'പ്രിയപ്പെട്ട ഷെയ്ന്‍, മോഹന്‍ലാലിന് അന്ന് 22 ആയിരുന്നു പ്രായം; അഭിനയം പോലെ സുപ്രധാനമാണ് അച്ചടക്കവും
തിരുവനന്തപുരം: നിര്‍മ്മാതാക്കളുമായുള്ള പ്രശ്നത്തില്‍ യുവ നടന്‍ ഷെയ്ന്‍ നിഗത്തിന് ഉപദേശവുമായി ശ്രീകുമാരന്‍ തമ്പി. യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ നടന്മാരിൽ ഒരാളാണ് ഷെയ്ൻ എന്ന കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും എന്നാൽ ഒരു നടന്റെ അഭിനയം പോലെ തന്നെ സുപ്രധാനമാണ് അയാളുടെ അച്ചടക്കമെന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഒരു കഥാപാത്രത്തിന്റെ ഭാവവാഹാദികൾ എങ്ങനെയായിരിക്കണമെന്ന് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും ചേർന്ന് തീരുമാനിച്ചു കഴിഞ്ഞാൽ പ്രതിഫലം വാങ്ങി ആ വേഷം ചെയ്യാൻ സമ്മതിക്കുന്ന നടൻ ചിത്രത്തിന്റെ ഷൂട്ട് തീരുന്നതുവരെ തന്റെ രൂപത്തിൽ മാറ്റം വരുത്താൻ പാടില്ലെന്നും ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

തിരിച്ചറിവ് മതി
നടനും നിർമ്മാതാവും -
സംഘട്ടനം ആവശ്യമില്ല; തിരിച്ചറിവ് മതി !
ഷെയ്ൻ നിഗം എന്ന യുവനടനും ചലച്ചിത്രനിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് അനവധി അഭിപ്രായങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരിക്കയാണ്. സിനിമാനിർമ്മാണത്തെക്കുറിച്ചു യാതൊന്നുമറിയാത്ത ചില ബുദ്ധിജീവികളും ആനയെ കാണുന്ന അന്ധരെപോലെ തങ്ങളുടെ സ്വന്തം ദർശനങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.

തർക്കമില്ല
യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ നടന്മാരിൽ ഒരാളാണ് ഷെയ്ൻ എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഈടെ , ഇഷ്‌ക് , കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലെ ആ യുവാവിന്റെ അഭിനയം നന്നായിരുന്നു. എന്നാൽ ഒരു നടന്റെ അഭിനയം പോലെ തന്നെ സുപ്രധാനമാണ് അയാളുടെ അച്ചടക്കവും.

മാറ്റം വരുത്താൻ പാടില്ല
ഒരു കഥാപാത്രത്തിന്റെ ഭാവവാഹാദികൾ എങ്ങനെയായിരിക്കണമെന്ന് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും ചേർന്ന് തീരുമാനിച്ചു കഴിഞ്ഞാൽ പ്രതിഫലം വാങ്ങി ആ വേഷം ചെയ്യാൻ സമ്മതിക്കുന്ന നടൻ ചിത്രത്തിന്റെ ഷൂട്ട് തീരുന്നതുവരെ തന്റെ രൂപത്തിൽ മാറ്റം വരുത്താൻ പാടില്ല. അങ്ങനെ ചെയ്താൽ വീണ്ടും പഴയ രൂപം വരുത്താൻ കൃത്രിമ മേക്കപ് ഉപയോഗിക്കേണ്ടി വരും. അത് ചിത്രത്തിന്റെ നിലവാരം കുറയ്ക്കും.

കൃത്രിമതാടിയും മുടിക്ക് പകരം വിഗ്ഗും
ഉദാഹരണത്തിന് ഒരു നടൻ താടിയും മുടിയും നീട്ടി വളർത്തുന്ന ഗെറ്റപ്പിലാണ് അഭിനയിക്കുന്നതെന്നു കരുതുക. അയാൾ സംവിധായകന്റെ അനുവാദമില്ലാതെ ഇടയ്ക്കു വച്ച് മുടി വെട്ടുകയും താടിയെടുക്കുകയും ചെയ്‌താൽ ആ കഥാപാത്രമായി തുടർന്ന് അഭിനയിക്കണമെങ്കിൽ കൃത്രിമതാടിയും മുടിക്ക് പകരം വിഗ്ഗും ഉപയോഗിക്കേണ്ടിവരും

നഷ്ടം വരുന്നത്
എത്ര നല്ല മേക്കപ്പ് മാനുണ്ടെങ്കിലും ഇവ രണ്ടും ഒരുപോലെയാവില്ല. കാണികൾ കുറ്റം പറയുന്നത് സംവിധായകനെയായിരിക്കും.
സിനിമയിൽ ഏറ്റവും ദു:ഖമനുഭവിക്കുന്ന വ്യക്തി നിർമ്മാതാവാണ്. ഒരു ചിത്രം ഓടിയാലും ഇല്ലെങ്കിലും നടന് പ്രതിഫലം കിട്ടും. എന്നാൽ ചിത്രം ഓടിയില്ലെങ്കിൽ നഷ്ടം വരുന്നത് നിർമ്മാതാവിനു മാത്രമാണ്. ചിത്രം നിർമ്മിച്ച് പെരുവഴിയിലായ അനവധി നിർമ്മാതാക്കളുണ്ട്.

പഴയ തലമുറ
ആദ്യസിനിമയിൽ അയ്യായിരത്തിലോ പതിനായിരത്തിലോ തുടങ്ങിയിട്ട് പ്രതിഫലം കോടികളിലേക്ക് ഉയർത്തുന്ന നടന് എന്നും എവിടെയും ലാഭം മാത്രമേയുള്ളു. ഈ സത്യം നടീനടന്മാർ മനസ്സിലാക്കേണ്ടതാണ്. അങ്ങനെ മനസ്സിലാക്കിയവരാണ് പ്രേംനസീർ സത്യൻ, മധു, ജയൻ തുടങ്ങിയവർ.

പ്രേംനസീർ ഒരു അപൂർവ്വജന്മമായിരുന്നു
പ്രേംനസീറിനെയും ജയനെയും പോലെ എല്ലാവരും പെരുമാറണമെന്നൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പ്രേംനസീർ ഒരു അപൂർവ്വജന്മമായിരുന്നു. നിർമ്മാതാവുണ്ടെങ്കിലേ സിനിമയുള്ളു. ഈ യാഥാർഥ്യം എല്ലാവരും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ എല്ലാ നടന്മാരും മോഹൻലാൽ ആന്റണി പെരുമ്പാവൂരിനെ സൃഷ്ടിച്ചതു പോലെ സ്വന്തം നിർമ്മാതാക്കളെ സൃഷ്ടിക്കേണ്ടതായി വരും.

നിർമ്മാതാവ്
ചന്ദ്രകാന്തം (1974) മുതൽ " അമ്മയ്ക്കൊരു താരാട്ട് (2015) വരെ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും പലിശയ്‌ക്കു കടം വാങ്ങിയ പണവും ഉപയോഗിച്ച് ഇരുപത്തിയഞ്ചു സിനിമകൾ നിർമ്മിച്ച ഒരു സ്വതന്ത്ര നിർമ്മാതാവ് എന്ന നിലയിലും മുപ്പതോളം ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിലുമാണ് ഞാൻ ഇത്രയും എഴുതുന്നത് .

ലഹരി
പുതിയ താരങ്ങൾക്കിടയിൽ ലഹരി ഉപയോഗിക്കുന്ന യുവാക്കളുണ്ടെന്നു പരക്കെ സംസാരമുണ്ട്. ഇതിലെ സത്യാംശത്തേക്കുറിച്ച് എനിക്ക് അറിവില്ല. എന്റെ സിനിമകളുടെ ഒരു സെറ്റിലും മദ്യപിച്ചുകൊണ്ട് ഒരു നടനും പ്രവേശിച്ച ചരിത്രമില്ല. ചിത്രീകരണസമയത്ത് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന നടൻ എത്ര വലിയവനാണെങ്കിലും അയാളെ തന്റെ ചിത്രത്തിൽ ഉൾപ്പെടുത്താതിരിക്കാൻ നിർമ്മാതാവിന് തന്റേടമുണ്ടായിരിക്കണം..

മമ്മൂട്ടിയും
പക്വതയുള്ള ആ പെരുമാറ്റവും അച്ചടക്കവും കഠിനാദ്ധ്വാനവുമാണ് അന്നത്തെ ആ ചെറുപ്പക്കാരനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ''മുന്നേറ്റം'' എന്ന സിനിമയിൽ എന്റെ കീഴിൽ ആദ്യമായി അഭിനയിക്കുമ്പോൾ മമ്മൂട്ടിയും തികഞ്ഞ അച്ചടക്കം പാലിച്ചിരുന്നു. മികച്ച സഹകരണവും നൽകിയിരുന്നു. .

ലക്ഷ്യബോധമുള്ള കലാകാരൻ
സ്വന്തം തെറ്റ് സ്വയം തിരിച്ചറിഞ്ഞു തിരുത്തുന്നവനാണ് ലക്ഷ്യബോധമുള്ള കലാകാരൻ. പിതാവ് അബിയുടെ ആഗ്രഹം പോലെ ഷെയ്ൻ ഉയരങ്ങളിലെത്തട്ടെ.... വളരെ സുദീർഘമായ വിജയത്തിന്റെ പാത നിന്റെ മുമ്പിൽ തുറന്നു കിടക്കുന്നു.. നന്മകൾ നേരുന്നു.''
ഫെയ്സ്ബുക്ക് പോസ്റ്റ്
ശ്രീകുമാരന്‍ തമ്പി












Click it and Unblock the Notifications