വിഡ്ഢി ദിനത്തിൽ കുവൈറ്റ് ചാണ്ടി മന്ത്രി ചാണ്ടിയായി.. പിണറായിയെ നാണം കെടുത്തിയ എട്ട് മാസങ്ങൾ..
തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിലേയും ലേക്ക് പാലസിലേയും കയ്യേറ്റം ഒടുവില്‍ തോമസ് ചാണ്ടിയെന്ന കോടീശ്വരന്‍ മന്ത്രിക്ക് മന്ത്രിസഭയില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നിരിക്കുന്നു. മന്ത്രിസഭയില്‍ പിടിച്ച് നില്‍ക്കാനും പിടിച്ച് നിര്‍ത്താനും നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. നിയമലംഘനം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ നല്‍കിയ റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ നിന്നുണ്ടായ കനത്ത പ്രഹരവും തോമസ് ചാണ്ടിക്ക് മുന്നില്‍ രാജി അല്ലാതെ മറ്റൊരു വഴിയും അവശേഷിപ്പിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തോമസ് ചാണ്ടിയെ വേട്ടയാടുന്ന ആരോപണങ്ങള്‍ ഇവയാണ്.
ആലുവ പോലീസ് ക്ലബ്ബിൽ ഒരു മണിക്കൂറോളം വിയർത്ത് ദിലീപ്! നടനെ വീണ്ടും ജയിലിലേക്ക് അയക്കാൻ പോലീസ്?
നാണം കെടുത്തിയ ആരോപണങ്ങൾ
ആലപ്പുഴ മാര്‍ത്താണ്ഡം കായല്‍ കയ്യേറി സ്വന്തം ആവശ്യത്തിന് മണ്ണിട്ട് നികത്തിയെന്നതും ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നിലെ നിലം നികത്തിയെന്നതുമാണ് തോമസ് ചാണ്ടിയെ വിവാദത്തിലാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നിരവധി തെളിവുകളോടെ പുറത്ത് കൊണ്ടുവന്ന വാര്‍ത്ത പിന്നീടുള്ള ദിവസങ്ങളില്‍ കത്തിപ്പടര്‍ന്നു. ലേക്ക് പാലസിലേക്ക് മാത്രമായി പിജെ കുര്യന്റേയും കെഇ ഇസ്മയിലിന്റേയും എംപി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചിലവഴിച്ച് വയല്‍ നികത്തി റോഡ് ടാര്‍ ചെയ്തുവെന്നതായിരുന്നു ആദ്യം പുറത്ത് വന്ന ആരോപണം.
പുന്നമടക്കായലും കയ്യേറി
ടെണ്ടറില്ലാതെ ഒരു കിലോമീറ്ററോളമാണ് റോഡ് നിര്‍മ്മാണം നടത്തിയത്. പിന്നീടങ്ങോട്ട് മൂന്ന് മാസത്തോളം ആരോപണങ്ങളുടെ പെരുമഴയായിരുന്നു തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന് വന്നത്. പുന്നമടക്കായലും തോമസ് ചാണ്ടി കയ്യേറിയതായി വാര്‍ത്ത വന്നു. ലേക്ക് പാലസ് റിസോര്‍ട്ടിന് വേണ്ടിത്തന്നെ ആയിരുന്നു അതും. കായലിനോട് ചേര്‍ന്ന അഞ്ച് ഏക്കറിലേറെയുള്ള സ്ഥലം റിസോര്‍ട്ടിന് വേണ്ടി വളച്ച് കെട്ടി ഉപയോഗിക്കുന്നു എന്നായിരുന്നു ആരോപണം.
മിച്ചഭൂമി നികത്തിയെന്നും ആരോപണം
കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പതിച്ച് നല്‍കിയ മിച്ചഭൂമി തോമസ് ചാണ്ടി വാങ്ങിക്കൂട്ടിയതായും വാര്‍ത്ത പുറത്ത് വന്നു. ഏക്കറു കണക്കിന് ഭൂമിയാണ് ഇത്തരത്തില്‍ വാങ്ങി നികത്തിയത്. ഇക്കൂട്ടത്തില്‍ സര്‍ക്കാര്‍ റോഡും കയ്യേറി നികത്തി. തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാക്കളടക്കം രംഗത്തെത്തി. അപ്പോഴൊക്കെ മുഖ്യമന്ത്രി മൗനം പാലിച്ചു.
തണ്ണീര്‍ത്തട നിയമം ലംഘിച്ചു
മൂന്ന് വര്‍ഷം മുന്‍പ് തോമസ് ചാണ്ടി നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച വാര്‍ത്തയാണ് പിന്നീട് പുറത്ത് വന്നത്. ലേക്ക് പാലസ് റിസോര്‍ട്ടിന് പാര്‍ക്കിംഗ് സ്ഥലമൊരുക്കാന്‍ നികത്തിയത് 250 മീറ്ററിലേറെ നീളത്തില്‍ വയല്‍. ഇതോടെ നിയമസഭയില്‍ വെല്ലുവിളിയുമായി തോമസ് ചാണ്ടി രംഗത്തെത്തി. ഒരു സെന്റ് ഭൂമിയിലെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ട് എങ്കില്‍ രാജി വെയ്ക്കും എന്നായിരുന്നു വെല്ലുവിളി. ആരോപണം രാഷ്ട്രീയ പ്രേരിതമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തോമസ് ചാണ്ടി നിയലംഘനം നടത്തിയെന്ന് സ്ഥിരീകരിച്ചാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടിയുള്ള മുറവിളി ഉയരവേ സര്‍ക്കാര്‍ എജിയില്‍ നിന്നും നിയമോപദേശം തേടി. തോമസ് ചാണ്ടിക്കെതിരെയുള്ള കളക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായിരുന്നു എജിയുടെ നിയമോപദേശം.
ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു
തോമസ് ചാണ്ടിക്കെതിരെ അതിനിടെ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിടുകയും ചെയ്തു. എന്നിട്ടും രാജി മാത്രം നീണ്ടു. തോമസ് ചാണ്ടിക്കെതിരെ സിപിഐ കടുത്ത നിലപാടെടുത്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. അതിനിടെ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി വിമർശനം
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ഉന്നയിച്ചത്. മന്ത്രിയെ അയോഗ്യനാക്കേണ്ട സമയം കഴിഞ്ഞെന്നും രാജി വെയ്ക്കുകയാണ് ഉചിതമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളുകയും ചെയ്തു. ഇതോടെ രാജി അനിവാര്യമായി. 2017 ഏപ്രിൽ ഒന്നിന് മന്ത്രിക്കസേരയിലെത്തിയ തോമസ് ചാണ്ടി 8 മാസത്തോളം ആരോപണങ്ങളിൽ മുങ്ങി, പിണറായിസര്‍ക്കാരിനെ നാണം കെടുത്തി ഒടുക്കം രാജി സമര്‍പ്പിച്ചിരിക്കുന്നു