തൊടുപുഴ കൂട്ടക്കൊലയിലെ രഹസ്യം ചുരുളഴിയുന്നു.. രണ്ട് പേർ പിടിയിൽ.. കൊല്ലപ്പെട്ട കൃഷ്ണന്റെ അടുപ്പക്കാർ
ഇടുക്കി: തൊടുപുഴ കൂട്ടക്കൊലയ്ക്ക് പിന്നിലെ രഹസ്യങ്ങള്‍ അതിവേഗം ചുരുളഴിക്കാനുള്ള ലക്ഷ്യത്തോടെയാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്റെ ബന്ധുക്കളിലും മന്ത്രവാദം നടത്തിയിരുന്ന അടുപ്പക്കാരിലേക്കുമാണ് അന്വേഷണം നീങ്ങുന്നത്.
15 പേരെയാണ് പ്രധാനമായും പോലീസ് സംശയിക്കുന്നത്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

സ്വർണം വാങ്ങിക്കൂട്ടി
സ്വത്ത് തര്‍ക്കമോ മന്ത്രവാദവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളോ ആവാം വണ്ണപ്പുറത്തെ കൂ്ട്ടക്കൊലയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മോഷണ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കാരണം ആഭിചാര ക്രിയകള്‍ നടത്തി കിട്ടുന്ന പണം മുഴുവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയാണ് കൃഷ്ണനും കുടുംബവും ഉപയോഗിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

കാണാതായത് നാൽപത് പവനോളം
കൃഷ്ണന്റെ ഭാര്യ സുശീലയും മകള്‍ ആര്‍ഷയും നിറയെ സ്വര്‍ണാഭരണങ്ങള്‍ അണിയുന്നവരായിരുന്നു. കഴിഞ്ഞ മാസമടക്കം ഇവര്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. വീട്ടില്‍ നിന്ന് നാല്‍പ്പത് പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാതായിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. വീട്ടില്‍ സ്വര്‍ണമുള്ള വിവരം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം അറിയാമായിരുന്നു.

ആർഷയുടെ അലമാരയിൽ
ഇക്കാര്യം അറിയാവുന്ന ആരെങ്കിലുമാണോ കൊല നടത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. ആര്‍ഷയുടെ മുറിയിലെ അലമാരയില്‍ മുപ്പത് പവനില്‍ അധികം സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നതായി സുശീലയുടെ സഹോദരി ഓമന പറയുന്നു. വലിയൊരു ഡപ്പിയില്‍ ആറ് പവന്‍ തൂക്കമുള്ള മാല, ചെയിന്‍, പാദസരം ഉള്‍പ്പെടെ ഉള്ള ആഭരണങ്ങളാണ് സൂക്ഷിച്ചിരുന്നത്.

മോഷണമെന്ന് ബന്ധുക്കൾ
പൂട്ടില്ലാത്ത അലമാരയില്‍ വെച്ചിരുന്ന ആഭരണങ്ങള്‍ ഒരിക്കല്‍ തന്നെ കാണിച്ചിരുന്നതായും ഓമന പറയുന്നു. ഈ സ്വര്‍ണത്തിന് വേണ്ടി നടത്തിയ മോഷണമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹങ്ങളില്‍ ഒരു തരി സ്വര്‍ണം പോലും ഇല്ലായിരുന്നു. കൊല നടത്തിയ ശേഷം സ്വര്‍ണം കൂടി മോഷ്ടിച്ച് അക്രമികള്‍ കടന്ന് കളഞ്ഞതാവാം എന്നും പോലീസ് കരുതുന്നു.

രണ്ട് പേർ പിടിയിൽ
കൊലക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ ഏടുത്തിരിക്കുന്ന രണ്ട് പേരും കൃഷ്ണന്റെ അടുപ്പക്കാരാണ്. നേരത്തെ ഏഴ് പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ രണ്ട് പേരും കൃഷ്ണനെ മന്ത്രവാദത്തില്‍ സഹായിച്ചിരുന്നവര്‍ ആണെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്.

ഒരാൾ നെടുങ്കണ്ടം സ്വദേശി
കാളിയാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. പൂജ നടത്തിയാല്‍ സ്ഥല വില്‍പ്പന വേഗത്തില്‍ നടക്കുമെന്ന് വിശ്വസിച്ച് ഒരു നെടുങ്കണ്ടം സ്വദേശി ആറ് മാസം മുന്‍പ് കൃഷ്ണനെ സമീപിച്ചിരുന്നു. ഇയാളാണോ കസ്റ്റഡിയിലെന്ന കാര്യം സംശയമുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അന്‍പതോളം പേരെ ഇതുവരെ പോലീസ് ചോദ്യം ചെയ്ത് കഴിഞ്ഞു.

മോഷ്ടാക്കളല്ലെന്ന് പോലീസ്
കുടുംബത്തെ അടുത്ത് അറിയുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അതിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൊഫണല്‍ കൊലയാളികളോ മോഷ്ടാക്കളോ അല്ല കൊല നടത്തിയത് എന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെബി വേണുഗോപാല്‍ വ്യക്തമാക്കി. മോഷണശ്രമമാണ് എന്ന് ബന്ധുക്കളില്‍ ചിലര്‍ ആരോപിച്ചതിനേയും പോലീസ് സംശയത്തോടെയാണ് നോക്കിക്കാണുന്നത്.

ഫോണിൽ തൂങ്ങി അന്വേഷണം
കൃഷ്ണന്റെ ഫോണ്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ട് പോകുന്നത്. നാല് പേരുടേയും മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട് എങ്കിലും ആര്‍ഷയുടെ മൊബൈല്‍ തുറക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. പാസ് വേര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുന്നുവെന്നതാണ് കാരണം. ഇത് തുറക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്.

സ്പെക്ട്ര വരുന്നു
മറ്റുള്ള മൂന്ന് പേരുടെ ഫോണില്‍ നിന്നും പോയിട്ടുള്ളതും വന്നിട്ടുള്ളതുമായ കോളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ വഴിയുള്ള ആശയവിനിമയങ്ങളുടെ വിവരങ്ങളെടുക്കാന്‍ ഉപയോഗിക്കുന്ന നൂതമ സംവിധാനമായ സ്‌പെക്ട്രയെ ഈ കേസിലും ഉപയോഗിക്കാനാണ് പോലീസ് നീക്കം. മലപ്പുറം പോലീസിന്റെ പക്കല്‍ നിന്ന് സ്‌പെക്ട്ര എത്തിച്ച് കേസന്വേഷണം ഊര്‍ജിതമാക്കാന്‍ ഒരുങ്ങുകയാണ് തൊടുപുഴ പോലീസ്.












Click it and Unblock the Notifications