ബിജെപിയുടെ കുപ്രചരണങ്ങൾക്കെതിരെ വാസു മാഷുടെ മകൾ രംഗത്ത്; ശ്രീജിത്ത് അന്നും ഇന്നും ആർഎസ്എസ്!
കണ്ണൂർ: ബിജെപിയുടെ കുപ്രചരണങ്ങൾക്കെതിരെ തുറന്നടിച്ച് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റും കർഷക സംഘം കണ്ണൂർ ജില്ല വൈസ് പ്രസിഡന്റുമായ ഓകെ വാസു മാസ്റ്ററുടെ മകൾ ശ്രീമോൾ ഓകെ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീമോൾ പ്രതികരിച്ചിരിക്കുന്നത്. കണ്ണൂർ രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമായ സംഭവം ആയിരുന്നു ഒകെവാസു ഉൾപ്പടെയുള്ളവരർ ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത്. ഓകെ വാസുവിനൊപ്പം കെ അശോകനും സിപിഎമ്മിലേക്ക് പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒകെ വാസുവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ് എന്ന തരത്തിലാണ് ബിജെപി പ്രചരണം അഴിച്ചുവിട്ടത്.
എന്നാൽ താൻ ഇപ്പോഴും സിപിഎമ്മിന്റെ ഉറച്ച അനുയായി തന്നെയാണെന്ന വ്യക്തമാക്കിയിരിക്കുന്നത് ഒകെ വാസു മാസ്റ്ററുടെ മകൾ ശ്രീമോളാണ്. ശ്രീജിത്ത് അന്നും ഇന്നും ആർഎസ്എസ് കാരനാണെന്നും ശ്രീമോൾ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. ലാൽ സലാം സഖാക്കളെ... എന്ന് തുടങ്ങുന്നതാണ് ശ്രീമോളുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒകെ വാസുമാഷ്‌ടെ ഭാര്യയും മക്കളും ബിജെപി യിൽ ചേർന്ന് എന്ന രീതിയിൽ പ്രചാരണം നടക്കുന്നു. ഞാനും വാസു മാഷ്ടെ മകളാണ്, ഞാൻ ഇപ്പോളും സിപിഐഎം ന്റെ അനുഭാവിയായി ഉറച്ചു നിൽക്കുകയാണ്. നാട്ടിൽ ഉള്ളപോലെല്ലാം സിപിഎമ്മിന്റെ പരിപാടികളിൽ പങ്കെടുക്കാറുമുണ്ട്. എന്നാൽ ഇന്നുവരെ റോഡിൽ കൂടി പോകുന്ന സിപിഎം പ്രകടനത്തെ പോലും അനുഭാവപൂർവം നോക്കുക പോലും ചെയ്യാത്ത ഓരാളാണ് ശ്രീജിത്ത് എന്നും തന്റെ പോസ്റ്റിൽ ശ്രീമോൾ കുറിക്കുന്നു.

അന്നും ഇന്നും ആർഎസ്എസുകാരൻ
ശ്രീജിത്ത് അന്നും ഇന്നും ആർഎസ്എസ് ആണ്. സിപിഎമ്മിൽ നിന്ന് രാജി വച്ചു എന്ന് പറയുന്ന ആൾ സിപിഎമ്മിന്റെ ഏത് ഘടകത്തിൽ ആണ് പ്രവർത്തിച്ചത്. ഇവന് സിപിഎമ്മിൽ മെമ്പർഷിപ്പ് ഉണ്ടായിരുന്നോ?? കുടുംബത്തിൽ കലഹം ഉണ്ടാക്കാൻ ഉള്ള ആർഎസ്എസിന്റെ നെറികെട്ട പ്രവർത്തനം ആണിത്. ആർഎസ്എസുകാരൻ ആയ ശ്രീജിത്തിന് ഇതുപോലെ സ്വീകരണം കൊടുത്തു കൊണ്ട്ആർഎസ്എസ് നടത്തിയ ഈ പരിപാടി കൊണ്ട് പാർട്ടിയെയോ വ്യക്തികളെയോ ഇല്ലാതാക്കി കളയാം എന്നാണ് വിചാരിക്കുന്നതെന്നും ശ്രീമോൾ പറയുന്നു.

ചെങ്കൊടിയിൽ എനിക്ക് വിശ്വാസമുണ്ട്
ഞാൻ വാസു മാഷുടെ മകളാമ് എനിക്ക് എന്നിൽ വിശ്വാസമുണ്ട്. അതിലേറെ ഈ ചെങ്കൊടി പ്രസ്ഥാനത്തെയും എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീമോൾ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പാനൂരില്‍ ബിജെപി സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ ആയിരുന്നു ശ്രീജിത്ത് ബിജെപിയില്‍ ചേര്‍ന്ന കാര്യം പ്രഖ്യാപിച്ചത്. ഒകെ വാസുവിന്റെ മൂത്തമകനാണ് ശ്രീജിത്ത്. ഇയാളെ കൂടാതെ കേളോത്ത് പവിത്രന്റെ മകന്‍ ബാലന്‍, കോണ്‍ഗ്രസ്സുകാരിയായിരുന്ന വസന്ത എന്നിവരും ബിജെപിയില്‍ അംഗത്വം എടുത്തിട്ടുണ്ട്.

ശ്രീജിത്ത് മാത്രം പാർട്ടി മാറിയില്ല
സിപിഎമ്മില്‍ ചേര്‍ന്ന ഒകെ വാസു ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ആണ്. മകന്റെ ബിജെപി അംഗത്വത്തില്‍ വാസു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. താനും കുടുംബവും പാര്‍ട്ടി മാറിയപ്പോള്‍ ശ്രീജിത്ത് സിപിഎമ്മില്‍ ചേര്‍ന്നിരുന്നില്ല എന്നാണ് വിശദീകരണം. ശ്രീജിത്ത് ആ സമയം വിദേശത്ത് ആയിരുന്നു എന്നും ഒകെ വാസു പറയുന്നുണ്ട്. ശ്രീജിത്തിന്റെ സുഹൃത്തുക്കളെല്ലാം ആര്‍എസ്എസ്സുകാരാണ് എന്നും ശ്രീജിത്തിന് സിപിഎം അംഗത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മകന്റെ രാഷ്ട്രീയ പ്രവേശനം ഉയര്‍ത്തിക്കാട്ടി കുടുംബ കലഹം ഉണ്ടാക്കാന്‍ ആണ് ബിജെപി ശ്രമിക്കുന്നത് എന്നും ഒകെ വാസു ആരോപിച്ചു.
ബിജെപിയുടെ കുപ്രചരണം
കണ്ണൂർ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായക സംഭവമായിരുന്നു ബിജെപി നേതാക്കളായ ഒകെ വാസുവും കെ അശോകനും സിപിഎമ്മിൽ ചേർന്നത്. ഇത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇവർക്കെതിരെ വൻ കുപ്രചരണങ്ങളും ബിജെപി നടത്തിയിരുന്നു. ബിജെപി പ്രവർത്തനായിരുന്ന ശ്രീജിത്തിനെ വീണ്ടും ബിജെപിയിലേക്ക് സ്വാകരിച്ചുള്ള ഈ നാടകവും ഇത്തരത്തിലുള്ള കുപ്രചരണങ്ങളുടെ ഭാഗമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.












Click it and Unblock the Notifications