'കമ്മ്യൂണിസ്റ്റുകാരനായ കെവി തോമസ് പ്രവര്‍ത്തകരുടെ മനസിലില്ല'; രൂക്ഷവിമർശനവുമായി ചെന്നിത്തല
കൊച്ചി; കമ്മ്യൂണിസ്റ്റ് ആയിക്കഴിഞ്ഞ കെവി തോമസ് കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ ഇല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം അത്തരൊമരു തിരുമാനം എടുക്കാൻ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും നാളെ നടക്കുന്ന എൽ ഡി എഫ് കൺവെൻഷനിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കുമെന്നും കെ വി തോമസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ വിമർശനം.
തൃക്കാക്കരയിൽ ട്വന്റി 20 വോട്ട് യുഡിഎഫിന് ലഭിക്കുമെന്നും ഇടതുപക്ഷത്തോടാണ് ട്വന്റി 20ക്ക് അരിശമുള്ളതെന്നും ചെന്നിത്തല പറഞ്ഞു. യഥാർത്ഥ വികസന വിരോധികൾ സിപിഎമ്മാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം എൽ ഡി എഫുമായി ചേർന്ന് പ്രവർത്തിക്കാനുള്ള കെവി തോമസിന്റെ തിരുമാനത്തോട് രൂക്ഷമായ ഭാഷയിലാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചത്.

കെ വി തോമസ് കഴിഞ്ഞ കഥയാണെന്നായിരുന്നു സുധാകരന്റെ വാക്കുകൾ. കെ സുധാകരന്റെ പ്രതികരണം ഇങ്ങനെ-അദ്ദേഹം എൽ ഡി എഫിലേക്ക് പോയാലും ഇല്ലേങ്കിലും കോൺഗ്രസിനെ സംബന്ധിച്ച് അതൊരു വിഷയമല്ല. പാർട്ടിയുമായി ബന്ധമില്ലാത്തയാൾ എന്ത് നിലപാടെടുത്താലും കോൺഗ്രസിന് പ്രശ്നമല്ല. കെവി തോമസ് സാങ്കേതികമായി പാർട്ടിക്ക് അകത്തും പുറത്തുമില്ല. തൃക്കാക്കര തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് യാതൊരു പ്രസക്തിയും ഇല്ല. അദ്ദേഹം എന്ത് ചെയ്താലും നേതൃത്വത്തിന് യാതൊരു പരാതിയും ഇല്ല. അദ്ദഹം ഏത് മുന്നണിയിലേക്ക് വേണമെങ്കിലും പോയിക്കോട്ടെ.
എൽ ഡി എഫ് കൺവെൻഷനിൽ പങ്കെടുക്കുന്നത് കെ വി തോമസിന്റെ ഇഷ്ടം. കോണ്‍ഗ്രസ് പാര്‍ട്ടിയിൽ ഇല്ല ഇല്ല എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അദ്ദേഹം ഉണ്ട് ഉണ്ട് എന്ന് പറയുന്നു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സിപിഎമ്മിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാനാകും. കെ വി തോമസ് എന്നത് കോൺഗ്രസിന് അടഞ്ഞ വിഷയമാണ്. അദ്ദേഹത്തെ നന്നാക്കാനോ നാറ്റിക്കാനോ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടി വന്നാൽ അദ്ദേഹത്തെ പുറത്താക്കും. അദ്ദേഹം എഐസിസി അംഗമായത് കൊണ്ട് പുറത്താക്കേണ്ട തിരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ്. ഇക്കാര്യം എ ഐ സി സിയോട് ആവശ്യപ്പെടും.
കോൺഗ്രസ് എംപിയായും മന്ത്രിയായും കേന്ദ്രമന്ത്രിയായുമൊക്കെ ഇരിക്കുന്ന കാലത്ത് കെ വി തോമസിന് സി പി എമ്മിന്റെ വികസനത്തോട് പ്രേമം ഉണ്ടായിട്ടില്ല. ഇപ്പോഴത്തേത് അദ്ദേഹത്തിന് സി പി എമ്മിനോട് ഉണ്ടായത് പുതിയ പ്രേമമാണ്. അതിനെയാണ് ഞങ്ങൾ എതിർത്തത്. എന്നാൽ ഇപ്പോഴും അദ്ദേഹം പറയുന്നത് അദ്ദേഹത്തിന് എൽ ഡി എഫിനോട് പ്രേമമാണെന്നാണ്.
എൽ ഡി എഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്നൊരു പ്രഖ്യാപനം അദ്ദേഹം നടത്തിയിട്ടുണ്ട്. അത് കഴിഞ്ഞിട്ട് അദ്ദേഹത്തിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് പാർട്ടി ആലോചിക്കും. ഇപ്പോൾ പന്ത് ഹൈക്കമാന്റിന്റെ കോർട്ടിലാണ്.
അദ്ദേഹത്തിന്റെ പുറത്താക്കൽ നടപടി പരിഗണനയിലാണ്. കോൺഗ്രസ് മനസിൽ കെ വി തോമസ് ഇല്ലാത്തതിനാൽ പുറത്താക്കലിന് ഇപ്പോൾ പ്രധാന്യമില്ല. ഇടതിനായി അദ്ദേഹം പ്രചാരണത്തി് ഇറങ്ങുമ്പോൾ അക്കാര്യം എ ഐ സി സിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം കെവി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാൽ മതിയെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.












Click it and Unblock the Notifications