പാർട്ടിയുടെ അമരത്ത് മൂന്ന് തവണ, എതിരാളികൾക്കും സ്വീകാര്യൻ... ചുവപ്പ് പടർന്ന കോടിയേരി കാലം
കണ്ണൂരെന്ന രാഷ്ട്രീയക്കളരിയില്‍ വളര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ ആലപ്പുഴ സമ്മേളനത്തിൽ 2015 ഫെബ്രുവരി 23 നാണ് ആദ്യമായി സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്. വി.എസ്.അച്യുതാനന്ദൻ ഇറങ്ങിപ്പോയ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ കോടിയേരി സിപിഎമ്മിന്റെ അമരത്തേക്കു വന്നു. 2016ൽ എൽഡിഎഫ് അധികാരത്തിലേറിയത് മുതൽ ഭരണവും പാർട്ടിയും ഒരേവഴിക്കു സഞ്ചരിക്കാൻ കൃത്യമായ നിലപാടുകളുമായി നിന്ന പാർട്ടി സെക്രട്ടറിയാണ് കോടിയേരി.
2006ൽ പാർട്ടിയും ഭരണവും രണ്ടു വഴിക്കു നീങ്ങി വിവാദങ്ങൾ പാർട്ടിയെ പിടിച്ചുലച്ചെങ്കിൽ കോടിയേരി കടിഞ്ഞാണേറ്റെടുത്ത ആറ് ആണ്ടുകൾ സിപിഎമ്മിൽ വിഭാഗീയത ഇല്ലാത്ത കാലമായി. വ്യക്തിപരമായ വിവാദങ്ങൾ ഇടക്കാലത്ത് ഉലച്ചപ്പോഴും സമചിത്തതയോടെ അഭിമുഖീകരിച്ച കോടിയേരി പാർട്ടിയെ ആ വിവാദങ്ങൾ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോയി.

അധികാര കേന്ദ്രമായി പാർട്ടി മാറരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതുകൊണ്ടു സർക്കാർ- പാർട്ടി സംഘർഷങ്ങൾ കുറഞ്ഞു. അതു പാർട്ടിയിലെ ഐക്യത്തെ ശക്തിപ്പെടുത്തി. മുന്നണിയിലെ പ്രശ്നങ്ങൾക്കും കോടിയേരിക്കു പരിഹാരമുണ്ടായി. അസാധാരണ മെയ്‌വഴക്കമാണു പ്രതിസന്ധിഘട്ടങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ ഇടഞ്ഞപ്പോഴെല്ലാം ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളാകാതെ നോക്കിയതു കോടിയേരിയാണ്.

1982ൽ കാനവും കോടിയേരിയും ഒരുമിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. അന്നു മുതലുള്ള സൗഹൃദം പിന്നീടു സിപിഎം- സിപിഐ ബന്ധത്തിന്റെ അടിസ്ഥാനമായി മാറി.മുൻവിധികൾ ഇല്ലാത്തതിനാൽ, അദ്ദേഹത്തോടു കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ആർക്കും ആശങ്ക തോന്നിയിരുന്നില്ല. ഫോണിലും ഏതു സമയത്തും ലഭിക്കും. 18-ാം വയസിൽ പാർട്ടി ലോക്കൽ സെക്രട്ടറിയായി. 36-ാം വയസ്സിൽ പാർട്ടിയുടെ ഏറ്റവും കരുത്തുറ്റ കണ്ണൂർ ജില്ലാ കമ്മിറ്റിയെ നയിക്കാൻ നിയോഗിക്കപ്പെട്ട കോടിയേരി അതേ മെയ്വഴക്കം സംസ്ഥാന സെക്രട്ടറി പദത്തിലും കാണിച്ചു.

അനാരോഗ്യം വല്ലാതെ അലട്ടിയിരുന്ന സന്ദർഭങ്ങളിൽപോലും ഫോൺ എടുക്കാനും തിരിച്ചുവിളിക്കാനും കോടിയേരി കാട്ടുന്ന താൽപര്യം പലരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. പുറത്തു പ്രസന്നവദനനായ കോടിയേരി സംഘടനാരംഗത്തു കണിശക്കാരനായിരുന്നു. വീഴ്ചയുണ്ടായാൽ ശാസിക്കാനും തിരുത്താനും ഒരു മയവും അദ്ദേഹം കാട്ടിയില്ല. പാർട്ടി നിലപാടുകൾ ഇതുപോലെ ഫലപ്രദമായി മാധ്യമങ്ങളെ അറിയിച്ചുവന്ന വേറെ നേതാവുമില്ല.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2020ലെ തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ കഴിഞ്ഞ ഡിസംബര്‍ വരെ അദ്ദേഹം സ്ഥാനത്തുനിന്ന് വിട്ടു നിന്നിരുന്നു.പിന്നീട് തിരിച്ചെത്തി സ്ഥാനം ഏറ്റെടുത്തു. അവശനിലയിലാണെങ്കിലും കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയും തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു കോടിയേരി. ഒടുവിൽ സെക്രട്ടറിയുടെ ചുമതലയിൽനിന്നു മാറി പൂർണമായും ചികിത്സയ്ക്ക് വിധേയനാവേണ്ടി വന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേ ചികിത്സയിലേക്ക് അദേഹം മടങ്ങി.












Click it and Unblock the Notifications