''ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം''.. കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല
അപ്രതീക്ഷിതമായ വേർപാടുകൾ ജീവിതത്തിലുണ്ടാക്കുന്ന വേദനയും ശൂന്യതയും വളരെ ആഴത്തിലുള്ളതാണ്. ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടേയും മരണം ലക്ഷ്മി അറിയുന്ന ആ നിമിഷത്തെക്കുറിച്ചുള്ള ആശങ്കയാണ് ഉറ്റവർക്കെല്ലാമിനി. പ്രണയ വിവാഹിതരാണ് ബാലുവും ലക്ഷ്മിയും. 16 വർഷം കാത്തിരുന്ന കിട്ടിയ കൺമണിയാണ് തേജസ്വിനി. ഇരുവരുടേയും ശൂന്യതയെ ലക്ഷ്മിക്ക് അതിജീവിക്കണം.
ബാലഭാസ്കറിനും കുടുംബത്തിനും സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമാനമായ ഒരു അനുഭവത്തിന്റെ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരിയായ തനൂജ ഭട്ടതിരി. ഇതുപോലൊരു കാറപകടത്തിൽ ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ട ഒരു സ്ത്രീയെക്കുറിച്ചുള്ളതാണ് ഫേസ്ബുക്ക് കുറിപ്പ്. വായിക്കാം:
ആ മുഖം മറക്കില്ല
മറക്കാൻ സാധിക്കാത്ത ഒരു സ്ത്രീ മുഖം രാവിലെ മുതൽ ഒഴിയാതെ. വർഷങ്ങൾക്കു മുമ്പാണ്. ഒരു വലിയ കാറപകടത്തെ തുടർന്ന് ആ ഭാര്യാ ഭർത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും ആശുപത്രിയിൽ കൊണ്ടുവന്നു. അച്ഛൻ വന്നപ്പോഴെ മരിച്ചിരുന്നു. കുട്ടി താമസിയാതെ മരിച്ചു. അമ്മയെ ഉടനടി ശസ്ത്രക്രിയക്ക് വിധേയയാക്കി. അച്ഛന്റെയും മകളുടെയും ശരീരം ഫ്രീസർ മോർച്ചറിയിൽ ആയിരുന്നു.
താങ്ങാനാകാത്ത വാർത്ത
തലക്ക് ഗുരുതരമായപരുക്കേറ്റിരുന്ന അമ്മക്ക് പോസ്റ്റ് ഓപ്പറേറ്റീവിൽ വെച്ച് അല്പം ബോധം വന്നപ്പോൾ ഭർത്താവിനെയും മകളെയും കുറിച്ച് തിരക്കി . മരണ വാർത്ത പറയാതെ സ്റ്റാഫ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. രണ്ടു ദിവസത്തിനകം അച്ഛന്റെയും മകളുടെയും സംസ്കാര ചടങ്ങുകൾ ബന്ധുക്കൾക്ക് നടത്തേണ്ടതുണ്ടായിരുന്നു. അവരുടെ മൂത്ത സഹോദരി മാനസിക രോഗ വിദഗ്ധന്റെ കൂടെ നിന്നാണ് ആ താങ്ങാനാകാത്ത വാർത്ത അവളോട് പറഞ്ഞത്.
അവസാനമായി കാണണം
പ്രതീക്ഷിച്ചിരുന്ന കാര്യം പോലെ അതവൾ കേട്ടെങ്കിലും യാഥാർത്ഥ്യം ജീവിതത്തെ അടിച്ച് തെറിപ്പിച്ച പ്പോൾ അവൾ പിടിച്ചു നിൽക്കാൻ ശ്രമിച്ചു.കണ്ണീരിനൊടുവിൽ അവരെ അവസാനമായി ഒരു നോക്കു കാണണമെന്നായി. ആരോഗ്യ പ്രശ്നവും ഈ കാഴ്ച ഉണ്ടാക്കാൻ പോകുന്ന മാനസിക സമ്മർദ്ദവും കാരണം അത് വേണ്ട എന്നെല്ലാവരും ഉപദേശിച്ചു. ഒരു പ്രശ്നവുമില്ലെന്നും തനിക്ക് അവരെ കണ്ടേ മതിയാവൂ എന്നവർ ധൈര്യത്തോടെ പറഞ്ഞു.
അവളുടെ കവിൾ അമ്മയുടെ കവിൾ തൊട്ടു
സ്ട്രച്ചറിൽ കിടന്നു കൊണ്ട് മോർച്ചറിക്കു വെളിയിൽ ആരോ ഒരു ബന്ധു ഉയർത്തിക്കാട്ടിയ കുഞ്ഞു ശരീരം കണ്ടു. അവളുടെ കവിൾ അമ്മയുടെ കവിൾ തൊട്ടു. കരയാതെ അമ്മ കണ്ണുകൾ പരതി. സ്ട്രച്ചറിൽ ഉയർത്തി ഭർത്താവിന്റെ ശരീരം കാണിച്ചു. അവൾ വിരലുകൾ കൊണ്ട് ആമുഖം തൊട്ടു. കരഞ്ഞില്ല. പക്ഷേ ഇത്രയും പറഞ്ഞു .
അച്ഛന്റെ നെഞ്ചിൽ കിടത്തണം
ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം. ഒരുമിച്ച് മതി. രണ്ടു പേർക്കും കൊതി മാറിയിട്ടില്ല അവളൊരിക്കലും പേടിക്കയുമില്ല എല്ലാരും പൊട്ടിക്കരഞ്ഞപ്പോൾ ആ സ്ത്രീ കണ്ണുകൾ തുറന്നു വെച്ച് തന്നെ കിടന്നു. മനുഷ്യർ ഒരു ചെറിയ ജീവിതത്തിൽ എന്തൊക്കെ സഹിക്കണം എന്നാണ് തനൂജ ഭട്ടതിരിയുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.
ബാലഭാസ്കറും യാത്രയാകുമ്പോൾ.... റോഡപകടങ്ങൾ കുറയ്ക്കാൻ കലാകാരന്മാർക്കും ചെയ്യാനേറെയുണ്ട്!!! കുറിപ്പ്..