ദുരന്ത കാലത്ത് കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്നവർ;പോലീസിനെ അടിമുടി ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം; പോലീസ് നടപടികളെ ന്യായീകരിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി. കേരളാ പോലീസ് ജനകീയസേനയെ പോലെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത കാലങ്ങളിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം അവർ ഉണ്ടായിരുന്നു. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സംരക്ഷിക്കുന്നതിന് പോലീസ് വഹിച്ച സേവനം നിഷേധിക്കാവുന്നതല്ല. ജനങ്ങളെ രക്ഷപ്പെടുത്താന്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കാന്‍, മരുന്ന് എത്തിക്കാന്‍ തുടങ്ങി എല്ലാ ഇടങ്ങളിലും സജീവ സാന്നിധ്യമായിരുന്നു പോലീസ് എന്ന് മറക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരി പ്രതിരോധത്തിൽ പോലീസ്‌സേനയുടെ പങ്ക് ഇന്നും തുടരുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവമായി മുഴുകിയ പതിനൊന്ന് പോലീസുകാര്‍ ഇന്ന് നമുക്കൊപ്പമില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 17645 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 217 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടേണ്ട സാഹചര്യവുമുണ്ടായി.
കേരള ജനയതെ സംരക്ഷിക്കുന്നതിനുവേണ്ടി നിലകൊണ്ട സംവിധാനത്തിനെതിരെയാണ് ഇത്തരം പ്രചാരവേലകള്‍ നടക്കുന്നത്. വിമര്‍ശനം നല്ലതുതന്നെ, എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ കാണാതെയും നടത്തിയ സേവനങ്ങളെ വിസ്മരിച്ചുകൊണ്ടുമാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമാണ് കേരളം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞതിലും പോലീസ് വഹിച്ച പങ്ക് വലുതാണ്. പൊതുസമൂഹത്തിന്റെ പങ്കിനൊപ്പം പോലീസിന്റെ പങ്കും ഇത്തരം കാര്യങ്ങളില്‍ വിസ്മരിക്കാനാവില്ല. വാട്‌സാപ്പ് ഹര്‍ത്താലുപോലുള്ളവ സംഘടിപ്പിച്ച് നവമാധ്യമങ്ങള്‍ ഉപയോഗിച്ചുപോലും സംഘര്‍ഷത്തിന് ശ്രമിച്ചവരുണ്ട്. അതിന്റെ ഉറവിടം പോലും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ കേരളാ പോലീസിന് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്ത് രൂപപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങള്‍വരെ ശരിയായ രീതിയില്‍ കണ്ടെത്തി മുന്നോട്ടുപോകുന്നതിന് കഴിഞ്ഞിട്ടുണ്ട് എന്നത് വിസ്മരിക്കരുത്. തെളിയില്ലെന്നു കണക്കാക്കിയ നിരവധി കേസുകള്‍ തെളിയിച്ച ചരിത്രവും ഇപ്പോഴത്തെ പോലീസിനുണ്ട്. സിബിഐക്ക് വിട്ട ജലജാസുരന്‍ കേസ് തെളിയിച്ചതും ഇതിന്റെ ഭാഗമാണ്.
നിയമവാഴ്ച സംരക്ഷിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്താനുമാണ് പോലീസ് നിലകൊള്ളുന്നത്. അതോടൊപ്പം ജനങ്ങളുടെ എല്ലാ പ്രയാസങ്ങളിലും അവരുടെ കണ്ണീരൊപ്പാന്‍ നിലകൊണ്ട സംവിധാനമായി പോലീസിനെ മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. നാട്ടില്‍ നിയമവാഴ്ച തുടരുന്നതിന് താല്‍പ്പര്യമില്ലാത്ത വിഭാഗങ്ങള്‍ പോലീസിനെതിരെ രംഗത്ത് വരുന്നുണ്ട്. തീവ്രവാദികളും വര്‍ഗ്ഗീയ ശക്തികളും അരാജകവാദികളും ഈ പ്രവര്‍ത്തനത്തില്‍ ബോധപൂര്‍വ്വം ഇടപെടുന്നുണ്ട്. ഓരോ ദിവസവും പോലീസിനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ നിറംപിടിപ്പിച്ച നുണകളായി പ്രചരിപ്പിക്കുക എന്നത് ഒരു ശൈലിയായി ഇന്ന് മാറിയിട്ടുണ്ട്.പോലീസ് സംവിധാനത്തെ നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന സേനയാക്കി മുന്നോട്ടുകൊണ്ടുപോകാനുള്ള ഇടപെടലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സംവിധാനത്തെ നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന സേനയാക്കി മുന്നോട്ടുകൊണ്ടുപോകാനുള്ള ഇടപെടലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. ആദിവാസി ജനവിഭാഗങ്ങളെക്കൂടി ഉള്‍പ്പടുത്തി ആദിവാസി സൗഹാര്‍ദപരമായി പോലീസ് സംവിധാനത്തെ കൊണ്ടുപോകാനും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ആദിവാസി ജനവിഭാഗങ്ങളിലെതന്നെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രാഗ്ന ഗോത്രത്തില്‍ നിന്ന് 200 പേരെ പോലീസില്‍ പ്രത്യേക നിയമനം നടത്തിയത് ഈ സര്‍ക്കാരാണ്. അന്താരാഷ്ട്ര ആദിവാസി ഗോത്ര ദിനത്തില്‍ രണ്ട് പദ്ധതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സൈസ് ഗാര്‍ഡ് തസ്തികയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 25 പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് എക്‌സൈസ് ഗാര്‍ഡായി നിയമനം നല്‍കിയിട്ടുണ്ട് എന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതാണ്. 200 പേരെ കൂടി ഇത്തരത്തില്‍ നിയമിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.
പട്ടികവര്‍ഗ്ഗ വിഭാഗം കൂടുതലുള്ള അട്ടപ്പാടി മേഖലയില്‍ ചെറുധാന്യ ഫാക്ടറി ഡിസംബറോടെ ആരംഭിക്കും. പുട്ടുപൊടി, രാഗിമാള്‍ട്ട്, എനര്‍ജി ഡ്രിങ്ക് ഉള്‍പ്പെടെ വിപണിയിലെത്തിക്കും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിലയും ഉറപ്പാക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.
Recommended Video
ആദിവാസികള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയുവാനും അവര്‍ക്ക് നിയമപരായ പരിരക്ഷ ലഭിക്കുവാനും സുസജ്ജമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഈ വിഭാഗത്തില്‍ പെടുന്നവരുടെ പരാതികള്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി ആവശ്യമെങ്കില്‍ ഉടനെതന്നെ കേസുകള്‍ രജിസ്ട്രര്‍ ചെയ്യുവാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം അവര്‍ക്കുള്ള പരിരക്ഷ സംബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ ഊരുകള്‍ കേന്ദ്രീകരിച്ച് നല്‍കി വരുന്നു. ജില്ലാ പോലീസ് മേധാവികളുടെ അദ്ധ്യക്ഷതയില്‍ അതത് ജില്ലകളില്‍ മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടേയും ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിജിലന്‍സ് & മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളുടേയും യോഗം വിളിച്ച് കേസുകളെ സംബന്ധിച്ച് അവലോകനം നടത്തി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications