തൃക്കാക്കരയിൽ യുവ നേതാവിനെ ഇറക്കാൻ എൽഡിഎഫ്; അഡ്വ കെ എസ് അരുൺകുമാർ സ്ഥാനാർത്ഥിയായേക്കും
കൊച്ചി; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അഡ്വ കെ എസ് അരുൺകുമാർ ഇടതു സ്ഥാനാർത്ഥിയായേക്കും. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ അരുൺ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനാണ്. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഎമ്മിന് വേണ്ടി ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യമായ അരുൺ എറണാകുളത്തെ യുവ അഭിഭാഷകരിലൊരാളാണ്. ഡി വൈ എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും അരുൺ പ്രവർത്തിച്ചിട്ടുണ്ട്.
യു ഡി എഫ് ഉമാ തോമസിനെ രംഗത്തിറക്കിയതോടെ സി പി എമ്മിന് വേണ്ടി ഒരു വനിതാ സ്ഥാനാർത്ഥി മത്സരിച്ചേക്കുമെന്ന തരത്തിലുള്ള ചർച്ച ഉയർന്നിരുന്നു. എന്നാൽ ണ്ഡലത്തിൽ സജീവ സാന്നിധ്യമായ അരുൺകുമാറിനെ മത്സരിപ്പിക്കണമെന്ന തരത്തിൽ ചർച്ചകൾ സജീവമാണെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിന്റെ ഉറച്ച കോട്ടയായ തൃക്കാക്കരയിൽ ഇക്കുറി ആത്മവിശ്വാസം ഉയർന്ന നിലയിലാണ് എൽ ഡി എഫ്. തൃക്കാക്കരയും നേടി 100 സീറ്റുകളോടെ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുമെന്നാണ് സി പി എം പറയുന്നത്. ഇടതുപക്ഷ നൂറ് കടക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പ്രതീക്ഷ പ്രകടിപ്പിച്ചത്.
സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എൽ ഡി എഫ് വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിൻ്റെ ചുമതല. കെ റെയിൽ ചർച്ച വികസനത്തിൻ്റെ കരുത്ത് കൂട്ടും. സിൽവർ ലൈൻ ജനവികാരം എൽ ഡി എഫിന് അനുകൂലമാക്കും. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ അത് ഇടിച്ചു തകർക്കാനുള്ള കരുത്ത് എൽ ഡി എഫിനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പി ടി തോമസിന്റെ വ്യക്തി പ്രഭാവം കൊണ്ടു മാത്രമാണ് കഴിഞ്ഞ തവണ മണ്ഡലം യു ഡി എഫ് പിടിച്ചതെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്.പിടിയുടെ അഭാവത്തിൽ ഇടതുപക്ഷത്തിന് മണ്ഡലത്തിൽ അനുകൂല സാഹചര്യമാണെന്ന് നേതൃത്വം കരുതുന്നുണ്ട്. മാത്രമല്ല കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസിന്റെ നിലപാടും ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള തൃക്കാക്കരയിൽ ഏറെ നിർണായകമാകും.
ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പാർട്ടി നിലപാടിനെതിരെ ഇതിനോടകം കെവി തോമസ് രംഗത്തെത്തി കഴിഞ്ഞിട്ടുണ്ട്. ഉമയെ എന്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയാക്കിയത് എന്നായിരുന്നു കെ വി തോമസ് ഉയർത്തിയ ചോദ്യം. മുതിർന്ന നേതാക്കളോട് പോലും ചർച്ച ചെയ്യാതെയാണ് തിരുമാനം എടുത്തതെന്നും കെവി തോമസ് വിമർശിക്കുന്നു. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉണ്ടാകും എന്നാൽ വേദി ഏതാണെന്ന് പിന്നീട് പറയും പറയാനുള്ളത് ജനങ്ങളോട് തുറന്നുപറയുമെന്നും വികസനത്തിനാണ് താൻ മുൻ തൂക്കം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ തിരഞ്ഞെടുപ്പിൽ കെ വി തോമസിന്റെ പിന്തുണ ഇടതുപക്ഷത്തിനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം കോൺഗ്രസ് ക്യാമ്പ് പൂർണ ആത്മവിശ്വാത്തിലാണ്. പതിവിന് വിപരീതമായി ആദ്യം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന്റെ ഊർജ്ജം കോൺഗ്രസിനുണ്ട്. പിടിയുടെ ഭാര്യയെ തന്നെ മത്സരിപ്പിക്കുന്നതിലൂടെ സഹതാപ തരംഗം വോട്ടായി മാറുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. ശുഭപ്രതീക്ഷയുണ്ടെന്നാണ് സ്ഥാനാർത്ഥിയായ ഉമ തോമസും പ്രതികരിച്ചത്. കെ വി തോമസിന്റേത് ഉൾപ്പെടെ പാർട്ടിയിലെ മുഴുവൻ പേരുടേയും പിന്തുണ തനിക്ക് ഉണ്ടെന്നും ഉമ തോമസ് പറഞ്ഞിരുന്നു. കെവി തോമസ് തനിക്കെതിരെ പ്രവർത്തിക്കുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും നമ്മൾ ഒരു കുടുംബത്തെ പോലെയാണ് കഴിഞ്ഞിരുന്നതെന്നും ഉമ പ്രതികരിച്ചിരുന്നു.