ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, എംകെ മുനീർ ഇറങ്ങിപ്പോയി!
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസിസമൂഹത്തെയാകെ അണിനിരത്തുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന് തലസ്ഥാനത്ത് തുടക്കമായി. 351 പ്രതിനിധികളാണ് ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ജനപ്രതിനിധികളും പ്രവാസികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര രംഗത്ത് സ്വാധീനം ചെലുത്താന്‍ കഴിയുന്ന മലയാളി പ്രവാസികള്‍ക്ക് തങ്ങളുടെ മേഖലകളിലെ ഇതരപ്രമുഖരുടെ വിഭവവും നൈപുണ്യവും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നത് പ്രയോജനം ചെയ്യുമെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കവെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത്രയധികം പണം വരുന്നുണ്ടെങ്കിലും നാടിന്റെ വികസനത്തിന് വിനിയോഗിക്കാവുന്ന പദ്ധതികള്‍ രാജ്യത്തില്ല. ലോക കേരളസഭയിലൂടെ ഒരു ജാലകം തുറക്കുകയാണ് കേരളസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയും ഇതിലൂടെ ക്ഷണിക്കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ ഊഹകണക്കുകള്‍ മാത്രമാണ് നമുക്കുള്ളത്. ഇനി കൃത്യത വരുത്തണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അതേസമയം സീറ്റ് നല്‍കിയിതില്‍ അപാകത ആരോപിച്ച് പ്രതിപക്ഷ ഉപനേതാവ് മുനീർ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയി. മുന്‍ നിരയില്‍ സീറ്റ് ഏര്‍പ്പെടുത്തിയതോടെ എംകെ മുനീര്‍ പിന്നീട് തിരിച്ചെത്തുകയാണ്.
എകെജി അനുസ്മരണം
ഉദ്ഘാടന പ്രസംഗത്തില്‍ എകെജിയേയും മുഖ്യന്ത്രി അനുസ്മരിച്ചു. ജീവിക്കാന്‍ പോരാടുന്നവരുടെ അലയടിക്കുന്ന ശബ്ദമായിരുന്ന എകെജിയുടെ കാലത്ത് പാര്‍ലമെന്റെന്ന് പിണറായി വിജയൻ പറഞ്ഞു. എകെജി കാട്ടിയ വഴിയേ തന്നെയാണ് പാര്‍ലമെന്റ് പിന്നീട് സഞ്ചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സഭയെ കുറിച്ചുള്ള കാഴ്ചപ്പാട്
ലോക കേരളസഭയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ അവതരിപ്പിക്കും.പകല്‍ 2.30 മുതല്‍ അഞ്ച് ഉപവേദികളിലായി മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ നടക്കും. പൊതുസമ്മേളനത്തില്‍ മേഖലാചര്‍ച്ചകളുടെ അവതരണം ഉണ്ടാകും.
സാംസ്ക്കാരിക പരിപാടികളും
വൈകിട്ട് 6.15മുതല്‍ സാംസ്‌കാരികപരിപാടികള്‍. പ്രഭാവര്‍മ രചിച്ച് ശരത് സംഗീതംനല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാര്യരും ചേര്‍ന്ന് ഒരുക്കുന്ന സംഗീതം, കൊറിയോഗ്രഫി, കാരിക്കേച്ചര്‍ എന്നിവയുടെ ദൃശ്യാവിഷ്‌കാരം ‘ദൃശ്യാഷ്ടക'വും അരങ്ങേറും.
ചർച്ചകൾ
ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ മേഖലാസമ്മേളനങ്ങള്‍. ധനകാര്യം, വ്യവസായം, വിവരസാങ്കേതികവിദ്യ, നവ സാങ്കേതികവിദ്യകള്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍: പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, കൃഷി അനുബന്ധ മേഖലകള്‍, സ്ത്രീകളും പ്രവാസവും വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുക.
രണ്ട് മണിക്ക് പൊതു സമ്മേളനം
രണ്ടാം സെഷനില്‍ പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍, പ്രവാസത്തിനുശേഷം, വിനോദസഞ്ചാരം, സഹകരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി, ആരോഗ്യം, സാംസ്‌കാരികം വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. പകല്‍ രണ്ടിന് പൊതുസഭാസമ്മേളനം ആരംഭിക്കും.
സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും
വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനസമ്മേളനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രി അധ്യക്ഷനാകും. പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും. കേരളസഭാ സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സംവാദം, ഓപ്പണ്‍ഫോറം തുടങ്ങിയവയും നടക്കും.
പ്രവാസി സമൂഹത്തോടുള്ള ആദരവ്
കേരളത്തിന്റെ വികസനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന പ്രവ്രാസി സമൂഹത്തോടുള്ള ആദരവാണ് ഈ സഭ. കേരളത്തിന്റെ ഭാവിയെക്കുറിച്ച് പ്രവാസികൾക്ക് അഭിപ്രായം പറയാൻ കഴിയുന്ന ഒരു വേദി കൂടിയാണിത്. കഴിവുള്ളവർ രാജ്യത്തിനു പുറത്തേക്ക് അവസരങ്ങൾ തേടിപ്പോകുന്നത് മസ്തിഷ്ക്കച്ചോർച്ച (ബ്രെയിൻ ഡ്രെയിൻ) കാരണമാവുമെന്ന് നേരത്തേ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇതൊരു നേട്ടമായി ഉപയോഗപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടതെന്ന് പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രവാസികളുടെ മികവിനെ ഉപയോഗപ്പെടുത്താൻ സാധിക്കണം
വിദേശ രാജ്യങ്ങളിൽ നിന്നുള്ള മികച്ച അനുഭവങ്ങൾ സ്വാംശീകരിച്ച് കൂടുതൽ ബൗദ്ധികമായി വളർച്ച നേടുന്ന പ്രവാസികളുടെ മികവിനെ ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കണം. അങ്ങിനെ ബ്രെയിൻ ഡ്രെയിൻ ബ്രെയിൻ ഗെയിനായി മാറ്റിയെടുക്കാൻ (മസ്തിഷ്ക നേട്ടം) നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിനും പ്രവാസി ക്ഷേമത്തിനും ഉതകുന്ന സംരംഭം
പ്രവാസികളുടെ കഴിവുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ കാര്യമായ ശ്രമങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനും പ്രവാസി ക്ഷേമത്തിനും ഉതകുന്ന സംരംഭമായി ലോക കേരള സഭ മാറട്ടെയെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശംസിച്ചു.