ആരോപണത്തിൽ മനം നൊന്ത് ആത്മഹത്യ!! അമ്മയെ തനിച്ചാക്കി അച്ഛന് പിന്നാലെ മകളും!!
ബാലചന്ദ്രന്റെ ഭാര്യ സുനിത മകൾ അഞ്ജു എന്നിവർ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സിയിലായിരുന്നു. വെള്ളിയാഴ്ച അഞ്ജുവിന്റെ നില വഷളാവുകയായിരുന്നു.
പരവൂർ: മോഷണക്കുറ്റം ചുമത്തി മര്‍ദിച്ചതിലും അപമാനിച്ചതിലും മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ മകളും മരിച്ചു. നെടുങ്ങോലം എംഎൽഎ ജംഗ്ഷൻ പങ്കുവിള ക്ഷേത്രത്തിന് സമീപം വട്ടവിള വീട്ടിൽ ബാലചന്ദ്രന്റെ മകൾ അഞ്ജു ചന്ദ്രനാണ് ശനിയാഴ്ച മരിച്ചത്. ചൊവ്വാഴ്ചയാണ് മൂന്നംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബാലചന്ദ്രൻ ചൊവ്വാഴ്ച തന്നെ മരിച്ചിരുന്നു.
ബാലചന്ദ്രന്റെ ഭാര്യ സുനിത മകൾ അഞ്ജു എന്നിവർ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സിയിലായിരുന്നു. വെള്ളിയാഴ്ച അഞ്ജുവിന്റെ നില വഷളാവുകയായിരുന്നു. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് തുടർപഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു അഞ്ജു. അതേസമയം അഞ്ജുവിൻറെ അമ്മ സുനിത ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ജുവിന്റെയും ബാലചന്ദ്രന്റെയും മൃതദേഹം ശനിയാഴ്ച വൈകിട്ട് സംസ്കരിച്ചു. ചൊവ്വാഴ്ച മരിച്ചെങ്കിലും ബാലചന്ദ്രന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു.
പരവൂർ മഞ്ചാടിമൂട്ടിലെ അരി മൊത്ത വ്യാപാരശാലയായ സുമ ട്രേഡേഴ്സിലെ ജീവനക്കാരനായിരുന്നു ബാലചന്ദ്രൻ. പണം കവർന്നെന്നാരോപിച്ച് കടയുടമ രാജേന്ദ്രൻ, മക്കളായ അരുൺ രാജ്, അതുൽ രാജ് എന്നിവരും മറ്റുള്ളവരും ചേർന്ന് അപമാനിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിൽ മനം നൊന്താണ് ബാലചന്ദ്രൻ ആത്മഹത്യ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജേന്ദ്രൻ, അരുൺ രാജ്, അതുൽ രാജ്, കടയിലെ ജീവനക്കാരനായിരുന്ന മോഹനൻ, രാജൻ, കൃഷ്ണകുമാർ, മനു, രഞ്ജിത്ത് എന്നിവർ റിമാൻഡിലാണ്. അതിനിടെ ശനിയാഴ്ച തുറന്നു പ്രവർത്തിച്ച കടയ്ക്ക് നേരെ യുവജന സംഘടനകളുടെ പ്രതിഷേധം ഉണ്ടായി. പ്രവർത്തകർ കട അടപ്പിച്ചു. കടയ്ക്ക് നേരെ കല്ലേറും ഉണ്ടായി.