കൃഷ്ണന്റെ വീട്ടിൽ പതിവായി എത്തിയിരുന്ന താടിക്കാരൻ യുവാവിനെ കാണാനില്ല; നിർണായക വെളിപ്പെടുത്തൽ
വണ്ണപ്പുറം: തൊടുപുഴയിലെ കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നു. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹോദരൻ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി രംഗത്ത്. കൃഷ്ണന്റെ ബന്ധുക്കളെയും അടുപ്പക്കാരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സഹോദരന്റെ വെളിപ്പെടുത്തൽ.
കൃഷ്ണനെ കാണാൻ പതിവായി ഒരു യുവാവ് വരാറുണ്ടായിരുന്നുവെന്നാണ് സഹോദരൻ യജ്ഞേശ്വരൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ കൃഷ്ണനു കുടുംബവും കൊല്ലപ്പെട്ട ശേഷം ഇയാളെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും യജ്ഞേശ്വരൻ മൊഴി നൽകിയിട്ടുണ്ട്.

താടിക്കാരനായ യുവാവ്
കൊല്ലപ്പെട്ട തന്റെ സഹോദരനെ കാണാൻ താടിയുള്ള ഒരു യുവാവ് പതിവായി എത്താറുണ്ടായിരുന്നുവെന്നാണ് യജ്ഞേശ്വരന്റെ മൊഴി. ബൈക്കിലെത്താറുണ്ടായിരുന്ന ഈ യുവാവ് കൃഷ്ണനെയും കൂട്ടി പുറത്തേയ്ക്ക് പോകുന്നത് പതിവായിരുന്നുവെന്നും യജ്ഞേശ്വരൻ പറയുന്നു. ഇയാളുടെ മറ്റു വിവരങ്ങൾ അറിയില്ല. എന്നാൽ കൃഷ്ണനും കുടുംബവും ദാരുണമായി കൊലചെയ്യപ്പെട്ടതിന് ശേഷം ഇയാളെ കാണാനില്ലെന്നും യജ്ഞേശ്വരൻ വെളിപ്പെടുത്തി. സംസ്കാര ചടങ്ങിനും ഇയാൾ പങ്കെടുത്തിട്ടില്ല.

മന്ത്രവാദം
കൊല്ലപ്പെട്ട കൃഷ്ണൻ വീട്ടിൽ മന്ത്രവാദവും പൂജകളും നടത്തിയിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. രാത്രകാലങ്ങളിൽ കാറുകളിലും മറ്റും ആളുകൾ കൃഷ്ണൻറെ വീട്ടിൽ എത്താറുണ്ടായിരുന്നു. താടിക്കാരനായ യുവാവിനെയും കൃഷ്ണനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് മന്ത്രവാദമാണെന്നും സൂചനയുണ്ട്. കൃഷ്ണനുമായി ഒരു വർഷമായി ബന്ധമില്ലായിരുന്നുവെന്ന് യജ്ഞേശ്വരൻ വ്യക്തമാക്കിയിരുന്നു.

മോഷണസാധ്യത തള്ളി
35 പവനോളം സ്വർണം കൃഷ്ണന്റെ വീട്ടിൽ നിന്നും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നുണ്ട്. സ്വർണത്തിന് വേണ്ടിയാകാം കൊലപാതകം നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നെങ്കിലും പോലീസ് മോഷണ സാധ്യത തള്ളിയിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ച് കയറിയതിന്റ യാതൊരു സൂചനയുമില്ല. അതുകൊണ്ട് തന്നെ കുടുംബവുമായി അടുപ്പമുള്ളവർ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. കൊലപാതകം നടത്തിയ ശേഷം ഇവർ സ്വർണവുമായി കടന്നുകളഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം.

രണ്ട് പേർ കസ്റ്റഡിയിൽ
കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇടുക്കി സ്വദേശികളാണ് രണ്ടുപേരും. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. മന്ത്രവാദവും, ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് ഇവർ കൃഷ്ണനുമായി ഇടപാടുകൾ നടത്തിയിരുന്നുവെന്നാണ് സൂചന. പൂജ നടത്തിയാൽ സ്ഥലം വിൽപ്പന വേഗത്തിൽ നടക്കുമെന്ന് വിശ്വസിച്ച് നെടുങ്കണ്ടം സ്വദേശിയായ ഒരാൾ കൃഷ്ണനെ സമീപിച്ചിരുന്നു. ഇയാൾ തന്നെയാണോ പിടിയിലുള്ളത് എന്ന് സംശയമുണ്ട്.

ഫോൺ കേന്ദ്രീകരിച്ച്
കൊല്ലപ്പെട്ടവരുടെ ഫോൺ വിളികൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ട് പോകുന്നത്. നാലു പേരുടെയും മൊബൈൽ ഫോണുകൾ പോലീസ് ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആർഷയുടെ ഫോൺ പാസ് വേർഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുകയാണ്. ഇത് തുറക്കാനുള്ള ശ്രമം തുടരുകയാണ്. മൊബൈല്‍ ഫോണ്‍ വഴിയുള്ള ആശയവിനിമയങ്ങളുടെ വിവരങ്ങളെടുക്കാന്‍ ഉപയോഗിക്കുന്ന നൂതന സംവിധാനമായ സ്‌പെക്ട്രയെ ഈ കേസിലും ഉപയോഗിക്കാനാണ് പോലീസ് നീക്കം.












Click it and Unblock the Notifications