ബാബറി മസ്ജിദ് കേസ്:മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു:സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം; ബാബറി മസ്ജിദ് തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ ലഖ്നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണപ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Recommended Video
തർക്കമന്ദിരത്തിൻ്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണം. എൽ.കെ അദ്വാനി ഉൾപ്പെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിധി. വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയപാർട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണു കഴിഞ്ഞു. തർക്കമന്ദിരം തകർത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധം. അതിലേറെ ആഴത്തിലുള്ള രാഷ്ട്രീയ ആക്രമണങ്ങൾ. കാലമാണ് സത്യം. സത്യം തെളിയിക്കാനുള്ള ബാധ്യത കാലം തെളിയിച്ചിരിക്കുന്നുവെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ വിധിയോട് പ്രതികരിച്ചത്.
ആരാധനാലയം പൊളിച്ച സംഭവത്തിൽ കേസെടുക്കണമെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ക്ക് എതിരെയാണെന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. പള്ളിയോ, ഏത് പള്ളി പൊളിച്ചു? അങ്ങനെയൊരു പള്ളിയില്ലല്ലോ? ബാബരി മസ്ജിദ് 'സാങ്കല്‍പ്പികമല്ലേ ? എന്നും അദ്ദേഹം ചോദിച്ചു. മീഡിയ വൺ ചാനലിനോടായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.
28 കൊല്ലത്തിന് ശേഷമാണ് കേസിൽ പ്രത്യേക ലഖ്നൗ സിബിഐ കോടതി വിധി പറഞ്ഞത്. കേസിൽ പ്രതികളുടെ ഗൂഡാലോചന തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 32 പ്രതികളേയും കോടതി വെറുതേ വിട്ടു. പ്രോസിക്യൂഷൻ ഹാജാരക്കിയ ഫോട്ടോകൾ തള്ളിയ കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കൾ അത് തടയാൻ ശ്രമിക്കുകയായിരുന്നുവെന്നും പറഞ്ഞു.