ആകാശും റിജിനും പിണറായിക്കും ജയരാജനുമൊപ്പം.. ഷുഹൈബിന്റെ കൊലയാളികൾ അല്ലെന്ന് പിതാവ് മുഹമ്മദ്!
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ കൊലപാതകം. പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്തത് സര്‍ക്കാരിന് വലിയ തലവേദനയായിരിക്കുന്നു. കീഴടങ്ങിയ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം കൂടി പുറത്ത് വന്നതോടെ പാര്‍ട്ടി പൂര്‍ണമായും പ്രതിക്കൂട്ടിലായിരിക്കുന്നു. അതിനിടെ, കീഴടങ്ങിയവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന ആരോപണവും ശക്തമാണ്.
ഷുഹൈബ് വധം; കാന്തപുരവും നിലപാട് കടുപ്പിച്ചു? പ്രതിഷേധം രൂക്ഷമായപ്പോൾ മുഖ്യമന്ത്രിയെ കണ്ടു...
മുഖംമൂടി സംഘമെത്തിയത് കാറിൽ.. വെട്ടിയത് മഴുവും വടിവാളും കൊണ്ട്!! ഷുഹൈബിനെ ഇറച്ചി പോലെ അറുത്തു!!
ഡമ്മി പ്രതികളെന്ന്
സിപിഎം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. എന്നാലിവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്നും ഡമ്മി പ്രതികള്‍ ആണെന്നുമാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഉന്നയിക്കുന്ന ആരോപണം. ഷുഹൈബിന്റെ അച്ഛന്‍ മുഹമ്മദും ഇതേ സംശയം മുന്നോട്ട് വെക്കുന്നു.
സിബിഐ വേണം
ഇപ്പോള്‍ പോലീസില്‍ കീഴടങ്ങിയവര്‍ക്ക് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധമില്ലെന്നാണ് മുഹമ്മദ് പറയുന്നത്. അവര്‍ക്ക് തങ്ങളുടെ നാടായ എടയന്നൂരുമായും ബന്ധമില്ല. യഥാര്‍ത്ഥ പ്രതികളാണോ കസ്റ്റഡിയിലെന്ന് സംശയമുണ്ട്. തങ്ങള്‍ക്ക് കേരള പോലീസില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് മുഹമ്മദ് പറയുന്നത്.
ഉത്തരമില്ലാതെ സിപിഎം
ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം നേതാക്കള്‍ തുടക്കം മുതല്‍ക്കേ പറയുന്നത്. എന്നാലാ വാദം പൊളിച്ച് കൊണ്ടാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും, മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കീഴടങ്ങിയ പ്രതികള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. ഇതോടെ പാര്‍ട്ടിക്ക് ഉത്തരം മുട്ടിയിരിക്കുകയാണ്.
പ്രതികൾക്ക് അടുത്ത ബന്ധം
ആകാശിനും റിജിന്‍ രാജിനും പാര്‍ട്ടി അംഗത്വം ഇല്ലെങ്കിലും സിപിഎമ്മുമായും നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഇരുവരുടേയും മാതാപിതാക്കള്‍ പ്രാദേശിക സിപിഎം നേതാക്കളുമാണ്. കീഴടങ്ങാനായി ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത് പോലും പ്രാദേശിക സിപിഎം നേതാക്കളുടെ അകമ്പടിയോട് കൂടിയാണ്.
കൊലക്കേസ് പ്രതികൾ
കൊലക്കേസ് ഉള്‍പ്പെടെയുള്ളവയില്‍ നേരത്തെ തന്നെ പ്രതികളാണ് ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. അതേസമയം ഷുഹൈബിന്റെ കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കാളിത്തമുണ്ടോ എന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറസ്റ്റ് വൈകുന്നു
നാല് പേരുടെ സംഘമാണ് കാറിലെത്തി ഷുഹൈബിനെ കൊലപ്പെടുത്തിയത് എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. കുറ്റവാളികള്‍ പ്രദേശവാസികളാണ് എന്നാണ് പോലീസിന്റെ നിഗമനം. കൊലയാളികളെക്കുറിച്ച് നിര്‍ണായക വിവരം ലഭിച്ചുവെന്ന് പോലീസ് പറയുമ്പോഴും അറസ്റ്റ് നടക്കാത്തതിന് എതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
പോലീസിന്റെ അനാസ്ഥ
കസ്റ്റഡിയിലുള്ള രണ്ട് പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മാത്രമല്ല കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലടക്കം വന്‍ പോലീസ് സംഘമാണ് തെരച്ചില്‍ നടക്കുന്നത്. മുടക്കോഴി, പെരിങ്ങാനം, മച്ചൂര്‍ മലകളില്‍ രഹസ്യമായി നടത്തിയ റെയ്ഡില്‍ പോലും ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഷുഹൈബിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.