'സുരേഷ് ഗോപിക്ക് കുറച്ച് വികാരം കൂടുതൽ, അത് അദ്ദേഹത്തിന്റെ രക്തത്തിലുള്ളത്': മുകേഷ്
കൊല്ലം: സുരേഷ് ഗോപിയെ പ്രകോപിപ്പിച്ച് മുതലെടുക്കുകയാണ് ബിജെപിയെന്ന് കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ എം മുകേഷ്. അദ്ദേഹം കുറച്ച് വികാരം കൂടിയ ആളാണെന്നും, താനുമായി രാഷ്ട്രീയം സംസാരിച്ചിട്ട് ഏറെനാളായെന്നും പറഞ്ഞ മുകേഷ് അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്‌തെന്ന് വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയുടെ അശ്വമേധം പരിപാടിയിൽ സംസാരിക്കവെയായിരുന്നു മുകേഷ് സുഹൃത്തും നടനുമായി സുരേഷ് ഗോപിയെ കുറിച്ച് മനസ് തുറന്നത്.
'സുരേഷ് ഗോപി കുറച്ച് വികാരം കൂടുതലുള്ള ആളാണ്, സിനിമയിൽ ഭരത് ചന്ദ്രനെ ഒക്കെ പോലെയുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തിന് വിജയിപ്പിക്കാൻ കഴിഞ്ഞത് കുറച്ച് ഹൈപ്പർ ആയിട്ട് സംസാരിക്കാൻ കഴിയുന്നത് കൊണ്ടാണ്. അത് അദ്ദേഹത്തിന്റെ ബോഡിയിലുണ്ട്, രക്തത്തിലുണ്ട്. അത് പ്രകോപിപ്പിച്ച് അവരുടെ പാർട്ടിയിൽ ഉള്ളവർ പോലും ഉപയോഗിക്കുകയും ചെയ്യുന്നു' മുകേഷ് മനസ് തുറന്നു.

അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ട മുകേഷ് അദ്ദേഹത്തിൽ ഒരു വലിയ മനുഷ്യസ്നേഹി ഉണ്ടെന്നും പറഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പോയെന്നും മുകേഷ് പറയുകയുണ്ടായി. ഇരുവരും തമ്മിൽ രാഷ്ട്രീയം സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുകേഷിന്റെ മറുപടി. ഞങ്ങൾ രാഷ്ട്രീയം സംസാരിച്ചിട്ട് ഒരുപാട് നാളായെന്നും മുകേഷ് പ്രതികരിച്ചു.
തൃശൂർ ലൂർദ്‌മാത പള്ളിയിൽ സുരേഷ് ഗോപി സ്വർണ കിരീടം നൽകിയത് ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ചുള്ള ചോദ്യത്തോടും മുകേഷ് പ്രതികരിച്ചു. വിശ്വാസത്തിന് പബ്ലിസിറ്റി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നടന്റെ മറുപടി.
അതേസമയം, കേരളത്തിൽ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിലെ സിനിമാ രംഗത്ത് നിന്നുള്ള രണ്ട് പ്രമുഖ വ്യക്തിത്വങ്ങളാണ് സുരേഷ് ഗോപിയും മുകേഷും. ഇരുവരും ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്. സുരേഷ് ഗോപി ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൃശൂർ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
ഇവിടെ സിപിഐയുടെ വിഎസ് സുനിൽ കുമാർ എൽഡിഎഫിന് വേണ്ടി ഇറങ്ങുമ്പോൾ, യുഡിഎഫിന് വേണ്ടി കോൺഗ്രസിലെ കരുത്തൻ കെ മുരളീധരനാണ് മത്സരിക്കുന്നത്. ഇത്തവണ സുരേഷ് ഗോപിയുടെ തൃശൂർ പിടിച്ചെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിനായി കേന്ദ്ര നേതാക്കളെ ഉൾപ്പെടെ പ്രചാരണ രംഗത്ത് സജീവമാക്കാനാണ് തീരുമാനം.
മറുഭാഗത്ത് മുകേഷ് ആവട്ടെ കൊല്ലം മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. ഇവിടെ പ്രധാന എതിരാളി ആർഎസ്‌പിയുടെ മുതിർന്ന നേതാവ് എൻകെ പ്രേമചന്ദ്രനാണ്. പാർലമെന്ററി രംഗത്ത് ശക്തമായ റെക്കോർഡുള്ള പ്രേമചന്ദ്രനെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും മുകേഷ് കണക്ക് കൂട്ടുന്നില്ല.












Click it and Unblock the Notifications