തോമസ് ചാണ്ടി എന്തിന് രാജിവെക്കണം? പിണറായി ആവശ്യപ്പെട്ടോ? കളക്ടറുടെ റിപ്പോർട്ട് ചാണ്ടിക്കെതിരല്ല?
തിരുവന്തപുരം: കയാൽ കയ്യേറ്റ വിവാദത്തിൽ തന്നോട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കാൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. എൻസിപി നേതൃയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതുപോലെതന്നെ കളക്ടരുടെ റിപ്പോർട്ട് തനിക്കെതിരല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ തെറ്റ് ചെയ്തിട്ടില്ല, പിന്നെന്തിന് രാജിവെക്കണമെന്ന് അദ്ദേഹം വികാരധീനനായി ചോദിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ രാജികാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി സിപിഎം-സിപിഐ കൂടിക്കാഴ്ച നടത്തി. രാജിയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഇരുപാർട്ടികളും നിലപാടെടുത്തു എന്നാണ് സൂചനകൾ. ഇതിനിടയിൽ ഇക്കാര്യം ചർച്ച ചെയ്യുന്ന എൽഡിഎഫിന്റെ നിർണ്ണായക യോഗവും തുടരുകയാണ്.
എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ മാത്രം തോമസ് ചാണ്ടി രാജി വച്ചാല്‍ മതിയെന്ന് എന്‍സിപി ആക്ടിംഗ് പ്രസിഡന്റ് പീതാംമ്പരന്‍ മാസ്റ്ററും എന്‍സിപി നേതാവ് മാണി സി കാപ്പനും വ്യക്തമാക്കിയിരിക്കുന്നത്. തിടുക്കപ്പെട്ട് വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന് എല്‍ഡിഎഫ് യോഗത്തില്‍ എന്‍സിപി ആവശ്യപ്പെട്ടിരുന്നു. കായല്‍ കൈയ്യേറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി രാജി വയ്ക്കേണ്ടെന്ന് തന്നെയാണ് എന്‍സിപി സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുന്നത്. എജിയുടെ നിയമോപദേശം തോമസ്ചാണ്ടിക്ക് എതിരായതോടെയാണ് രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. വെള്ളിയാഴ്ചയാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദിന്റെ നിയമോപദേശം സര്‍ക്കാരിനു ലഭിച്ചത്. ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. കലക്ടറുടെ റിപ്പോർട്ട് തനിക്ക് അനുകൂലമാണെന്നാണ് തോമസ് ചാണ്ടിയുടെ വാദം.
ദേശീയ നേതൃത്വവും ഇടപെട്ടു
തോമസ് ചാണ്ടിയെ രാജിവെപ്പിക്കാതിരിക്കാന്‍ എന്‍സിപി ദേശീയ നേതാക്കളും എല്‍ഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്‍സിപിയുടെ പ്രമുഖ ദേശീയ നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നു. ശശീന്ദ്രന്‍ കുറ്റവിമുക്തനാകുന്നത് വരെ കാത്തിരിക്കണമെന്നാണ് എന്‍സിപി ദേശീയ നേതാക്കളും ഇടത് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. തോമസ് ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസഭയില്‍ എന്‍സിപിയുടെ പ്രാതിനിധ്യം നഷ്ടപ്പെടുമെന്നതാണ് പാര്‍ട്ടി ദേശീയ നേതൃത്വവും വിഷയത്തില്‍ ഇടപെടാന്‍ കാരണം. എന്നാല്‍ ഞായറാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഎമ്മും സിപിഐയും എന്‍സിപിയുടെ നിലപാടിനോട് യോജിക്കാനിടയില്ല.
രാജി രണ്ട് വർഷം കഴിഞ്ഞ്
അതേസമയം ഉടൻ രാജിവയ്ക്കുമോ എന്നു ചോദിച്ച മാധ്യമ പ്രവർത്തകർക്ക്, ‘രണ്ടു വർഷത്തിനുശേഷം ചിലപ്പോൾ ഒരു രാജിയുണ്ടാകുമെന്ന പരിഹാസപൂർവമായ മറുപടിയായിരുന്നു തോമസ് ചാണ്ടി നൽകിയത്. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയിൽ വിമർശനം ഉയർന്നിരുന്നു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, വിഷയത്തിൽ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടത്.
കലക്ടറുടെ റിപ്പോർട്ടിൽ നിയമസാധുതയുണ്ട്
കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് അനധികൃതമായി ഭൂമി കൈയേറിയെന്ന കേസില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം നൽകുകയായിരുന്നു. സിപിഎമ്മും സിപിഐയും കൈയ്യൊഴിഞ്ഞിട്ടും പിടിച്ചു നിന്ന ചാണ്ടിക്ക് ഇത് വൻ തിരിച്ചടിയായിരുന്നു. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോട്ടില്‍ കാര്‍ പാര്‍ക്കിങ് ഏരിയക്കായി വയല്‍ നികത്തിയതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2014 ന് ശേഷമാണ് വയല്‍ നികത്തിയത്. റിസോര്‍ട്ടിനു സമീപത്തെ നീര്‍ച്ചാല്‍ വഴി തിരിച്ചുവിട്ടതായും കണ്ടെത്തിയിട്ടുണ്ട്. റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മിച്ചതും നിയമം ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആർഡിഒ നടപടി സ്വീകരിച്ചില്ല
2014 ല്‍ പ്രദേശത്ത് നിലം നികത്തല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ജില്ലാ കളക്ടര്‍ പത്മകുമാര്‍ സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ആര്‍ ഡി ഒ നടപടി സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൈയേറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ അടക്കം ചെയ്തിരുന്നു. തെളിവുകൾ നിരവധിയുണ്ട് തോമസ് ചാണ്ടിക്കെതിരെ, എന്നിട്ടും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല, തെറ്റ് ചെയ്തിട്ടില്ല തുടങ്ങിയ തട്ട്മുട്ട് ന്യായങ്ങൾ നിരത്തുകയാണ് തോമസ് ചാണ്ടി.