ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷങ്ങളും ശോഭായാത്രയും ഒഴിവാക്കി ബാലഗോകുലം
ഗുരുവായൂർ: ഇന്ന് ശ്രീകൃഷ്ണ ജയന്തി. കണ്ണന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് ഇന്നലെ വൈകിട്ടോടെ ഗുരുവായൂർ തുടക്കമായി. ചിങ്ങമാസത്തിൽ അഷ്ടമിയും രോഹിണിയും ചേർന്ന് വരുന്ന ദിവസത്തിലാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനം. ശ്രീകൃഷ്ണന്റെ പിറന്നാള്‍ വിളംബരം ചെയ്തുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ വൈകിട്ടു നടന്നു.
അതേസമയം പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണ ജയന്തിദിനത്തിൽ പതിവുള്ള ശോഭായാത്രയും ആഘോഷങ്ങളും ഒഴിവാക്കി. കണ്ണീരൊപ്പാൻ കണ്ണനോടൊപ്പം എന്ന പേരിൽ പ്രാർത്ഥനാ യജ്ഞം നടത്തും. ജയന്തി ആഘോഷങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന മുഴുവൻ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിനും ബാലികാ ബാലൻമാരുടെ പുനരധിവാസത്തിനും വേണ്ടി ഉപയോഗിക്കാനാണ് തീരുമാനം.

പിറന്നാള്‍ ദിനമായ ഇന്ന് ഗുരുവായൂരപ്പന്റെ എഴുന്നള്ളത്ത് വിശിഷ്ട സ്വര്‍ണക്കോലത്തിലാണ്. രാവിലെ ഏഴിനും ഉച്ചകഴിഞ്ഞ് മൂന്നിനും നടക്കുന്ന കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും തങ്കത്തിടമ്പ് സ്വര്‍ണക്കോലത്തിലാണ് എഴുന്നള്ളിക്കുക. ഉത്സവത്തിലെ അവസാന അഞ്ചു ദിവസങ്ങളിലും ഏകാദശി, അഷ്ടമിരോഹിണി തുടങ്ങിയ വിശേഷദിവസങ്ങളിലും മാത്രമാണ് സ്വര്‍ണക്കോലം എഴുന്നള്ളിക്കുക.
പത്തുകിലോ സ്വര്‍ണം ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന കോലത്തില്‍ നടുവിലായി മുരളി ഊതി നില്‍ക്കുന്ന ഉണ്ണിക്കൃഷ്ണനും ചുറ്റുഭാഗത്തായി വീരശൃംഖലയും തുറന്ന ഭാഗത്ത് മരതകപ്പച്ചയും സ്വര്‍ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതാണ് സ്വര്‍ണക്കോലമെഴുന്നള്ളത്ത്.












Click it and Unblock the Notifications