രണ്ടാം മോദിസര്‍ക്കാര്‍; കേരളത്തെ അറിഞ്ഞു പരിഗണിക്കുമെന്നാണ് പ്രതീക്ഷ, ബിജെപിയില്‍ നേതൃമാറ്റമില്ല
കൊച്ചി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന് വലിയ പരിണഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. തഴിഞ്ഞ തവണത്തേക്കാള്‍ 62 ശതമാനം വോട്ടാണ് ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ വര്‍ധിച്ചതെന്നും കേന്ദ്ര നേതൃത്വം ഇത് മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് വർദ്ധന കണക്കിലെടുത്ത് വേണ്ട പ്രാതിനിധ്യം കേരളത്തിന് കേന്ദ്ര മന്ത്രിസഭയിൽ അര്‍ഹമായ പരിഗണന നല്‍കും. നരേന്ദ്ര മോദിയെ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വൈകാതെ സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി സംസ്ഥാന നേതൃമാറ്റം സ്വപ്നം കാണുന്നവരുടെ ആശ പൂവണിയാൻ പോകുന്നില്ലെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
അതേസമയം രണ്ടാംമോദി സര്‍ക്കാറിലെ അംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദില്ലിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടര്‍ന്ന് തന്നെ മന്ത്രിഭയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് അരുണ്‍ ജയ്റ്റിലി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.
രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവേദ്കര്‍, സ്മൃതി ഇറാനി, രാജ്യവര്‍ധന്‍ സിങ് തുടങ്ങിയ ഒന്നാം മോദി മന്ത്രിസഭയിലുണ്ടായിരുന്നവര്‍ക്ക് രാണ്ടാം ഘട്ടത്തിലും അവസരം ലഭിക്കും.കര്‍ണാടകയില്‍ നിന്നുള്ള യുവനേതാവ് തേജസ്വി സൂര്യയും മന്ത്രിസഭയില്‍ ഉണ്ടായേക്കും.

മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ആരായിരിക്കും ഇടംപിടിക്കുക എന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കുമ്മനം രാജശേഖരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി, വി മുരളീധരന്‍ എന്നീ പേരുകളാണ് സാധ്യതപട്ടികയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അതില്‍ തന്നെ കുമ്മനത്തിന്‍റെ പേരിനാണ് ഏറ്റവും മുന്‍തൂക്കം.
കുമ്മനം രാജശേഖരന് മന്ത്രി പദം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. പരിസ്ഥിതി വകുപ്പ് കുമ്മനത്തിന് നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായാണ് സൂചന. കേന്ദ്രനേതൃത്വമാകും അന്തിമ തീരുമാനം എടുക്കുക.












Click it and Unblock the Notifications