മാധ്യമപ്രവർത്തകർക്ക് നേരെ സുരേഷ് ഗോപിയുടെ കയ്യാങ്കളി; 'ഡയലോഗ്' അടിച്ച് പിടിച്ച് തള്ളി
തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ മലയാള നടന്മാർക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങളില്‍ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂർ രാമനിലയത്തില്‍ വെച്ചായിരുന്നു സംഭവം. 'എന്റെ വഴി എന്റെ അവകാശം' എന്ന് പറഞ്ഞുകൊണ്ട് മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി തള്ളി മാറ്റുകയും ചെയ്തു.
രാവിലേയും ഇതേ വിഷയത്തില്‍ മാധ്യമപ്രവർത്തകർ കേന്ദ്ര സഹമന്ത്രിയോട് അഭിപ്രായം തേടിയിരുന്നു. അപ്പോഴും ക്ഷുഭിതനായി തന്നെയായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. മാധ്യമപ്രവർത്തകർ വിഷയം ഊതിപ്പെരിപ്പിക്കുന്നുവെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ പത്ര സമ്മേളനം വിളിച്ച് പാർട്ടിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

പാർട്ടിയുടെ നിലപാട് പറയേണ്ടത് പാർട്ടി നേതൃത്വമാണെന്നും സുരേഷ് ഗോപിയല്ലെന്നുമായിരുന്നു കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. വലിയ ആരോപണങ്ങള്‍ നേരിടുന്ന മുകേഷ് രാജിവെക്കണം എന്നതാണ് ബി ജെ പിയുടെ നിലപാട്. ചലച്ചിത്ര നടൻ, കേന്ദ്രമന്ത്രി എന്നീ നിലകളിൽ സുരേഷ് ഗോപിക്ക് അഭിപ്രായം ഉണ്ടായിരിക്കാം. പക്ഷേ പാർട്ടിക്ക് പാർട്ടിയുടേതായ നിലപാടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മുകേഷിന്റെ അടക്കം വിഷയത്തില്‍ കോടതി തീരുമാനിക്കട്ടേയെന്ന നിലപാടായിരുന്നു സുരേഷ് ഗോപിയുടേത്. ഇതാണ് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ തന്നെ തിരുത്തിയത്. കെ സുരേന്ദ്രന്റെ പത്രസമ്മേളനത്തിന് പിന്നാലെയായിരുന്നു മാധ്യമപ്രവർത്തകർ വീണ്ടും സുരേഷ് ഗോപിയെ സമീപിച്ചത്. അപ്പോഴാണ് മാധ്യമപ്രവർത്തകരെ തള്ളി മാറ്റി കാർ ഡോർ വലിച്ച് അടച്ചുകൊണ്ട് അദ്ദേഹം പോയത്. മാധ്യമപ്രവർത്തകരോട് പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഉയർന്ന് വരുന്ന ആരോപണങ്ങള്‍ മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണെന്നായിരുന്നു സുരേഷ് ഗോപി രാവിലെ പ്രതികരിച്ചത്. 'നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു കുഴപ്പവുമില്ല. പക്ഷെ വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്.ഈ വിഷയങ്ങൾ കോടതിക്ക് മുന്നിലാണ്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. അതിന് അനുസരിച്ച് അവർ തീരുമാനിക്കട്ടെ.' സുരേഷ് ഗോപി പറഞ്ഞു.
ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. മാധ്യങ്ങളാണോ കോടതിയെന്നും സുരേഷ് ഗോപി മാധ്യമപ്രവത്തകരോട് പറഞ്ഞു.
അതേസമയം, ആരോപണമുയർന്നപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാനും അമ്മ ജനറൽസെക്രട്ടറിയും രാജിവെച്ചിട്ടും അതിനേക്കാൾ വലിയ ആരോപണവിധേയനായ മുകേഷ് മാത്രം രാജിവെക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവരുടെ രക്ഷിതാക്കളെ പോലും പീഡിപ്പിക്കാൻ ശ്രമിക്കുന്നയാളാണ് മുകേഷ് എന്നതാണ് ആരോപണം. സിപിഎമ്മും സർക്കാരും മുകേഷിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജിത്തിനും സിദ്ധിഖിനുമില്ലാത്ത എന്ത് മേന്മമായാണ് സർക്കാർ മുകേഷിൽ കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തക്കണം. മറ്റുള്ളവരെ പോലെയല്ല ഭരണഘടന തൊട്ട് സത്യം ചെയ്തയാളാണ് മുകേഷ്. സർക്കാരിന്റെ ആത്മാർത്ഥയില്ലായ്മയാണ് മുകേഷിന്റെ കാര്യത്തിൽ കാണുന്നത്. സ്വന്തക്കാരെ സർക്കാർ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണ് മുകേഷിനുള്ളത്. മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. മുകേഷിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു കോൺക്ലേവും കേരളത്തിൽ നടക്കില്ല. പിണറായി സർക്കാർ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications