തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: നിയമസഭയില്‍ കോണ്‍ഗ്രസിനുമുളള ഏക വനിതാ എംഎല്‍എയായി ഉമ തോമസ്
കൊച്ചി: കെവി തോമസിന്റെ പിന്‍ഗാമിയായി ഉമ തോമസ് നിയമസഭയിലേക്ക് നടന്ന് കയറുന്നത് തൃക്കാക്കര കണ്ട റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഉമാ തോമസിന്റെ വിജയത്തിന്. പതിനഞ്ചാം കേരള നിയമസഭയില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമുളള ഏക വനിതാ എംഎല്‍എ കൂടിയായിരിക്കുകയാണ് ഉമാ തോമസ്. പ്രതിപക്ഷ നിരയില്‍ നിലവില്‍ ഉളള ഒരേയൊരു വനിതാ എംഎല്‍എ കെകെ രമയാണ്.
കെകെ രമയുടെ പാര്‍ട്ടിയായ ആര്‍എംപി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചത് യുഡിഎഫ് പിന്തുണയോടെ ആയിരുന്നു. എന്നാല്‍ ആര്‍എംപി യുഡിഎഫിന്റെ സഖ്യകക്ഷിയല്ല. ഉമാ തോമസ് എത്തുന്നതോടെ നിയമസഭയില്‍ കെകെ രമയ്ക്ക് ഒരു പെണ്‍കൂട്ട് കൂടിയാണ് ലഭിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിപ്പിച്ചത് പതിനൊന്ന് വനിതാ സ്ഥാനാര്‍ത്ഥികളെ ആണ്. പികെ ജയലക്ഷ്മി, ബിന്ദു കൃഷ്ണ, നൂർബിന റഷീദ്, കെഎ ഷീബ, പത്മജ വേണുഗോപാൽ, ശോഭ സുബിൻ, പിആർ സോന, ഷാനിമോൾ ഉസ്മാൻ, അരിതാ ബാബു, ആർ രശ്മി, വീണ എസ് നായർ എന്നിവരായിരുന്നു യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥികള്‍. പതിനൊന്നില്‍ രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകള്‍. അരൂരില്‍ ഷാനിമോള്‍ ഉസ്മാനെയും കോഴിക്കോട് സൗത്തില്‍ മുസ്ലീം ലീഗ് ആദ്യമായി ഇറക്കിയ വനിതാ സ്ഥാനാര്‍ത്ഥിയായ നൂര്‍ബിന റഷീദും മത്സരിച്ചു. എന്നാല്‍ ഈ രണ്ട് സിറ്റിംഗ് സീറ്റുകള്‍ അടക്കം വനിതകള്‍ മത്സരിച്ച എല്ലാ സീറ്റുകളിലും യുഡിഎഫ് തോറ്റു.
അതേസമയം മറുവശത്ത് എല്‍ഡിഎഫ് പതിനഞ്ച് സീറ്റുകളിലായിരുന്നു വനിതകള്‍ക്ക് അവസരം നല്‍കിയത്. അതില്‍ പത്തും ഇടതിന്റെ സിറ്റിംഗ് സീറ്റുകള്‍ ആയിരുന്നു. പത്ത് പേര്‍ വിജയിച്ച് നിയമസഭയില്‍ എത്തുകയും ചെയ്തു. മൂന്ന് പേര്‍ മന്ത്രിമാരുമായി. കെകെ ശൈലജ, വീണാ ജോര്‍ജ്, ആര്‍ ബിന്ദു, യു പ്രതിഭ, കാനത്തില്‍ ജമീല, ചിഞ്ചുറാണി, ഒഎസ് അംബിക, ദലീമ ജോജോ, സികെ ആശ, കെ ശാന്തകുമാരി എന്നിവരാണ് ഭരണപക്ഷത്തെ വനിതാ എംഎല്‍എമാര്‍. വീണാ ജോര്‍ജ്, ആര്‍ ബിന്ദു, ചിഞ്ചുറാണി എന്നിവര്‍ മന്ത്രിമാരായി. കെകെ ശൈലജ വിജയിച്ചത് 60963ന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി












Click it and Unblock the Notifications