സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ: വിഷയാവതരണം നടത്താന്‍ ബി ഉണ്ണികൃഷ്ണനും
തിരുവനന്തപുരം: മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സെപ്റ്റംബർ 11ന് രാവിലെ 10 മുതൽ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതിദേവി അധ്യക്ഷത വഹിക്കും. നിർഭയ സംസ്ഥാന കോ-ഓർഡിനേറ്റർ ശ്രീലാമേനോൻ മുഖ്യപ്രഭാഷണം നടത്തും.
ദിനേശ് പണിക്കർ, വയലാർ മാധവൻകുട്ടി, ബി. ഉണ്ണികൃഷ്ണൻ, ഉണ്ണിചെറിയാൻ എന്നിവർ വിഷയാവതരണം നടത്തും. വനിത കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ.പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, എലിസബത്ത് മാമ്മൻ മത്തായി, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ സംസാരിക്കും.

വ്യത്യസ്ത തൊഴിൽ മേഖലകളിൽ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനൊപ്പം പ്രശ്ന പരിഹാരത്തിനുള്ള നിയമ അവബോധം നൽകുകയും പബ്ലിക് ഹിയറിംഗിൽ ഉരുത്തിരിയുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ശിപാർശകൾ നൽകുകയും ചെയ്യുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മലയാളം ടെലിവിഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വനിതകൾ പബ്ലിക് ഹിയറിംഗിൽ പങ്കെടുത്ത് അഭിപ്രായം അറിയിക്കണമെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
സംസ്ഥാനത്തെ സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും ലിംഗനീതിക്കുമായി നിരവധി നൂതന പദ്ധതികളാണ് കേരള വനിത കമ്മിഷൻ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നത്. കഴിഞ്ഞ കാലഘട്ടത്തേക്കാൾ പുതിയ തൊഴിൽ മേഖലകളിലേക്ക് സ്ത്രീകൾ ധാരാളമായി കടന്നു വരുന്നുണ്ട്. സങ്കീർണമായ പ്രശ്നങ്ങളെയാണ് അവർക്ക് തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്നത്. നിലവിലുള്ള സ്ത്രീ സംരക്ഷണ നിയമങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താത്ത സാഹചര്യവുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഓരോ മേഖലകളിലുമുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അവരിൽ നിന്ന് നേരിട്ടു മനസിലാക്കുന്നതിനായി ഇതുൾപ്പെടെ 11 പബ്ലിക് ഹിയറിംഗുകളാണ് വനിത കമ്മിഷൻ സംഘടിപ്പിക്കുന്നത്.
അതേസമയം, സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച ഹേമ കമ്മീഷന്‍ ഇതുവരെ പുറം ലോകം കണ്ടിട്ടില്ല. 2017 ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനായിരുന്നു സർക്കാർ രൂപീകരിച്ചത്.
സിനിമാ മേഖലയിലുള്ള അറുപതോളം സ്ത്രീകളുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തുകയുണ്ടായി. ഇതിന് ശേഷം 2019 ഡിസംബർ 31 നാണ് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ 300 പേജുള്ള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. കണ്ടെത്തലുകൾ സാധൂകരിക്കുന്നതിനായുള്ള രേഖകളും മൊബൈൽ സ്ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും അടക്കമാണ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാല്‍ ഇതുവരെ റിപ്പോർട്ട് പുറത്ത് വിടാന്‍ സർക്കാർ തയ്യാറായിട്ടില്ല.












Click it and Unblock the Notifications