്പീക്കർ പ്രതികരിച്ചു.
എംബി രാജേഷിന്റെ കുറിപ്പ്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്‌റുവിനെ അദ്ദേഹത്തിന്റെ ചരമദിനത്തിൽ ആദരവോടെ സ്മരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ നെഹ്‌റു പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും നന്നായി തിരിച്ചറിഞ്ഞ നേതാവാണ് നെഹ്‌റു. ഇന്ത്യ എന്ന ആശയത്തിന്റെയും ആധുനിക ഇന്ത്യ എന്ന രാഷ്ട്ര സങ്കല്പത്തിൻെറയും ശക്തനായ വക്താവായിരുന്നു അദ്ദേഹം.
തികഞ്ഞ മതനിരപേക്ഷവാദിയും ജനാധിപത്യ മൂല്യങ്ങളോട് ബഹുമാനം പുലർത്തുകയും ചെയ്ത നേതാവാണ് അദ്ദേഹം. അണക്കെട്ടുകൾ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണെന്ന്, ഭക്ര നംഗൽ അണക്കെട്ടിന്റെ നിർമാണം ഉദ്ഘാടനം ചെയ്യുന്ന സന്ദർഭത്തിൽ നെഹ്റു പറഞ്ഞത് വലിയ ശ്രദ്ധ നേടി. വൻകിട വ്യവസായ ശാലകളും ഭക്രനംഗൽ പോലുള്ള വലിയ അണക്കെട്ടുകളും നിർമിക്കാൻ നേതൃത്വം നൽകിയ അദ്ദേഹം ആധുനിക ഇന്ത്യയുടെ സൃഷ്ടിയിൽ സുപ്രധാന പങ്കു വഹിച്ചു. ശാസ്ത്രബോധം, യുക്തിചിന്ത എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു.
1947 ആഗസ്ത് 15ന് അദ്ദേഹം നടത്തിയ ചരിത്രപ്രസിദ്ധമായ സ്വാതന്ത്യദിന പ്രസംഗത്തിൽ പറഞ്ഞു, " We have to build the noble mansion of free India where all her children may dwell." എല്ലാ ഭാരതീയർക്കും സാഹോദര്യത്തോടെ വസിക്കാൻ കഴിയുന്ന സ്വതന്ത്ര ഇന്ത്യ എന്ന മഹത്തായ സൗധം പടുത്തുയർത്തുകയായിരുന്നു അദ്ദേഹത്തിൻ്റെ സ്വപ്നം. ആ സ്വപ്നം ഇന്നും വളരെ പ്രസക്തമാണ്. നമ്മെ നിരവധി ഉത്തരവാദിത്വങ്ങൾ ഓർമ്മിപ്പിക്കുന്നതുമാണ്. ഭരണഘടനാ അസംബ്ലിയിൽ ഒബ്ജക്റ്റീവ് റസല്യൂഷൻ അവതരിപ്പിച്ചത് നെഹ്രുവാണ്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ആശയമാണ് അതിൽ അദ്ദേഹം ഊന്നിപ്പറഞ്ഞത്. മഹത്തായ നമ്മുടെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ അംബേദ്കറെ പോലെ സുപ്രധാന പങ്കു വഹിച്ചു നെഹ്റു.
Recommended Video
എന്റെ മൂത്ത മകൾ നിരഞ്ജനക്ക് ഞാൻ ആദ്യമായി വായിക്കാൻ കൊടുത്ത പുസ്തകം, നെഹ്രുവിന്റെ, "ഒരച്ഛൻ മകൾക്കയച്ച കത്തുകളാ"ണ്. ഒക്ടോബർ വിപ്ലവം നടന്ന വർഷത്തിലാണ് ജനിച്ചതെന്നതുകൊണ്ടു മകൾ ഇന്ദിര ഭാഗ്യം ചെയ്തവളാണെന്ന് നെഹ്‌റു ഈ ഗ്രന്ഥത്തിൽ പറയുന്നു. അത്രയും പുരോഗമനവാദിയായിരുന്നു അദ്ദേഹം. നെഹ്‌റു സ്വപ്നം കണ്ട ഇന്ത്യയെ യാഥാർഥ്യമാക്കാൻ ഇനിയും ഏറെ ദൂരം പോകാനുണ്ട്. അതിനായി കൂട്ടായി യത്നിക്കാം. അദ്ദേഹത്തിന്റെ സ്മരണക്കുമുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.