ഇത് കേന്ദ്ര സർക്കാറിന് നാണക്കേട്: കേരളത്തിന് ഫ്ലോട്ട് തള്ളിയതില്‍ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി
തിരുവനന്തപുരം: ദില്ലിയില്‍ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളം സമര്‍പ്പിച്ച ഫ്ലോട്ട് നിരസിച്ച നടപടിയില്‍ വിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരുകള്‍ പുരോഗമനവാദം പറയുമ്പോഴും ചില ഉദ്യോഗസ്ഥപ്രമാണികള്‍ ഇപ്പോഴും ജാതി ചിന്തയും അവര്‍ണ വിരോധവും മനസ്സില്‍ സൂക്ഷിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്ക്ക് പകരം ശങ്കരാചാര്യരുടെ പ്രതിമയാണ് നല്ലതെന്ന നിര്‍ദ്ദേശം ജൂറി അംഗങ്ങളുടെ നിർദേശം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയായിപ്പോയെന്നും സംഘടന മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ മുഖപ്രസംഗത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തുന്നു. റിപ്പബ്ലിക് ദിന പരേഡിനായി കേരളം സമര്‍പ്പിച്ച ഗുരുദേവന്റെ ഫ്‌ളോട്ടായിരുന്നു നിരസിക്കപ്പെട്ടത്.
'സര്‍ക്കാരുകള്‍ എന്തൊക്കെ പുരോഗമനവാദം പറഞ്ഞാലും പ്രവര്‍ത്തിച്ചാലും കുറെ പ്രമാണി ഉദ്യോഗസ്ഥരുടെ മനസില്‍ നിന്ന് ജാതി ചിന്തകളും അവര്‍ണ വിരോധവും മാറാന്‍ പോകുന്നില്ലെന്നത് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു റിപ്പബ്‌ളിക് ദിന പരേഡിന് വേണ്ടി കേരളം സമര്‍പ്പിച്ച ഫ്‌ളോട്ടിന് നേരിട്ട ദുര്യോഗം. ഫ്‌ളോട്ടുകള്‍ പ്രതിരോധവകുപ്പിന്റെ കീഴിലെ ജൂറിയാണ് പരിശോധിച്ച് തിരഞ്ഞെടുക്കുകയും അംഗീകാരം നല്‍കുകയും ചെയ്യുന്നത്. കേരളം സമര്‍പ്പിച്ചത് തിരുവനന്തപുരത്തെ ജഡായുപ്പാറയും സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിന്റെ സൂചനകളുമുള്ള മാതൃകയാണ്. മുന്നില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും വിഭാവനം ചെയ്തിരുന്നു'-വെന്നും അദ്ദേഹം യോഗദാനത്തില്‍ കുറിക്കുന്നു.
അഞ്ച് റൗണ്ട് പരിശോധനകള്‍ക്ക് ശേഷം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെയാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്ക്ക് പകരം ശങ്കരാചാര്യരുടെ പ്രതിമയാണ് നല്ലതെന്ന നിര്‍ദ്ദേശം ജൂറി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയായിപ്പോയി ഈ നിര്‍ദേശം. ശ്രീനാരായണ ഗുരുവിനെയോ ശങ്കരചാര്യരെയോ കേരളത്തിന്റെ സാമൂഹിക ചരിത്രത്തെയോ കുറിച്ച് ബോധമില്ലാത്ത പുംഗവന്മാരാണ് ജൂറിയിലെന്ന് വിചാരിച്ച് അവഗണിക്കാവുന്ന വിഷയമല്ല ഇത്.എട്ടാം നൂറ്റാണ്ടില്‍ കാലടിയില്‍ ജനിച്ച ആദിശങ്കരനും 19ാം നൂറ്റാണ്ടില്‍ ചെമ്പഴന്തിയില്‍ പിറന്ന ശ്രീനാരായണ ഗുരുദേവനും കേരളത്തിന്റെ മക്കളാണ്. ഇരുവരും ആദ്ധ്യാത്മിക, ദാര്‍ശനിക മേഖലയില്‍ അഗ്രഗണ്യരുമാണ്.
ബ്രാഹ്മണ ജാത്യാഭിമാനത്തിന്റെ പ്രതീകങ്ങളായി ആധുനിക കാലത്തെ ശങ്കരാചാര്യന്മാരും ശങ്കരമഠങ്ങളും മാറിക്കഴിഞ്ഞു. ഇവരുടെ പ്രതിനിധികളും സവര്‍ണ വാദികളുമായ കുറേ ഉദ്യോഗസ്ഥ പ്രഭുക്കളാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രധാന കസേരകളിലിരുന്ന് ഇത്തരം ജാതിവെറികള്‍ക്ക് വഴിതെളിക്കുന്നത്. ഇവരെ ഇറക്കിവിട്ടല്ലാതെ നമ്മുടെ രാജ്യം ജാതി വിവേചനത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മുക്തമാവില്ല. ബ്രാഹ്മണകുലത്തിലും മേല്‍ജാതികളിലും പിറന്ന എത്രയോ അന്തസുള്ള ഉദ്യോഗസ്ഥര്‍ പണ്ടും ഇപ്പോഴും രാജ്യത്ത് ഉണ്ടായിട്ടുണ്ട്. അവര്‍ക്കു കൂടി മാനക്കേടുണ്ടാക്കുകയാണ് ഈ ഒളിപ്പോരുകാര്‍.ശ്രീനാരായണ ഗുരുവിനെ അറിയാന്‍ ശ്രമിക്കാതെ ശങ്കരാചാര്യരെ മലയാളികളുടെ തലയിലേക്ക് ഇറക്കിവയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും കരുതാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി മുഖപ്രസംഗത്തില്‍ വിമർശിക്കുന്നു
ഇത്തരം ആദ്യ സംഭവവമൊന്നുമല്ല ഇത്. പത്തുവര്‍ഷം മുമ്പ് സി.ബി.എസ്.ഇ പാഠപുസ്തകത്തില്‍ ശ്രീനാരായണഗുരു ചെത്തുകാരുടെ നേതാവായിരുന്നു എന്ന് അച്ചടിച്ചുവന്നിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരു നല്‍കുമെന്ന് പറഞ്ഞവരെ ഇപ്പോള്‍ കാണാനില്ല. കേരളത്തിലെ ശ്രീനാരായണ സര്‍വകലാശാല തന്നെ എന്തൊക്കെ വൈതരണികള്‍ നേരിട്ടു. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. കേരളത്തിന്റെ ഫ്‌ളോട്ടില്‍ നിന്ന് ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥരെ വെളിച്ചത്തുകൊണ്ടുവരണം. അവര്‍ ആരാണെന്ന് നാം അറിയണം.ജൂറിയുടെ നടപടി അത്യന്തം അപലപനീയവും കേന്ദ്രസര്‍ക്കാരിന് നാണക്കേടുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഫ്ലോട്ട് തള്ളിയതില്‍ രാഷ്ട്രീയമില്ലെന്നാണ് കേന്ദ്ര സർക്കാറിന്റെ വിശദീകരണം. കേരളത്തിന്‍റെ ഫ്ലോട്ട് തള്ളിയത് ഡിസൈനിന്‍റെ അപാതക മൂലമാണ്. ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്തമായ ഒരു രൂപരേഖയില്ലാതെയാണ് കേരളം ഫ്ലോട്ടിന്‍റെ മാതൃക സമർപ്പിച്ചതെന്നും കേന്ദ്രം വിശദീകരിക്കുന്നു.
Recommended Video
മഞ്ജുവാര്യരുടെ പേജില്‍ നിന്നും കാണാതായ മേപ്പടിയാന് പോസ്റ്റർ, താരം ഭയന്നോ: പിന്നലെ സത്യാവസ്ഥ ഇങ്ങനെ