കോടിയേരിയുടേയും ജയരാജന്മാരുടേയും രക്തത്തിന് ദാഹിച്ച് സംഘപരിവാർ.. ജീവന് ഭീഷണിയെന്ന് റിപ്പോർട്ട്!
Recommended Video

തിരുവനന്തപുരം: ആര്‍എസ്എസ് അടക്കമുള്ള സംഘടനകളില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി ജയരാജന്‍, ഇപി ജയരാജന്‍ എന്നിവരുടെ ജീവന് ഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍, എസ്ഡിപിഐ, മുസ്ലീം ലീഗ് എന്നീ സംഘടനകളില്‍ നിന്നും നേരത്തെ തന്നെ ജീവന് ഭീഷണി നേരിടുന്ന ആളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജന്‍. ആര്‍എസ്എസ്സിന്റേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും ഭീഷണിയാണ് കോടിയേരിക്കും ഇപി ജയരാജനും നേര്‍ക്കുള്ളത്. പി ജയരാജന് നിലവിലുള്ള വൈ പ്ലസ് കാറ്റഗറി സുരക്ഷ തുടരാനും കോടിയേരിക്ക് ഇസഡ് കാറ്റഗറിയും ഇപി ജയരാജന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കാനും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

ജീവന് ഭീഷണിയുള്ളവരുടെ പട്ടികയില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ബിജെപിയുടെ എംടി രമേശ്, സികെ പത്മനാഭന്‍, കെ സുരേന്ദ്രന്‍, എന്നിവര്‍ക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എക്‌സ് കാറ്റഗറി സുരക്ഷ തുടരാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് ജീവന് ഭീഷണിയുള്ളതിനാല്‍ വൈ കാറ്റഗറി സുരക്ഷ നല്‍കണം. ടിപി ചന്ദ്രശേഖരന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനും എംഎല്‍എമാരായ ഐസി ബാലകൃഷ്ണന്‍, സികെ ശശീന്ദ്രന്‍ എന്നിവര്‍ക്കും സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications