'സുരേന്ദ്രൻ ഇപ്പോൾ ഒറ്റക്കാലിലാണ്,സ്വപ്നങ്ങൾ പലതും കണ്ട് മനോനില മാറിയിരിക്കുന്നു'; പരിഹസിച്ച് ജയരാജൻ
കണ്ണൂർ: കേരള സർക്കാറിനെ അഞ്ചുമിനിട്ട് കൊണ്ട് താഴെയിറക്കുമെന്ന ഭീഷണി ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രന്റെ ദിവാസ്വപ്‌നം മാത്രമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.കൊടകര കുഴൽപണ കേസിലും വയനാട് തെരഞ്ഞെടുപ്പ് അഴിമതി കേസിലും മഞ്ചേശ്വരം സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിസ്ഥാനത്തുള്ള സുരേന്ദ്രൻ ഇപ്പോൾ ഒറ്റക്കാലിലാണ്. മാത്രമല്ല, സ്വപ്നങ്ങൾ പലതും കണ്ടതിനെത്തുടർന്ന് മനോനിലയും മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരം ജല്പനങ്ങൾ ഈ നേതാവിൽ നിന്നുണ്ടാവുന്നത്. സുരേന്ദ്രന് ധൈര്യം പകരുന്നത് സുധാകരനാണെങ്കിൽ രണ്ടുകൂട്ടരും ഒരുമിച്ച് വന്നാലും എൽ ഡി എഫ് സർക്കാറിനെ താഴെയിറക്കാനാവില്ലെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കേരള സർക്കാറിനെ അഞ്ചുമിനിട്ട് കൊണ്ട് താഴെയിറക്കുമെന്ന ഭീഷണി ബിജെപി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ദിവാസ്വപ്‌നം മാത്രമാണ്. കേരള ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് 99 സീറ്റിന്റെ മികവോടെ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിയേറ്റിന്റെ ഓടുപൊളിച്ച് അവിടെ കയറിയിരിക്കുന്നവരല്ല.

ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാറിനെ അട്ടിമറിക്കാൻ രാഷ്ട്രീയ അച്ചാരം വാങ്ങി ക്വട്ടേഷനെടുത്ത നേതാവാണ് കെ. സുരേന്ദ്രൻ. ബിജെപിക്ക് കേരള നിയമസഭയിലുണ്ടായിരുന്ന ഏക അക്കൗണ്ട് ജനങ്ങൾ ക്ലോസ് ചെയ്ത തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ച് ബിജെപിയെ നയിച്ച നേതാവായിരുന്നു ഇദ്ദേഹം. പക്ഷേ ഒരിടത്തും ജയിച്ചില്ലെന്ന് മാത്രമല്ല, മുമ്പ് കിട്ടിയ വോട്ടും കിട്ടിയില്ല. ബിജെപിയുടെ ദയനീയ പരാജയത്തെക്കുറിച്ച് ബിജെപിയുടെ മുതിർന്ന നേതാവ് സികെ പത്മനാഭൻ പറഞ്ഞത് ''ഹെലികോപ്ടറിൽ പറന്ന് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചാലൊന്നും കേരളത്തിൽ ജനപിന്തുണ കിട്ടില്ല'' എന്നാണ്. പിണറായി വിജയൻ സർക്കാറിനെ പിരിച്ചുവിടാൻ നോക്കുന്നതിന് മുമ്പ് തന്റെ നേതാവ് പറഞ്ഞതെങ്കിലും ഓർത്താൽ നന്ന്.

കൊടകര കുഴൽപണ കേസിലും വയനാട് തെരഞ്ഞെടുപ്പ് അഴിമതി കേസിലും മഞ്ചേശ്വരം സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിസ്ഥാനത്തുള്ള സുരേന്ദ്രൻ ഇപ്പോൾ ഒറ്റക്കാലിലാണ്. മാത്രമല്ല, സ്വപ്നങ്ങൾ പലതും കണ്ടതിനെത്തുടർന്ന് മനോനിലയും മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരം ജല്പനങ്ങൾ ഈ നേതാവിൽ നിന്നുണ്ടാവുന്നത്. തട്ടിക്കൊണ്ടുപോകലും ആളെ ഗ്രൂപ്പ് നോക്കി വീഴ്ത്തലും ഒരു വിനോദമായി കാണുന്നതുകൊണ്ടാവാം അതുപോലെ എൽ ഡി എഫ് സർക്കാറിനെ താഴെയിറക്കാമെന്ന മോഹം അദ്ദേഹത്തെ പിടികൂടിയത്.

അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞ മറ്റൊരു കാര്യം ആരിഫ് മുഹമ്മദ് ഖാനെ ഗവർണറാക്കിയത് മൻമോഹൻ സിംഗ് അല്ലെന്നും നരേന്ദ്രമോഡിയും ബി ജെ പിയും ആണെന്നുമാണ്. അത് സത്യമാണ്. 1986 മുതൽ താൻ ആർ എസ് എസ് ആണെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ക്രിമിനൽ കേസിലെ പ്രതിയായ ബി ജെ പി പ്രസിഡന്റിനെ രക്ഷിക്കാൻ മുഖ്യമന്ത്രിക്ക് ഗവർണർ കത്തെഴുതിയത്. സുരേന്ദ്രന് ധൈര്യം പകരുന്നത് സുധാകരനാണെങ്കിൽ രണ്ടുകൂട്ടരും ഒരുമിച്ച് വന്നാലും എൽ ഡി എഫ് സർക്കാറിനെ താഴെയിറക്കാനാവില്ല. ജനങ്ങൾ അനുവദിക്കുകയുമില്ലട, ജയരാജൻ പറഞ്ഞു.

കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകവയെയായിരുന്നു കെ സുരേന്ദ്രൻ 'സർക്കാരിനെ വലിച്ചിടൽ പരാമർശം' നടത്തിയത്. നിയമപ്രകാരമാണ് നരേന്ദ്ര മോദിയുടെ കീഴിൽ എല്ലാ കാര്യങ്ങളും നടക്കുന്നത്. നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ കേരള സർക്കാരിനെ വലിച്ച് താഴെയിടാൻ മോദി സർക്കാറിന് അഞ്ച് മിനിറ്റ് സമയം വേണ്ടെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.












Click it and Unblock the Notifications