കോഴിക്കോട് എടിഎം കൗണ്ടറില്‍ മോഷണം; മൂന്ന് ഹരിയാന സ്വദേശികൾ അറസ്റ്റില്‍
കോഴിക്കോട്: നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ എംടിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ച് പണം അപഹരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഹരിയാന സ്വദേശികളായ ദില്‍ഷാദ് (20), മുഹമ്മദ് മുബാറക് (25), മുഫീദ് (23) എന്നിവരാണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ഹരിയാനയിലെ മുണ്ടെത്ത ഗ്രാമവാസികളാണ് മൂവരും. ഈ ഗ്രാമം ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രസിദ്ധമാണെന്നും പൊലീസ് പറഞ്ഞു.
ആനിഹാള്‍ റോഡിലെ എടിഎമ്മില്‍നിന്ന് പണം അപഹരിച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എസ്ബിഐ ബാങ്ക് അധികൃതരുടെ പരാതിയിലായിരുന്നു അന്വേഷണം. കോടതി സമുച്ചയത്തിനു സമീപത്തുനിന്ന് ജൂനിയര്‍ എസ്‌ഐ കെ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂവരെയും അറസ്റ്റു ചെയ്തത്. ബീച്ച് ഭാഗത്തേയ്ക്ക് ഓടിയ ഇവരെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. എസ്ബിഐയുടെയും മറ്റു ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു.

ഡല്‍ഹിയില്‍നിന്ന് കോയമ്പത്തൂര്‍ മാര്‍ഗം കേരളത്തിലെത്തിയാണ് സംഘം പണം കവര്‍ച്ചചെയ്തത്. എസ്ബിഐക്ക് ഇത്തരത്തില്‍ 13 ലക്ഷം രൂപയിലധികം നഷ്ടമായിട്ടുണ്ട്. എടിഎമ്മിന്റെ നെറ്റ് വര്‍ക്കില്‍ തകരാര്‍ സൃഷ്ടിച്ച് കൃത്രിമം നടത്തിയായിരുന്നു മോഷണം. കൂട്ടുപ്രതിയായ അന്‍സാര്‍ ഒളിവിലാണ്. ഇയാള്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണെന്ന് പൊലീസ്. മോഷണത്തിന് സാങ്കേതികത പഠിപ്പിച്ചത് അന്‍സാറാണെന്ന് കരുതുന്നു. വിവിധ ഹോട്ടലുകളില്‍ താമസിക്കുകയും വിമാനമാര്‍ഗം ഹരിയാനയിലേക്ക് പോവുകയുമാണ് പതിവ്. പ്രതികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാരന്തൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചിരുന്നുവെനനും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications