'രണ്ട് മൃതദേഹങ്ങളാണ് കണ്ടത്, പരിശോധിച്ച് നോക്കുമ്പോള്‍ ആറുപേർ: ഇതുപോലെ ഒരു ദുരന്തം മുമ്പ് കണ്ടിട്ടില്ല '
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് മാത്രമല്ല അയല്‍ സംസ്ഥാനമായ കർണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ രക്ഷാപ്രവർത്തകർ ചുരല്‍മലയിലേക്ക് എത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് നിന്നും എത്തിയവരാണ് തെന്‍ട്രല്‍ വെല്‍ഫെയർ ട്രസ്റ്റ് അംഗങ്ങള്‍. ഒരു ആമ്പുലന്‍സ് അടക്കം പത്തോളം വരുന്ന സംഘം നാല് ദിവസമായി രക്ഷാപ്രവർത്തനത്തില്‍ സജീവമാണ്.
ട്രസ്റ്റിന് കീഴില്‍ ഉള്ളവരോടൊപ്പം തന്നെ ചില സുഹൃത്തുക്കളും ഇവിടേക്ക് വന്നിട്ടുണ്ടെന്നാണ് തെന്‍ട്രല്‍ വെല്‍ഫെയർ ട്രസ്റ്റ് ഭാരവാഹികളില്‍ ഒരാളായ സിക്കന്ദർ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്. ക്യാമ്പിലും മറ്റും കഴിയുന്നവർക്ക് ആവശ്യമായ വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ സഹിതമാണ് മേട്ടുപ്പാളയത്ത് നിന്നും പുറപ്പെട്ടത്. അതോടൊപ്പം ഫസ്റ്റ് എയിഡ് നല്‍കാനുള്ള മെഡിസിന്‍ ഉള്‍പ്പെടേയുള്ള കാര്യങ്ങളുമുണ്ട്.

ആദ്യ ദിവസം മുണ്ടക്കൈയില്‍ നിന്നും ആറ് പേരുടെ മൃതദേഹങ്ങള്‍ എടുത്തത് ഞങ്ങളുടെ ടീമായിരുന്നു. അതില്‍ രണ്ട് പേർ ചെറിയ കുട്ടികളും ബാക്കിയുള്ളവർ മുതിർന്ന സ്ത്രീകളുമായിരുന്നു. ജെ സി ബി വെച്ച് മാന്തുമ്പോഴാണ് മൃതദേഹം കണ്ടത്. വീടിന്റെ ഭിത്തിയോട് ചേർന്ന് കിടക്കുകയായിരുന്നു. ആദ്യം ഒന്നോ രണ്ടോപേർ മാത്രമാണുള്ളതെന്നാണ് കരുതിയത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ ആറുപേരുണ്ടായിരുന്നു.
സ്ട്രച്ചറില്‍ റോഡിലേക്ക് എത്തിച്ച്, അവിടെ നിന്നും പിക്കപ്പ് വഴി ചൂരല്‍മലയിലെ നദിക്ക് അപ്പുറത്ത് എത്തിച്ചു. അന്ന് പട്ടാളം പാലം ഉണ്ടാക്കിയിട്ടില്ല, അതുകൊണ്ട് തന്നെ അവിടെ നിന്നും വീണ്ടും ചുമന്ന് ഇക്കരെ എത്തിച്ച് ആമ്പുലന്‍സിലേക്ക് പോകുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മേട്ടുപ്പാളയം കേന്ദ്രീകരിച്ച ആമ്പുലന്‍സ് സർവ്വീസും മറ്റ് സന്നദ്ധപ്രവർത്തനങ്ങളും നടത്തുന്നവരാണ് ഞങ്ങളുടെ ട്രസ്റ്റ്. ഒന്നിനും കാശ് ഈടാക്കാറില്ല. ചിലരൊക്കെ സംഭാവന നല്‍കും. ഞങ്ങള്‍ സന്നദ്ധ പ്രവർത്തകരും കൂലി വാങ്ങിക്കാറില്ലെന്നും സിക്കന്ദർ കൂട്ടിച്ചേർക്കുന്നു.
അതേസമയം, മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications