സ്റ്റാൻ സ്വാമിയുടെ മരണം: സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയെന്ന് തോമസ് ഐസക്
തിരുവനന്തപുരം; സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയാണ് ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമിയുടെ മരണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. തെറ്റായ കുറ്റങ്ങൾ ചുമത്തപ്പെട്ട് തടങ്കലിലെത്തിയ അദ്ദേഹത്തോട് നീതി പീഠവും ദയ കാട്ടിയില്ല. ജീവിതകാലമത്രയും ദയയുടെയും കാരുണ്യത്തിൻ്റെയും വെളിച്ചം പരത്തിയ സ്റ്റാൻ സ്വാമിയ്ക്കുണ്ടായ ദുർവിധിയിലൂടെ ചരിത്രത്തിൽ രാജ്യത്തിൻ്റെ ശിരസ് എന്നേക്കുമായി കുനിഞ്ഞു താഴുകയാണ്. കാരണം, മനുഷ്യത്വത്തിനു മേൽ ഒരു രാജ്യം നടപ്പാക്കിയ വധശിക്ഷയായിത്തന്നെ ഈ അനീതിയെ കാലം വിധിക്കുമെന്നും ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

അര നൂറ്റാണ്ടുകാലു കാലം ഝാർഖണ്ഡിലെ ആദിവാസികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച ഫാദർ സ്റ്റാൻ സ്വാമി ചെയ്ത കുറ്റമെന്തായിരുന്നു? ജയിലിൽ ചികിത്സ മാത്രമല്ല, വിറക്കുന്ന കൈകൾ കൊണ്ട് ഗ്ലാസ് ഉയർത്തി വെള്ളം കുടിക്കാൻ കഴിയാതായപ്പോൾ സ്ട്രോ പോലും അധികൃതർ നിഷേധിച്ചു. നമ്മുടെ കോടതിക്ക് 50 ദിവസം വേണ്ടി വന്നു ജയിലധികൃതരെ കൊണ്ട് സ്ട്രോ ലഭ്യമാക്കണമെന്ന അപേക്ഷ സ്വീകരിപ്പിക്കാൻ. പിശാചുക്കൾ പോലും ചെയ്യാനറയ്ക്കുന്ന ക്രൂരത. കൺമുന്നിലിരിക്കുന്ന ദാഹജലം ഒരിറക്കു കുടിക്കാൻ കഴിയാതെ ഒരു മനുഷ്യജീവി മരണപ്പിടച്ചിൽ പിടയുന്നത് കണ്ടു നിൽക്കുന്ന അധികാരികളും ഭരണ സംവിധാനവും. ഈ ക്രൂരതയ്ക്ക് ദയാശൂന്യരായ ഏകാധിപതികളുടെ ചരിത്രത്തിൽപ്പോലും സമാനതകളില്ല.
മഹത്തായ പാരമ്പര്യത്തിൻ്റെയും ഔന്നത്യത്തിൻ്റെയും അവസാന കണികയും ചോർന്നു പോകുന്ന ദൗർഭാഗ്യത്തിൻ്റെ ഇരയാണ് ഇന്ത്യ. വരിയുടയ്ക്കകപ്പെട്ട നീതിബോധം സൃഷ്ടിച്ച രക്തസാക്ഷിയാണ് ഫാദർ സ്റ്റാൻ സ്വാമി. ഈ പാതകത്തിൻ്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കേണ്ടത് നാമോരോരുത്തരുമാണ്. നമ്മുടെ നിശബ്ദതയും ഈ നരാധമന്മാർക്ക് വളമായിട്ടുണ്ട്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആണ് ജസ്യൂട്ട് സഭ ഏറ്റവും വലിയ സംഭാവന നൽകിയിട്ടുള്ളത്. എഴുപതുകളിൽ വിമോചന ദൈവ ശാസ്ത്രത്തിന്റെ ചിന്താ സരണികളിലേക്ക് ഒട്ടേറെ ജസ്യൂട്ട് സഭാംഗങ്ങൾ തിരിഞ്ഞു.
സ്റ്റാൻ സ്വാമി തിയോളജി പഠനകാലത്ത് തന്നെ ഈ ആദർശക്കാരനായി. അങ്ങിനെ ഇന്ത്യയിൽ അദ്ദേഹം ആദിവാസിമേഖല തന്റെ പ്രവർത്തന മണ്ഡലമായി തെരഞ്ഞെടുത്തു ഏത് പരിഷ്കൃത ജനതയും ആദരവോടെയാണ് ആ പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യുക. എന്നാൽ സംഘപരിവാറുകാർക്ക് അത്തരം മനുഷ്യ സഹജ വികാരങ്ങളില്ല. അതു കൊണ്ടാണവർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പകയോടെ കാണുന്നത്. ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നവർ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് ദാഹജലം നിഷേധിച്ച് മരണം വിധിച്ചു.നന്മയും നീതിയും ഉയർത്തി പിടിച്ചതിനാണ് ഈ വന്ദ്യ പുരോഹിതൻ രക്തസാക്ഷിയായത്.
ഗാന്ധിജിയ്ക്ക് വെടിയുണ്ട വിധിച്ചവർ നിശ്ചയമായും ഈ കൊലപാതകവും ആർത്തുവിളിച്ച് ആഘോഷിക്കും. അവർക്കു മേലും ഫാദർ സ്റ്റാൻ സ്വാമിയുടെ കാരുണ്യവും സഹാനുഭൂതിയും പതിച്ചേക്കാം.എന്നാൽ ഈ രാജ്യത്തിനും ജനതയ്ക്കും അക്കൂട്ടരോട് പൊറുക്കാനാവില്ല. യു എ പി എ പ്രകാരമുള്ള എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണം. അനീതിക്കെതിരെ പോരാടാൻ ഈ മരണം നമ്മുക്ക് കരുത്ത് നൽകണമെന്നും പോസ്റ്റിൽ ഐസക് പറഞ്ഞു.
Recommended Video
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications