ഈ മഹാമാരിയെ നേരിടാന്‍ സർക്കാർ ഒപ്പമല്ല.. മുന്നിൽ തന്നെയുണ്ടാവും; പിണറായി വിജയന്‍
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്നു രാത്രി മുതൽ മാർച്ച് 31 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗൺ നീട്ടണോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വൈറസ് വ്യാപനത്തെ തുടര്‍ന്ന് അസാധാരണമായ പരീക്ഷണത്തെയാണ് കേരളം നേരിടുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഈ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. " നമ്മുടെ എല്ലാ സംവിധാനങ്ങളും സന്നദ്ധതയും സഹജീവി സ്നേഹവും ഒരു ചരടില്‍ കോര്‍ത്ത് മുന്നേറേണ്ട ഘട്ടമാണിത്.ലോകത്തെ പല വികസിത രാജ്യങ്ങളെയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടഞ്ഞുനിര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാന്‍ ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. അസാധാരണായ ഒരു സാഹചര്യമാണ് നാം നേരിടുന്നത്. ഒന്നായി നിന്നു മുന്നേറേണ്ട സമയമാണിത്. സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും'- മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലോക്ഡൗണിന്റെ ഭാഗമായി അവശ്യസാധനം, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും, മറ്റ് കടകള്‍ അടക്കണം. സംസ്ഥാന അതിര്‍ത്തി അടക്കും. പൊതുഗതാഗതം ഉണ്ടാവില്ല, സ്വകാര്യബസും ഓടില്ല. സ്വകാര്യവാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പുകളും എല്‍പിജി വിതരണവും അനുവദിക്കും.
റെസ്റ്റോറെന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ ആളുകള്‍ വരുന്ന എല്ലാ ചടങ്ങുകളും നിര്‍ത്തി വെക്കും. ഒരു കാരണവശാലം ആളുകള്‍ സംഘം ചേരുന്നത് അനുവദിക്കാന്‍ കഴിയില്ല. അനിയന്ത്രിതമായ ആള്‍ക്കൂട്ടം അനുവദിക്കാന്‍ പറ്റില്ല. ഇതിനായി 144 പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികൾ ഉദ്യോഗസ്ഥർക്ക് സ്വീകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications