'സെറ്റ് ഭരിക്കുന്നത് ഷെയ്നിന്റെ ഉമ്മയും പെങ്ങളും, ശ്രീനാഥ് ഭാസി 15 ലക്ഷം വാങ്ങി പറ്റിച്ചു': ശാന്തിവിള
നിരന്തരമായ പരാതികള്‍ ലഭിച്ചതോടെ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ചലച്ചിത്ര രംഗത്തെ വിവിധ സംഘടനകള്‍. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് ഭാരവാഹികള്‍ തീരുമാനം പ്രഖ്യാപിച്ചത്. ഈ താരങ്ങളുമായി സഹകരിക്കില്ലെന്നാണ് സിനിമ സംഘടനകളുടെ നിലപാട്.
നിർമ്മാതാക്കള്‍ക്ക് ഇവരുമായി സഹകരിക്കുന്നതില്‍ വിലക്കില്ല. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാല്‍ സംഘടന ഇടപെടില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഇപ്പോഴിതാ സംവിധായകന്‍ ശാന്തിവിള ദിനേശും ചലച്ചിത്ര ലോകത്ത് നിരന്തരം പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ രൂക്ഷമായി പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ന്യൂസ് 18 മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എടുത്ത ഷോട്ട് സംവിധായകന്‍ ഓക്കെ പറഞ്ഞിട്ടും, സർ അത് എനിക്ക് അത്ര നന്നായി തോന്നിയ്യില്ല, ഒന്നുകൂടി എടുക്കാമെന്ന് പറയുകയും അത്തരത്തില്‍ വീണ്ടും ആ ഷോട്ട് എടുക്കുന്നതിനിടയില്‍ ഹെലികോപ്റ്ററില്‍ നിന്നും വീണ് മരിച്ച ജയന്‍ ജീവിച്ച നാടാണ് ഇത്. പക്ഷെ ഇപ്പോള്‍ എന്ത് ചെയ്യാനാണ്. കഞ്ചാവ് അടിച്ച് കിറുങ്ങി ഇരിക്കുന്ന മോന്തയുമായി ഇറങ്ങിയിരിക്കുന്ന കുറേ കൂതറ പിള്ളേരാണ് സംവിധായകന്‍ ആരാവണം ഷോട്ട് എവിടെ വെക്കണം എന്നൊക്കെ തീരുമാനിക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
രാത്രി എടുക്കാനുള്ള ഷോട്ട് പകല്‍ എടുക്കണം. രാവിലെ പത്ത് മണിക്ക് വരണം എന്ന് പറഞ്ഞാല്‍ രാത്രി പത്ത് മണിക്ക് വരിക. തുടങ്ങി മലയാള സിനിമയ ഒരു പിള്ളേര് കളിയുടെ അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ജീവിതത്തില്‍ ഇവനൊന്നും ഇനി ക്യാമറയുടെ മുന്നില്‍ നില്‍ക്കാനുള്ള അവസരം കൊടുക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.

നിർമ്മാതാക്കളും സംവിധായകരും താരസംഘടനയായ അമ്മയും ഫെഫ്കയുമൊക്കെ ഒറ്റക്കെട്ടായി നിന്നാല്‍ മലയാള സിനിമയെ ശുദ്ധീകരിക്കാന്‍ സാധിക്കും. സിനിമ എന്ന് പറയുന്നത് അത് സംവിധായകന്റെ കലയാണ്. എടുത്ത ഷോട്ട് ഞാനും എന്റെ ഉമ്മയും കൂടി കണ്ടതിന് ശേഷം അപ്രൂവ് ചെയ്താല്‍ മതിയെന്ന് പറയുന്നവനെയൊക്കെ ചവിട്ടി പുറത്താക്കുകയാണ് വേണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.
സിയാദ് കോക്കർ അടുത്തിടെ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. 1985 ല്‍ സിനിമയില്‍ വന്ന അദ്ദേഹം സത്യന്‍ അന്തിക്കാടിനേയും സിബി മലയിലിനേയും പോലുള്ള വലിയ സംവിധായകരെ വെച്ച് സിനിമ എടുത്തിട്ടുണ്ട്. മോഹന്‍ലാലിനെ വെച്ച് എത്രയോ സൂപ്പർ ഹിറ്റ് ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ള നിർമ്മാതാക്കള്‍ അല്ല ഇന്ന് മലയാള സിനിമ ഭരിക്കുന്നത്. എവിടുന്നെങ്കിലും കുറച്ച് കള്ളപ്പണം കൊണ്ട് ഇറങ്ങിയവരാണ് ഇപ്പോള്‍ വിലസുന്നത്.
നിർമ്മാതാക്കള്‍ക്ക് വിലയില്ലാതെ മാറുന്നത് അതുകൊണ്ടാണ്. ജൂബിലി ജോയിയെ പോലെ, സെന്‍ട്രല്‍ പിക്ചേഴ്സ് പോലെ അറിയപ്പെടുന്ന ഏത് ബാനറാണ് ഇന്ന് സിനിമയിലുള്ളത്. ഇവനെയൊക്കെ പോലുള്ള തെമ്മാടികളുടെ കീഴില്‍ കാശും മുടക്കി പോയി നില്‍ക്കാന്‍ അവരെയൊന്നും കിട്ടില്ല. ഷൈന്‍ നിഗം അഭിനയിക്കുന്ന ആർഡിഎക്സ് എന്ന പടം നിർമ്മിക്കുന്നത് സോഫിയ പോള്‍ എന്ന സ്ത്രീയാണ്.
കമലിനെ വെച്ച് അടക്കം ഒരുപാട് നല്ല പടങ്ങള്‍ എടുത്ത സ്ത്രീയാണ് അവർ. എന്നാല്‍ അവർക്ക് സെറ്റില്‍ ഒരു വോയിസ് പോലും ഇല്ലെന്നാണ് പറയുന്നത്. ഷെയിനും അവന്റെ ഉമ്മയും സഹോദരിയുമൊക്കെ ചേർന്നാണ് സെറ്റ് ഭരിക്കുന്നത്. സംവിധായകനോട് ഷോട്ട് പറയുന്നത് ഷൈനിന്റെ ഉമ്മയും സഹോദരിയുമാണെങ്കില്‍ സിനിമ മേഖലയുടെ ഗതികേട് ഒന്ന് ആലോചിച്ച് നോക്കൂ എന്നും അദ്ദേഹം പറയുന്നു.
ശ്രീനാഥ് ഭാസിക്ക് ഒരു സിനിമയുടെ അഡ്വാന്‍സായി 15 ലക്ഷം രൂപ കൊടുത്തു. അതിന് ശേഷം കഴിഞ്ഞ ഒന്നര വർഷമായി തന്റെ ഡേറ്റ് എന്നാണെന്ന് അറിയാന്‍ പൈസ കൊടുത്ത ആള്‍ പുറകെ നടക്കുകയായിരുന്നു. ഒടുവില്‍ അയാള്‍ ഹൃദയം പൊട്ടി മരിച്ചു. ആ പൈസ തിരിച്ച് കൊടുക്കാന്‍ ശ്രീനാഥ് ഭാസി തയ്യാറായില്ല. സംഘടനകള്‍ ഇടപെട്ട് ആ പൈസ അദ്ദേഹത്തിന്റെ കുടുംബത്തിന് തിരികെ കൊടുക്കാനുള്ള ഏർപ്പാട് ഉണ്ടാക്കണമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications