'സ്വരാജ് നായരെ.., ഉപദേശവും, ഉഡായിപ്പും രണ്ടും കൂടി ഒരുമിച്ച് വേണ്ട';സ്വരാജിനെതിരെ രാഹുൽ
കൊച്ചി; തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന്റെ അപരനെ കണ്ടെത്തിയെന്ന എം സ്വരാജിന്റെ ആരോപണത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് അപരനെ നിർത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അല്ലാതെ തന്നെ തങ്ങൾക്ക് ജയിക്കാൻ അറിയുമെന്നും രാഹുൽ പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ അടിപതറിയതും, അടിത്തറയിളകിയതും അതിന്റെ ഫലമായി സ്ഥലകാല ബോധം നഷ്ടപ്പെട്ടതും യുഡിഎഫിനല്ല എൽ ഡി എഫിന് ആണെന്നും രാഹുൽ തുറന്നടിച്ചു. ഫേസ്ബുക്കിലൂടെ രൂക്ഷമായ ഭാഷയിലാണ് രാഹുലിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

'M സ്വരാജ് നായരെ, തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ അടിപതറിയതും, അടിത്തറയിളകിയതും അതിന്റെ ഫലമായി സ്ഥലകാല ബോധം നഷ്ടപ്പെട്ടതും UDFന് അല്ല LDFന് ആണ്.പാർട്ടി നിർബന്ധിച്ചിട്ടും 'ഒരു തോൽവി കൂടി താങ്ങാൻ വയ്യാ' എന്ന് പറഞ്ഞ് താങ്കൾ തൃക്കാക്കര തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതിനെ പറ്റി ഒരു ഇടതുപക്ഷ സുഹൃത്ത് പറഞ്ഞ് എനിക്കറിയാം. താങ്കൾ ഒരു 'സേഫ് സോൺ രാഷ്ട്രീയക്കാരനാണ്' എന്ന സ്വന്തം അണികളുടെ അടക്കം പറച്ചിലിന്റെ ശബ്ദം കുറയ്ക്കാൻ കഴിഞ്ഞ കുറച്ച് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്ന വങ്കത്തരങ്ങൾ തിരഞ്ഞെടുപ്പ് കോലാഹലം കഴിഞ്ഞ് താങ്കൾ ഓർത്തെടുക്കണം.

'കുത്തിത്തിരുപ്പിലും വർഗ്ഗീയത ഇളക്കി വിടുന്നതിലും , CPIM ന്റെ ഭാവിയിലേക്കു PC ജോർജ്ജാണ് താങ്കൾ എന്ന് തെളിയിക്കുന്ന കഴിഞ്ഞ ദിവസങ്ങളിലെ അടിസ്ഥാനമില്ലാത്ത താങ്കളുടെ പ്രസ്താവനകളെ തള്ളിക്കളയുന്നു.
ഇന്നത്തെ താങ്കളുടെ ആവലാതിയിലേക്ക് വരാം. കോൺഗ്രസ്സ് നിങ്ങളുടെ സ്ഥാനാർത്ഥിക്ക് എതിരെ ഏതോ അപരനെ നിർത്താൻ പോകുന്നു എന്ന് രഹസ്യ വിവരം താങ്കൾക്കു ലഭിച്ചുവത്രേ!
പേടിക്കണ്ട കോൺഗ്രസ്സ് അപരനെ നിർത്തുന്നില്ല, അല്ലാതെ തന്നെ ഞങ്ങൾക്ക് ജയിക്കാനറിയാം. അത് ഞങ്ങളുടെ ശൈലിയുമല്ല'.

'ഇനി അപരനെ നിർത്തുന്നതിനെതിരെ സംസാരിക്കാൻ രാഷ്ട്രീയമായ ധാർമ്മികാവകാശം നിങ്ങൾക്കുണ്ടോ?ഒരുപാട് പഴയ ഉദാഹരണങ്ങൾ പറയുന്നില്ല. 2004 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ VM സുധീരൻ തോറ്റത് എങ്ങനെയാണ് എന്ന് ഓർമ്മയുണ്ടോ?
VM 1009 വോട്ടിന് തോല്ക്കുമ്പോൾ VMന്റെ അപരൻ വി എസ് സുധീരൻ പിടിച്ചത് 8332 വോട്ടാണ്.
നിങ്ങൾ കൊന്നശേഷവും വെട്ടിക്കൊണ്ടിരിക്കുന്ന TP യുടെ സ്വന്തം KK രമയ്ക്കെതിരെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിങ്ങൾ മത്സരിപ്പിച്ച സ്ഥാനാർത്ഥിയെ കൂടാതെ നിങ്ങൾ ചെല്ലും ചിലവും കൊടുത്ത മൂന്ന് അപര രമകളെയും തോല്പ്പിച്ചാണ് അവർ ജയിച്ചതും, TP 'ചിരിച്ചതും'.

'എന്തിനേറെ പറയുന്നു, സാക്ഷാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ രണ്ട് രാഹുൽ ഗാന്ധിയെയും ഏതോ വേറൊരു ഗാന്ധിയെയും മത്സരിപ്പിച്ചത് RG യുടെ പോസ്റ്റർ വെച്ച് തമിഴ്നാട്ടിൽ MPയെ ജയിപ്പിച്ച നിങ്ങളുടെ പാർട്ടിക്കാർ തന്നെയാണ്.അതൊക്കെ പോട്ടെ, തൃപ്പൂണിത്തറയിൽ 2016ൽ കന്നിയങ്കത്തിന് താങ്കൾ തന്നെ മത്സരിക്കുമ്പോൾ, ശ്രീ K ബാബുവിനെതിരെ അപരൻ G ബാബുവിനെ മത്സരിപ്പിച്ചതും, കെട്ടിവെക്കാനുള്ള കാശ് തൊട്ട് ഇട്ടുമാറാനുള്ളതിന്റെ കാശ് വരെ കൊടുത്തത് താങ്കൾ തന്നെയല്ലേ സ്വരാജെ...കൂടുതൽ ചരിത്രം പറയിക്കരുത്. ചുരുക്കിപ്പറഞ്ഞാൽ രണ്ടും കൂടി വേണ്ട,' പോസ്റ്റിൽ രാഹുൽ പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു എം സ്വരാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസിന് അടിപതറിയെന്നായിരുന്നു സ്വരാജ് ആരോപിച്ചത്. യനാട്ടില്‍ നിന്നാണ് ജോ ജോസഫിന്റെ അപരനെ കണ്ടെത്തിയതെന്നും ഇയാളെ നിര്‍ത്തി വോട്ടര്‍മാരെ പറ്റിക്കാനാണ് യു ഡി എഫ് നീക്കമെന്നും സ്വരാജ് പോസ്റ്റിൽ ആരോപിച്ചിരുന്നു.












Click it and Unblock the Notifications