'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി
തന്നെ ഇല്ലാതാക്കാന്‍ നോക്കുന്നവര്‍ മലയാള സിനിമയില്‍ ഇപ്പോഴുമുണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ഇന്ന് തന്നെ വിമര്‍ശിക്കുന്നവര്‍ താന്‍ മരിച്ച് കഴിഞ്ഞാല്‍ പുകഴ്ത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. താനൊരിക്കലും മകനെ സിനിമാ മേഖലയില്‍ സഹായിച്ചിട്ടില്ലെന്നും, ഒരു സിനിമ കണ്ടപ്പോള്‍ അത്തരത്തില്‍ സഹായങ്ങളൊന്നും ചെയ്യാതിരുന്നതില്‍ സങ്കടം തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിലകന് പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മി
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ പരാജയം തന്നെ വല്ലാതെ ബാധിച്ചിരുന്നു. തന്നെ ഇനി സിനിമാ മേഖലയ്‌ക്കേ ആവശ്യമില്ലെന്ന് അപ്പോള്‍ തോന്നിയിരുന്നുവെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറയുന്നു.
സമൂഹം എന്നത് വല്ലാത്തൊരു അരക്ഷിതാവസ്ഥ പോലെയായി. വിസ്മയ, പ്രിയങ്ക, ഉത്തര, സംജിത്തിന്റെ ഭാര്യ ഹര്‍ഷിത, തിരുവല്ലയിലെ സന്ദീപിന്റെ ഭാര്യ, കുടുംബം എന്നിവരെല്ലാം വലിയ നൊമ്പരമാണ്. ഇതെല്ലാം സമൂഹത്തില്‍ നടക്കുന്ന അരക്ഷിതാവസ്ഥയുടെ ഭാഗമാണ്. ശരിയായ കാവലില്ലാത്തത് കൊണ്ട് സംഭവിക്കുന്നത്. തന്റെ ചിത്രമായ കാവലില്‍ ഇനിയില്ല എന്ന് പറഞ്ഞ് മടങ്ങിപ്പോയ ഒരു വ്യക്തി, കാവലിനായി ഒരു പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും വേണ്ടി തിരിച്ചുവരുന്നതാണ്. തന്റെ കഥാപാത്രമായ തമ്പാന്‍ അത്തരത്തിലുള്ള ഒരാളാണ്. അതേസമയം മലയാളത്തില്‍ ദീര്‍ഘമായ ഇടവേള എടുത്തതല്ല. തിരിച്ചുവരാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സിനിമകളൊന്നും സംഭവിച്ചില്ലെന്നും സുരേഷ് ഗോപി പറയുന്നു.
ഇപ്പോള്‍ ഞാന്‍ അല്ല സിനിമയെ വേണ്ടെന്ന് വെക്കുന്നത്. നിതിന്‍ രണ്‍ജി പണിക്കരാണ് ഇപ്പോള്‍ എന്നെ സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരാനായി ശ്രമിച്ചത്. ലേലത്തിന്റെ രണ്ടാം ഭാഗമായിരുന്നു എനിക്കായി അവന്‍ ചെയ്യാമെന്ന് പറഞ്ഞ് വന്നത്. ഞാന്‍ പിതാവ് രണ്‍ജി പണിക്കരോട് ചോദിക്കടാ എന്ന് പറഞ്ഞു. രണ്‍ജി എഴുതി തരികയാണെങ്കില്‍ ഞാന്‍ അഭിനയിക്കാമെന്നും പറഞ്ഞു. ഒപ്പം ജോഷിയും സമ്മതിക്കണമെന്ന് പറഞ്ഞു. അതെല്ലാം അവന്‍ നോക്കിക്കോളാമെന്ന് പറഞ്ഞു. 2015 മുതല്‍ ലേലത്തിന്റെ രണ്ടാം ഭാഗം രണ്‍ജി എഴുതുന്നുണ്ട്. എന്നാല്‍ എഴുതുന്നതിനേക്കാള്‍ കൂടുതല്‍ കീറി കളയുന്നത് കൊണ്ട് ആ സിനിമ നടന്നില്ല. അതുകൊണ്ടാണ് മടങ്ങി വരവിന് ഇത്ര സമയം എടുത്തത്.
സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യം മുമ്പ് എനിക്കുണ്ടായിട്ടുണ്ട്. 2001ലാണ് അത് സംഭവിച്ചത്. ആ സമയം എന്റെ രണ്ടാം ഭാവം എന്ന സിനിമ പരാജയപ്പെട്ടിരുന്നു. അതെന്നെ വല്ലാതെ തളര്‍ത്തി. അതുകൊണ്ട് തന്നെ ഞാന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. മറ്റ് പല കാരങ്ങളും അതിന് പിന്നിലുണ്ട്. എന്റെ മനസ്സ് ശരിക്കും നൊന്ത് പോയിരുന്നു രണ്ടാം ഭാവം പരാജയപ്പെട്ടത്. ഞാന്‍ ഇനി സിനിമയില്‍ അഭിനയിക്കേണ്ട എന്നതിന്റെ സൂചനയാണോ ആ സിനിമയുടെ പരാജയമെന്ന് പോലും ഞാന്‍ ചിന്തിച്ചു. അതെല്ലാം വന്നത് കൊണ്ടാണ് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. അവിടുന്ന് കുറേ വര്‍ഷം കഴിഞ്ഞാണ് നമുക്ക് വീണ്ടും സിനിമ ചെയ്യേണ്ടേ എന്ന് രണ്‍ജി പണിക്കരെ വിളിച്ച് ചോദിക്കുന്നത്.
നമുക്കൊരു സിനിമ ചെയ്യണമെന്നും, വീണ്ടും എന്റെ ഫ്‌ളക്‌സ് വരണമെന്നൊക്കെ രണ്‍ജിയോട് ഞാന്‍ പഞ്ഞു. രണ്‍ജി രണ്ടാഴ്ച്ച കഴിഞ്ഞ് വിളിച്ച് പറഞ്ഞതായിരുന്നു രസം. സിനിമയൊക്കെ ചെയ്യാം, ഫ്‌ളക്‌സും വരും. പക്ഷേ നീ പഴയത് പോലെ തെറി പറയണം, സിഗരറ്റും വലിക്കണം എന്നൊക്കെയായിരുന്നു. അങ്ങനെയാണെങ്കില്‍ നമുക്ക് ചെയ്യാമെന്നായിരുന്നു രണ്‍ജിയുടെ വാക്കുകള്‍. അതിന് രണ്‍ജിയോട് ഞാന്‍ പറഞ്ഞത് തെറിയായിരുന്നു. ആ വാക്കുകളൊന്നും നാട്ടുകാരോട് പറയാന്‍ കൊള്ളില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഭരത്ചന്ദ്രന്‍ ഐപിഎസ്സിലൂടെ താന്‍ സിനിമാ ലോകത്തേക്ക് തിരിച്ചുവരുന്നത് അങ്ങനെയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തന്നെ അനാവശ്യമായി വിമര്‍ശിക്കുന്നവരില്‍ പലരും താല്‍ക്കാലിക സൗകര്യത്തിന് അങ്ങനെ ചെയ്യുന്നവരാണ്. ആ വിമര്‍ശകരൊക്കെ താന്‍ മരിച്ചാല്‍ എല്ലാം തിരുത്തി പറയും. അന്ന് അവര്‍ തന്റെ നല്ല പ്രവൃത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അപ്പോള്‍ അതെല്ലാം മുകളിലിരുന്ന് താന്‍ കേട്ടോളാമെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ പെട്ടെന്ന് മുളച്ചുവന്ന ഒരു രാഷ്ട്രീയക്കാരനല്ല. എല്ലാ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് വേണ്ടിയും സാമൂഹ്യ വിഷയങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഞാന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴും മലയാള സിനിമയിലുണ്ട്. അത് ആരാണെന്ന് ഇപ്പോഴും തനിക്ക് അറിയില്ല.
ഞാന്‍ എന്റെ മകന്‍ ഗോകുലിനെ ഒരു തരിമ്പ് പോലും സിനിമയില്‍ സഹായിച്ചിട്ടില്ല. അവന് വേണ്ടി ആരോടും ഞാന്‍ ചാന്‍സ് ചോദിക്കാന്‍ പോയിട്ടില്ല. എനിക്ക് വേണ്ടി പോലും ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തിയേറ്ററില്‍ പോയി ഞാന്‍ കണ്ടത്. അത് ഭാര്യ നിര്‍ബന്ധിച്ചിട്ടായിരുന്നു. അവന്റെ കാര്യത്തില്‍ ഞാന്‍ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കൊണ്ട് മാനസികമായി പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് ഭാര്യ പറഞ്ഞു. അങ്ങനെയാണ് അവന്റെ ഇര എന്ന ചിത്രം കാണുന്നത്. എനിക്ക് ആ ചിത്രം കണ്ടപ്പോള്‍ വലിയ കുറ്റബോധം തോന്നി. അവന്റെ ക്രിയേറ്റീവ് സൈഡെങ്കിലും പ്രോത്സാഹിപ്പിക്കാന്‍ പിതാവ് എന്ന നിലയില്‍ ശ്രദ്ധിക്കണമായിരുന്നുവെന്ന് തോന്നി.
വരനെ ആവശ്യമുണ്ട് എന്ന സിനിമ സെപ്റ്റംബര്‍ മുപ്പതിന് തുങ്ങണം എന്നത് അനൂപിന്റെ നിര്‍ബന്ധമായിരുന്നു. ഒന്നാം തിയതി ചെന്നൈക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്റെ ഷൂട്ട് രണ്ടാം തിയതിയായിരുന്നു. ചെന്നൈയിലെ സെറ്റിലേക്ക് പോകാന്‍ തീരുമാനിച്ച സമയത്താണ് എന്റെ വീട്ടില്‍ ഒരു സന്ദര്‍ശകനെത്തിയത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട് എനിക്ക് വലിയ വിഷമം തോന്നി. അതോടെ വരനെ ആവശ്യമുണ്ട് ചെയ്യുന്നില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ അനൂപിനെ വിളിച്ച് ഈ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു. അവന്‍ എനിക്ക് അഡ്വാന്‍സും തന്നിട്ടില്ലായിരുന്നു. നിനക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പറഞ്ഞു. സര്‍ വന്നില്ലെങ്കില്‍ ഈ സിനിമ ചെയ്യില്ലെന്നായിരുന്നു അനൂപിന്റെ മറുപടി.
ഈ സിനിമ മുടങ്ങിയതിന്റെ പാപം ഞാന്‍ സാറിന്റെ മുകളില്‍ ഇടുമെന്നും അനൂപ് എന്നോട് പറഞ്ഞു. അവന്റെ വാക്കുകള്‍ കേട്ട് എനിക്കും വിഷമമായി. ഇതോടെ സന്ദര്‍ശകനോട് നിങ്ങള്‍ നിങ്ങളുടെ കാര്യം ചെയ്യൂ എന്ന് പറഞ്ഞ് ഞാന്‍ ചെന്നൈക്ക് പോയി. രണ്ട് ദിവസം കഴിഞ്ഞാണ് ആ സിനിമയ്ക്ക് എനിക്ക് പതിനായിരം രൂപ അഡ്വാന്‍സ് തന്നത്. ഇതേ കൈയ്യിലുള്ളൂ എന്നാണ് അനൂപ് പറഞ്ഞത്. അത് മതി എന്ന് പറഞ്ഞാണ് വരനെ ആവശ്യമുണ്ട് പൂര്‍ത്തിയാക്കുന്നത്. ആ സിനിമക്ക് ശോഭന ഡേറ്റ് നല്‍കാന്‍ ഒരു വര്‍ഷമെടുത്തിരുന്നു. കേരളത്തിലേക്ക് അവര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റില്ല. ഷൂട്ടിംഗ് ചെന്നൈയില്‍ വേണം എന്നൊക്കെ അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതാണ് ആ സിനിമ വൈകിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
Recommended Video