സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കിൽ തട്ടിക്കളയും; പി ജയരാജന് ഭീഷണി സന്ദേശം
Recommended Video

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനു ഭീഷണി. വ്യാഴാഴ്ച കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ ഫോണ്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറണമെന്നും തട്ടിക്കളയുമെന്നും പറഞ്ഞാണ് ഇന്റര്‍നെറ്റ് കോള്‍ എത്തിയത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എഎന്‍ ഷംസീര്‍ എംഎല്‍എ വടകര എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പോലീസിനു കൈമാറിയ പരാതിയില്‍ രാത്രിയോടെ കേസെടുത്ത് അന്വേഷണം തുടങ്ങി.

സംസ്ഥാനത്തെ മറ്റേതൊരു മണ്ഡലത്തെക്കാളും അക്രമരാഷ്ട്രീയം പ്രചാരണവിഷയമാകുന്നത് വടകരയിലാണ്. ടിപി വധവും ഷുഹൈബ് വധവും കൃപേഷ്, ശരത്‌ലാല്‍ വധവുമെല്ലാം ഇവിടെ സജീവ ചര്‍ച്ചയാണ്. ഇതിനിടയിലാണ് മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ രണ്ടുതവണയായി യുഡിഎഫ് കയ്യടക്കി വച്ചിരിക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് പി. ജയരാജനെ രംഗത്തിറക്കുന്നത്.
1999ല്‍ ഒരു സംഘം ആളുകള്‍ ജയരാജനെ വീട്ടില്‍ക്കയറി ആക്രമിച്ചിരുന്നു. തിരുവോണ നാളിലുണ്ടായ ആ ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും അവരിപ്പോഴും തനിക്കും തന്റെ പ്രസ്ഥാനത്തിനും നേരെ സമാനഭീഷണി ഉയര്‍ത്തുകയാണെന്നും ജയരാജന്‍ പ്രചാരണവേദികളില്‍ പറയുന്നുണ്ട്. ഇതിനിടയിലാണ് ഫോണ്‍ വഴി ഭീഷണി ഉയര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications