മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസത്തില്‍ ശിവസേനയിൽ ഭിന്നിപ്പ്? ടിആര്‍ ദേവനും സംഘവും പുറത്തേക്ക്
കൊച്ചി: ശിവസേനയുടെ കേരളനേതൃത്വത്തിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടിയുടെ സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനും ഉന്നതാധികാര സമിതി അംഗവുമായ ടിആര്‍ ദേവനും അനുയായികളും പാര്‍ട്ടി വിടുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ ജയിലിലടയ്ക്കപ്പെട്ടവരെ രക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിടുന്നത്.
എറണാകുളം ജില്ലയില്‍ പാര്‍ട്ടി ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിയുമായി സംസ്ഥാന നേതൃത്വം സഹകരിക്കാത്തതും ദേവനെയും അനുയായികളെയും പ്രകോപിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിയുടെ സംസ്ഥാന സമിതി തീരുമാനപ്രകാരമാണ് മറൈന്‍ ഡ്രൈവില്‍ പെണ്‍കുട്ടികളെ രക്ഷിക്കുക എന്ന പരിപാടി സംഘടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറൈന്‍ ഡ്രൈവിലെത്തിയ ശിവസേന പ്രവര്‍ത്തകര്‍ ഒരുമിച്ചിരിക്കുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ചൂര്യ കൊണ്ട് തല്ലി ഓടിക്കുകയായിരുന്നു. ഇത് വലിയ വിവാദത്തിനും വഴിവച്ചിരുന്നു. ഇതിന് പോലീസിന്‍റെ പിന്തുണകൂടി കിട്ടിയത് സംഭവത്തെ കൂടുതല്‍ വിവാദമാക്കി.
ചുംബനസമരത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ശിവസേനയുടെ ഈ ഇടപെടല്‍ സദാചാരഗുണ്ടായിസമാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. ഇങ്ങനെ നിയമനടപടികള്‍ക്ക് ഇരയായവരെ പാര്‍ട്ടി കൈയൊഴിയുകയായിരുന്നുവെന്നാണ് രാജി സമര്‍പ്പിച്ചവര്‍ ആക്ഷേപിക്കുന്നത്.