യുഡിഎഫില്‍ ഭിന്നത: ഗവർണ്ണറുടെ നടപടി സ്വാഗതം ചെയ്ത് സതീശന്‍, എതിർത്ത് ലീഗ്; രാജിയില്ലെന്ന് വിസിയും
തിരുവനന്തപുരം: കേളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാർ രാജിവെക്കണമെന്ന ചാന്‍സിലർ കൂടിയായ ഗവർണ്ണറുടെ നിർദേശത്തില്‍ യു ഡി എഫില്‍ ഭിന്നത. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവർണ്ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ ഗവർണ്ണറുടെ നടപടി ശരിയല്ലെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചത്.
ഗവർണ്ണറുടെ നടപടിക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണം. വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിനു പിന്നിലെ രാഷ്ട്രീയ അജണ്ട സംശയം ഉളവാക്കുന്നുണ്ടെന്നും സലാം കൂട്ടിച്ചേർത്തു.
സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയെന്ന കാര്യം പ്രതിപക്ഷം പലതവണ ചൂണ്ടിക്കാട്ടിയിരുന്നു, എന്നാല്‍ അപ്പോഴെല്ലാം സർക്കാരിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നിരുന്നു. എന്നാല്‍ ആ നടപടികള്‍ ഇപ്പോള്‍ ഗവർണ്ണർ തന്നെ തിരുത്താന്‍ തയ്യാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മഞ്ജു വാര്യർ ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ല, പോണ വഴിയില്‍ ഓഡിറ്റ് വേണ്ട; രാഹുല്‍ ഈശ്വറിന് മറുപടി
കുത്തഴിഞ്ഞ നിലയിലാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം. സ്വന്തക്കാരേയും ഇഷ്ടക്കാരേയും വിസിമാരാക്കുന്നിന് പിന്നില്‍ പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ്. നേരത്തെ പലവട്ടം പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അത് അംഗീകരിക്കാന്‍ ഗവർണ്ണർ തയ്യാറായിരുന്നില്ല. സർവകലാശാലയുമായി ബന്ധമുള്ളവരെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്ന മാനദണ്ഡം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ലംഘിക്കപ്പെട്ടിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.
അതേസമയം ഗവർണ്ണറുടെ നടപടി പദവിക്ക് ചേരുന്നതല്ലെന്നായിരുന്നു ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. കേരളത്തില്‍ ഏഴ് വർഷം വിദ്യാഭ്യാ മന്ത്രിയായിരുന്ന ആളാണ് ഞാന്‍. ആ സമയത്ത് വിസിമാരുടെ നിയമന നടപടി എന്താണെന്ന് കാണാനും പഠിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഗവർണ്ണർമാർ സാധാരണ ഗതിയില്‍ സർക്കാറുമായി ശീത സമരത്തില്‍ ഏർപ്പെടാറില്ല. എന്നാല്‍ ഈ ഗവർണ്ണർ അതൊരു ക്രൂര വിനോദമായി എടുക്കുകയാണെന്നും ഇടി മുഹമ്മദ് ബഷീർ ആരോപിച്ചു
ഈ സർക്കാറിനോട് അദ്ദേഹത്തിന് രാഷ്ട്രീയമായ വിയോജിപ്പുകളും മറ്റ് കാര്യങ്ങളുമുണ്ടാവും. എന്നാല്‍ അദ്ദേഹത്തിന്റെ അധികാരം ഈ തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. നിയമം ഉപയോഗിക്കുമ്പോള്‍ അതിന്റേതായ സാധൂകരണം ഉണ്ടാവണം. അതല്ലാതെ എനിക്ക് തോന്നിയത് ഞാന്‍ ചെയ്യുമെന്ന നിലപാട് ശരിയല്ലെന്നും ഇടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.
അതേസമയം, ഗവർണ്ണറുടെ നിർദേശം അനുസരിച്ച് രാജിവെക്കില്ലെന്നാണ് കണ്ണൂർ വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയത്. വൈസ് ചാൻസലറെ എങ്ങനെയാണ് പിരിച്ചു വിടേണ്ടത് എന്ന് യുജിസി റെഗുലേഷനിൽ പറയുന്നില്ല. ആ സാഹചര്യത്തിൽ സർവകലാശാല ആക്ട് ആണ് നിലനിൽക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
യു ജി സി റെഗുലേഷന്‍ ആക്‌ട് പ്രകാരം സ്വഭാവദൂഷ്യം, സാമ്പത്തികക്രമക്കേട് എന്നിവയാണ് വൈസ് ചാൻസലറെ പുറത്താക്കാനുള്ള കാരണങ്ങൾ. ഈ ആക്ട് പ്രകാരം പുറത്താക്കണമെങ്കില്‍ തന്നെ മുൻകൂട്ടി നോട്ടീസ് നൽകുകയും വിസിയുടെ വിശദീകരണം കേൾക്കുകയും വേണം. പ്രശ്‌നം പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് അവരുടെ നിർദേശപ്രകാരം മാത്രമേ പുറത്താക്കാനാവൂ. ഇതൊന്നും പാലിക്കാത്ത സാഹചര്യത്തില്‍ രാജിവെക്കാന്‍ തയ്യാറല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.