തൃപ്തിക്ക് വാഹനസൗകര്യം നൽകാനാവില്ലെന്ന് ടാക്സി ഡ്രൈവർമാർ; പോലീസ് വാഹനം തടയുമെന്ന് പ്രതിഷേധക്കാർ
കൊച്ചി: ശബരിമല ദർശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് വാഹനസൗകര്യം നൽകാനാവില്ലെന്ന് വിമാനത്താവളത്തിലെ പ്രീപെയിഡ് ടാക്സി ഡ്രൈവർമാർ വിസമ്മതിച്ചു. ഇതിന് പിന്നാലെ ഓൺലൈൻ ടാക്സിയിൽ തൃപ്തിയെ ഹോട്ടലിലേക്ക് മാറ്റാൻ ശ്രമം നടത്തിയെങ്കിലും തൃപ്തി ദേശായിയേയും സംഘത്തേയും കൊണ്ടുപോകാനാവില്ലെന്ന് ഓൺലൈൻ ടാക്സിക്കാരും നിലപാടെടുത്തു.
വിമാനത്താവളത്തിലെ മറ്റൊരു ഗേറ്റിലൂടെ പുറത്തെത്തിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും ഇതും പ്രതിഷേധക്കാർ തടയുകയായിരുന്നു. സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകളാണ് നാമജപ പ്രതിഷേധവുമായി വിമാനത്താവളത്തിന് മുമ്പിൽ പ്രതിഷേധിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പുലർച്ചെ 4.45ന് ഇൻഡിഗോ വിമാനത്തത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിയതാണ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും. മൂന്നര മണിക്കൂറുകൾ പിന്നിട്ടിട്ട് പോലും ഇവർക്ക് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. തനിക്കും ഒപ്പമുള്ള സ്ത്രീകൾക്കും താമസവും, യാത്രാസൗകര്യവും ഒരുക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നെങ്കിലും സർക്കാർ വിസമ്മതിക്കുകയായിരുന്നു.
തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ, പ്രതിഷേധങ്ങളെ തുടർന്ന് പുറത്തിറങ്ങാനാവുന്നില്ല
പോലീസ് വാഹനത്തിലോ സർക്കാർ വാഹനത്തിലോ തൃപ്തിയെ വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് പ്രകിഷേധക്കാർ അറിയിച്ചിട്ടുണ്ട്. ദർശനം നടത്താതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി. വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്ന് അവർ ആരോപിച്ചു.
Recommended Video
അതേസമയം തൃപ്തി ദേശായിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ തീരുമാനമാനമെടുത്തിട്ടില്ലെന്ന് ഡിജിപി അറിയിച്ചു. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കി.
ശബരിമല വിധിയില്‍ സാവകാശം തേടുമെന്ന് പിണറായി..... ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കിയേക്കും?