അധ്യാപകർക്ക് റേഷൻകടയിൽ നിയമനം: കാർഡുടമകൾക്ക് റേഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം, ഉത്തരവിലെ ചട്ടങ്ങൾ
കണ്ണൂർ: കണ്ണൂരിലെ റേഷൻ കടയിൽ അധ്യാപകരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. സ്കൂൾ, ഹയർസെക്കണ്ടറി അധ്യാപകരെയാണ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. കൊറോണ വൈറസ് പ്രതിരോധ നടപടികൾക്കായി അധ്യാപകരെ നിയോഗിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. അധ്യാപകരെ റേഷൻ കടകളിൽ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്കും വിദ്യാഭ്യാസ ഡയറക്ടർക്കും പഞ്ചായത്ത് ഉപഡയറക്ടർക്കും അയച്ചിട്ടുണ്ട്. റൊട്ടേഷൻ വ്യവസ്ഥയിൽ അധ്യാപകരെ റേഷൻ കടകളിൽ നിയോഗിക്കാനാണ് ആശ്യം. ചൊവ്വാഴ്ച മുതൽ തന്നെ ഉത്തരവ് നടപ്പാക്കാനും നിർദേശമുണ്ട്.
ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന സൌജന്യ റേഷൻ കിറ്റ് റേഷൻ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് അധ്യപകർക്കള്ള ദൌത്യം. ഹോട്ട് സ്പോട്ടുകളിൽ ഹോം ഡെലിവറി നടത്തേണ്ടത് അധ്യാപകരുടെ സാന്നിധ്യത്തിലായിരിക്കണമെന്നും നിർദേശമുണ്ട്. റേഷൻ കടകൾ നിലനിൽക്കുന്ന അതാതു പ്രദേശത്തെ അധ്യാപകരെയാണ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കേണ്ടതെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ലഭിച്ചിട്ടുള്ള നിർദേശം.

അതേസമയം വാർഡ് മെമ്പർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ചുമതലപ്പെടുത്തിയായിരിക്കണം സൌജന്യ റേഷൻ കിറ്റുകൾ വിതരണം ചെയ്യേണ്ടതെന്നും നിർദേശമുണ്ട്. വിതരണം ചെയ്യുന്ന സമയത്ത് റേഷൻ കാർഡുടമകളിൽ നിന്ന് പ്രതിഫലമായി ഒന്നും തന്നെ കൈപ്പറ്റുന്നില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇതും റേഷൻ കടകളിൽ നിയോഗിക്കുന്ന അധ്യാപകരുടെ ചുമതലയിൽ ഉൾപ്പെടുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസറുടെ മേൽനോട്ടത്തിലായിരിക്കും ഇക്കാര്യങ്ങൾ നടക്കുകയെന്നാണ് ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലാണ് അധ്യാപകരെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പരീക്ഷണാർത്ഥം നിയോഗിച്ചത്. ചെക്ക് പോസ്റ്റുകളിലായിരുന്നു അധ്യാപകരെ നിയോഗിച്ചത്. ഇതേ രീതി തന്നെയാണ് വയനാട് ജില്ലയിലും സ്വീകരിച്ചത്.












Click it and Unblock the Notifications