കേരളത്തിന് ആശ്വാസമായി കെഎംഎംഎൽ, ആരോഗ്യമേഖലയ്ക്ക് നൽകിയത് 982 ടൺ ഓക്സിജൻ
തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുമ്പോൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഓക്സിജൻ ക്ഷാമം. ഓക്സിജൻ ക്ഷാമം പരിഹരിക്കുമെന്നും ഒരു ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കും എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ ഓക്സിജൻ ലഭ്യതയ്ക്ക് വലിയ സഹായമാണ് പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് നൽകുന്നതെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ ചൂണ്ടിക്കാട്ടുന്നു.
ഇപി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യമേഖലയ്‌ക്ക് പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് സജീവമായ പിന്തുണയാണ് നൽകുന്നത്. കെ എം എം എല്ലിൽ സ്ഥാപിച്ച പുതിയ ഓക്‌സിജൻ പ്ലാന്റിൽ ഇതുവരെ ഉല്‍പാദിപ്പിച്ച 989.84 ടണ്‍ ദ്രവീകൃത ഓക്‌സിജനില്‍ 981.84 ടണ്ണും ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്തു. ഒരു ദിവസം 7 ടൺ വരെ ദ്രവീകൃത ഓക്‌സിജനാണ് പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്നത്. കൊവിഡ് ചികിത്സയിൽ ഓക്‌സിജൻ നിർണ്ണായക പങ്കുവഹിക്കുന്നതിനാൽ കെ എം എം എല്ലിന്റെ പ്രവർത്തനം വലിയ ആശ്വാസമാണ്.

70 ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് 2020 ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്‌തത്. 50 കോടി രൂപയാണ് ചെലവ്. പ്രതിദിനം 63 ടണ്‍ വാതക ഓക്സിജൻ കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് വേണം. ഇതിനു പുറമെയാണ് ആരോഗ്യമേഖലയ്‌ക്കായി ദ്രവീകൃത ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്നത്. 1984 ല്‍ കെ എം എം എല്‍ കമ്മീഷന്‍ ചെയ്യുമ്പോള്‍ 22,000 ടണ്‍ ടൈറ്റാനിയം പിഗ്മന്റ് ആയിരുന്നു സ്ഥാപിത ഉത്പാദനശേഷി. ഇതിന് ആവശ്യമായ 50 ടണ്‍ ഓക്‌സിജന്‍ പ്ലാന്റ് അന്ന് സ്ഥാപിച്ചിരുന്നു.
ടൈറ്റാനിയ പിഗ്മെന്റ് യൂണിറ്റിന്റെ ശേഷി ഇന്ന് 36,000 ടണ്ണോളമാണ്. അപ്പോൾ ഉൽപ്പാദനപ്രവര്‍ത്തനങ്ങള്‍ക്ക് 63 ടണ്‍ ഓക്സിജന്‍ ആവശ്യമായി വന്നു. പുറത്തുനിന്ന് ഓക്സിജന്‍ വാങ്ങേണ്ട സാഹചര്യവും ഉണ്ടായി. പ്രതിവര്‍ഷം 12 കോടിയോളം ഇതിനായി ചെലവഴിച്ചിരുന്നു. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്. അതോടെ ഓക്സിജന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കെ എം എം എല്ലിന് കഴിഞ്ഞു. ഒപ്പം ആരോഗ്യമേഖലയിലേക്ക് കൂടി നല്‍കാനായത് അഭിമാന നേട്ടമാകുന്നു''.












Click it and Unblock the Notifications