'എന്തൊക്കെ പറഞ്ഞാലും,വഴിയില്‍ കുഴിയുണ്ട്,മടിയില്‍ കനവുമുണ്ട്';പോസ്റ്റര്‍ വിവാദത്തില്‍ തിരുവഞ്ചൂര്‍
കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. പോസ്റ്ററിൽ കൊടുത്ത പരസ്യ വാചകമാണ് ചിലരെ പ്രകോപിപ്പിച്ചത്.'തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണെ' എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തിൽ നൽകിയിരിക്കുന്നത്.
Recommended Video
സർക്കാരിനെ കളിയാക്കാൻ വേണ്ടിയാണ് ഇത്തരം ഒരു വാചകം നൽകിയതെന്നാണ് ചിലർ പറഞ്ഞത്. പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയിൽ ഈ പരസ്യ വാചകം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. സിനിമ ബഹിഷ്‌ക്കരിക്കണമെന്നുവരെ പറഞ്ഞു. ഇതോടെ സിനിമയെ പിന്തുണച്ച് നിരവധിപേർ രംഗത്തുവന്നു. വിടി ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും രംഗത്തുവന്നു. ഇപ്പോൾ സിനിമയുടെ പരസ്യ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തുവന്നിരിക്കുകയാണ്. ''ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം'' എന്ന തലക്കെട്ടോടെ ഒരു കുറിപ്പാണ് അദ്ദേഹം ഫേസ്ബക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ഇരട്ടത്താപ്പിന്റെ തമ്പുരാക്കന്മാരായ ഇടതുപക്ഷ സഹയാത്രികർ, ''കലാസൃഷ്ടിയോട് പ്രതിഷേധം, കുഴിയോട് ഐക്യദാർഢ്യം'' പുലർത്തുന്ന സെലക്റ്റീവ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഉപജ്ഞാതാക്കളായ ഇടതുപക്ഷ സഹയാത്രികർ, എന്ത് തെറ്റിനെയും ന്യായീകരിച്ച് വഷളാക്കി തിരുത്തലിന് പോലും പ്രേരിപ്പിക്കാതെ സ്വന്തം പ്രസ്ഥാനത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിയിടുന്ന ഇജ്ജാതി നവ ഇടതുപക്ഷ സഹയാത്രികർ, ഇവരുടെയൊക്കെ അഭിപ്രായ പ്രകടനത്തെ തികഞ്ഞ അവജ്ഞയോടെ സമൂഹം തള്ളിക്കളയണമെന്നാണ് തിരുവഞ്ചൂർ പറയുന്നത്

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
'തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പോസ്റ്ററിലെ വാചകത്തെച്ചൊല്ലിയാണ് വിവാദമുണ്ടായിരിക്കുന്നത്. ഇടത് അനുകൂല പ്രൊഫൈലുകളാണ് സിനിമയ്‌ക്കെതിരെ കൂടുതലായി രംഗത്തുവന്നിരിക്കുന്നത്. വാചകത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും രൂക്ഷ വിമർശനം നേരിടുകയാണ്. ഈ അവസരത്തിൽ പോസ്റ്ററിലെ വാചകം സംസ്ഥാന സർക്കാരിനെ താറടിച്ചുകാണിക്കാനാണെന്നാണ് ആരോപണം.

ഇരട്ടത്താപ്പിന്റെ തമ്പുരാക്കന്മാരായ ഇടതുപക്ഷ സഹയാത്രികർ, ''കലാസൃഷ്ടിയോട് പ്രതിഷേധം, കുഴിയോട് ഐക്യദാർഢ്യം'' പുലർത്തുന്ന സെലക്റ്റീവ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഉപജ്ഞാതാക്കളായ ഇടതുപക്ഷ സഹയാത്രികർ, എന്ത് തെറ്റിനെയും ന്യായീകരിച്ച് വഷളാക്കി തിരുത്തലിന് പോലും പ്രേരിപ്പിക്കാതെ സ്വന്തം പ്രസ്ഥാനത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിയിടുന്ന ഇജ്ജാതി നവ ഇടതുപക്ഷ സഹയാത്രികർ, ഇവരുടെയൊക്കെ അഭിപ്രായ പ്രകടനത്തെ തികഞ്ഞ അവജ്ഞയോടെ സമൂഹം തള്ളിക്കളയണം. എന്തൊക്കെ പറഞ്ഞാലും, ആരൊക്കെ ന്യായീകരിച്ചാലും ''വഴിയിൽ കുഴിയുണ്ട്, മടിയിൽ കനവുമുണ്ട്''.

അതേസമയം, വിവാദത്തിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ രംഗത്തെത്തിയിരുന്നു.'ഏതെങ്കിലും രാഷ്ട്രീയ വിഭാഗത്തിനെതിരായ സിനിമയല്ല ഇത്. കോവിഡിന് മുൻപാണ് ഈ സിനിമയുടെ ആശയം ഉണ്ടാകുന്നത്. ഈ സമയത്തു തന്നെ സിനിമ ഇറങ്ങുമെന്ന് ധാരണയില്ല. ഇത്തരം പ്രശ്‌നങ്ങൾ രൂക്ഷമാകുമെന്നും കരുതിയിരുന്നില്ല. ഒരു പാർട്ടിയെ ഉന്നംവെച്ചാണ് സിനിമ ഇറക്കിയതെന്നും പരസ്യവാചകം ഇറക്കിയതെന്നും പറയുന്നത് തെറ്റിദ്ധാരണ മാത്രമാണ്.

റോഡിന്റെ ശോചനീയാവസ്ഥ കാലങ്ങളായി ജനം അനുഭവിച്ചു വരുന്നവയാണ്. അത് ഏതു പാർട്ടി ഭരിച്ചാലും ഇതേ അവസ്ഥ തന്നെയാണ്. ഇതിന് സ്ഥായിയായ പരിഹാരം ഉണ്ടാകുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്. സാധാരണക്കാരന്റെ ഭാഗത്തുനിന്നുകൊണ്ട് എടുത്ത സിനിമയെ ചെറിയ വിഭാഗം തെറ്റിദ്ധരിക്കുകയും ടെലഗ്രാമിൽ സിനിമ കാണുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അതിനേക്കാൾ ഹീനമായ പ്രവൃത്തിയാണ് എന്ന് അദ്ദേഹം പ്രതികരിച്ചു.












Click it and Unblock the Notifications