'ഇന്ന് പിറന്നാളാണ്', ദില്ലിയിലേക്ക് പോകാതെ ഡികെ ശിവകുമാർ, ത്യാഗം പുത്തരിയല്ലെന്നും ഡികെ
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ തന്നെ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. 70 ശതമാനം എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാറുമായി പങ്കിടാം എന്ന ഫോര്‍മുല സിദ്ധരാമയ്യ ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ സിദ്ധരാമയ്യ ദില്ലിയില്‍ എത്തിയിട്ടുണ്ട്. ഡികെ ശിവകുമാര്‍ സംസ്ഥാനത്ത് തന്നെ തുടരുകയാണ്. വൈകിട്ടോടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുളള തീരുമാനം കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചേക്കും. സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും ഡികെ ശിവകുമാറിന് പിസിസി അധ്യക്ഷ സ്ഥാനത്തിനൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനം കൂടിയും നല്‍കിയേക്കും.

ഈ തീരുമാനത്തില്‍ ഡികെ ശിവകുമാര്‍ അത്ര തൃപ്തനല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം സമ്മാനിച്ചതില്‍ സിദ്ധരാമയുടെ അത്രയും തന്നെ സംഭാവന ഡികെ ശിവകുമാറിന്റേതുമുണ്ട്. സിദ്ധരാമയ്യ നേരത്തെ മുഖ്യമന്ത്രിയായിട്ടുളളത് കൊണ്ട് ഇത്തവണ ഡികെയ്ക്ക് അവസരം നല്‍കണം എന്നുളള വികാരം ഒരു വിഭാഗം പാര്‍ട്ടി അണികള്‍ക്കിടയിലുണ്ട്.
ദില്ലിയിലേക്ക് പോകുന്ന കാര്യം താന്‍ തീരുമാനിച്ചിട്ടില്ല എന്നാണ് ഡികെ ശിവകുമാര്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. കാരണം നിരവധി ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തന്നെ കാണാനെത്തുന്നത്. മാത്രമല്ല ഇന്ന് തന്റെ ജന്മദിനമായത് കൊണ്ട് വീട്ടില്‍ ചില ചടങ്ങുകളുമുണ്ട്. ചില പൂജകള്‍ ചെയ്യാനുണ്ട്, തനിക്ക് ചില അമ്പലങ്ങളില്‍ പോകാനുമുണ്ട്, ഡികെ ശിവകുമാര്‍ പറഞ്ഞു.

സിദ്ധരാമയ്യയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്നുളള വാര്‍ത്തകളെ ഡികെ ശിവകുമാര്‍ തള്ളിക്കളഞ്ഞിരുന്നു. ചില ആളുകള്‍ പറയുന്നത് തനിക്ക് സിദ്ധരാമയ്യയുമായി പ്രശ്‌നങ്ങളുണ്ട് എന്നാണ്. അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ക്കിടയില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഇല്ല. നിരവധി തവണ താന്‍ പാര്‍ട്ടിക്ക് വേണ്ടി ത്യാഗം ചെയ്യുകയും സിദ്ധരാമയ്യയ്‌ക്കൊപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സഹകരണം അദ്ദേഹത്തിനുണ്ട്, ഡികെ കൂട്ടിച്ചേര്‍ത്തു.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് തുല്യ അവകാശവാദവുമായി നില്‍ക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ആകെയുളള 224 സീറ്റുകളില്‍ 136ലും വിജയിച്ചാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്നും അധികാരം പിടിച്ചെടുത്തത്. 66 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്.
മാത്രമല്ല ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ആകെയുണ്ടായ സംസ്ഥാന ഭരണത്തിന് പൂട്ടിടാനായി എന്നതും കോണ്‍ഗ്രസിന് നേട്ടമാണ്. 2018ലെ തിരഞ്ഞെടുപ്പിലും വിജയിച്ചത് കോണ്‍ഗ്രസ് ആണെങ്കിലും എംഎല്‍എമാരെ കൂറുമാറ്റി അധികാരം പിടിച്ചെടുക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഇക്കുറിയും അത്തരത്തിലുളള ആശങ്കകള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം.












Click it and Unblock the Notifications