ചിത്രം തെളിഞ്ഞു; തൃക്കാക്കരയിൽ ഡോ ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർത്ഥി
കൊച്ചി; തൃക്കാക്കരയിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സസ്പെൻസ് അവസാനിപ്പിച്ച് എൽ ഡി എഫ്. ഡോ ജോ ജോസഫ് എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് കൺവീനർ ഇപി ജയരാജൻ അറിയിച്ചു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനാണ് ജോ ജോസഫ്. പാർട്ടി ചിഹ്നത്തിൽ തന്നെയാണ് അദ്ദേഹം മത്സരിക്കുന്നതെന്നും ഇപി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ജോ ജോസഫ് കൊച്ചി വാഴക്കാല സ്വദേശിയാണ്.നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡല്‍ഹി എയിംസില്‍ നിന്ന് ഡോക്ടറേറ്റടക്കം നേടിയിട്ടുണ്ട്.പ്രളയ, കൊവിഡ് കാലങ്ങളിലെ ജോ ജോസഫിന്റെ ഇടപെടലുകൾ വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു.

ഏറെ ദിവസം നീണ്ട് നിന്ന ചർച്ചകൾക്ക് ശേഷമാണ് എൽ ഡി എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. തുടക്കത്തിൽ സി പി എം ജില്ലാ കമ്മിറ്റി അംഗമായ അഡ്വ എസ് അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നു. മണ്ഡലത്തിൽ സജീവ സാന്നിധ്യമായ യുവ നേതാവ് എന്ന നിലയ്ക്കാണ് അരുണിനെ പരിഗണിക്കുന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇക്കാര്യം നിഷേധിച്ച് സിപിഎം നേതൃത്വം രംഗത്തെത്തുകയായിരുന്നു.
തുടർന്ന് ആരാകും സ്ഥാനാർത്ഥിയെന്ന തലത്തിലുള്ള ചർച്ചകൾ സജീവമായി. അരുൺ കുമാറിനെ തന്നെ പരിഗണക്കണമെന്ന നിലയിലുള്ള ചർച്ചകൾ ഇന്ന് സിപിഎം ജില്ലാ നേതൃ യോഗത്തിൽ ഉയർന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുൻ ധനമന്ത്രി തോമസ് ഐസകിന്റെ ഉൾപ്പെടെ പേരുകൾ പരിഗണിക്കുന്നുണ്ടെന്ന ചർച്ചകളും ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് ഇപ്പോൾ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്.
തൃക്കാക്കരയില്‍ ഇടത് പക്ഷ മുന്നണി വന്‍ വിജയം നേടുമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ജയരാജൻ പ്രതികരിച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂര്‍ത്തിയാകാത്തതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടിലെ പ്രിയപ്പെട്ട ഡോക്ടറാണ് ജോ ജോസഫ്. അദ്ദേഹം കൊച്ചിക്കാർക്ക് ഏറെ സുപരിചിതനാണ്. ജോ ജോസഫിനെ പോലൊരു വ്യക്തിയെ സ്ഥാനാർത്ഥിയായി ലഭിച്ചതിൽ തൃക്കാക്കരയിലെ ജനങ്ങളുടെ മഹാഭാഗ്യമാണെന്നും ജയരാജൻ പറഞ്ഞു. യുഡിഎഫ് ദുർബലപ്പെട്ടുവെന്നും വികസന വിരോധികളായി അധഃപതിച്ചുവെന്നും ജയരാജൻ വിമർശിച്ചു.
ഉറപ്പാണ് 100; ഉറപ്പാണ് തൃക്കാക്കര എന്ന ഹാഷ് ടാഗോടെയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ഇനി തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ഇടതുമുന്നണി ഔദ്യോഗികമായി കടക്കും. മുഴുവൻ എം എൽ എമാരേയും ഇറക്കി മണ്ഡലത്തിൽ പ്രചരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സി പി എം. 61 എം എൽ എമാർക്കും മണ്ഡലത്തിലെ വിവിധ വാർഡുകളുടെ പ്രചാരണ ചുമതല നൽകിയിട്ടുണ്ട്. ഈ മാസം 10 മുതൽ എം എൽ എമാർ മണ്ഡത്തിൽ പ്രചരണം നടത്തും. ഓരോ വാർഡിനും ഓരോ എം എൽ എ എന്ന നിലയിലാരിക്കും പ്രചരണം.
അതേസമയം സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ ഇനി ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത് മുതിർന്ന കോൺഗ്രസ് നേതാവായ കെ വി തോമസ് എൽ ഡി എഫിന് വേണ്ടി പ്രചരണത്തിന് എത്തുമോയെന്നതാണ്. താൻ പ്രചരണത്തിനിറങ്ങുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആർക്ക് വേണ്ടിയെന്നത് സംബന്ധിച്ച് തോമസ് മനസ് തുറന്നിട്ടില്ല. വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തുറന്നു പറയേണ്ട സമയമാണിതെന്നായിരുന്നു കെ വി തോമസ് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനിടെ കെ വി തോമസ് എൽ ഡി എഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് ഇന്ന് എൻ സി പി പി അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിസ്‍ ഇടതുമുന്നണി നേതൃത്വമോ കെ വി തോമസോ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications