തൃശൂർ പൂരം: ആൾക്കൂട്ടം അപകടകരം, പ്രതീകാത്മകമായി നടത്തുന്ന കാര്യം ആലോചിക്കണമെന്ന് ആരോഗ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കൂട്ടായ്മയുണ്ടായതും രോഗ വ്യാപനത്തിനിടയാക്കി
തൃശൂർ: കേരളത്തിലും കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന്റെ നടത്തിപ്പ് ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ വിപത്ത് വലുതായിരിക്കുമെന്നാണ് ഡിഎംഒ നൽകിയ റിപ്പോർട്ട്. ഇത് ശരിവക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയും. തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടമുണ്ടാകുന്നത് അപകടകരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
"തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടമുണ്ടാകുന്നത് അപകടകരമാണ്. രോഗവ്യാപനം കൂടിയതിനാൽ ആൾക്കൂട്ടം കുറച്ചേ മതിയാകൂ. ആറ്റുകാൽ പൊങ്കാല നടത്തിയത് പോലെ പ്രതീകാത്മകമായി നടത്താനാകുമോ എന്ന് ആലോചിക്കണമെന്നും ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ചർച്ചയിലൂടെ തീരുമാനം എടുക്കും," ആരോഗ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കൂട്ടായ്മയുണ്ടായതും രോഗ വ്യാപനത്തിനിടയാക്കിയതായും മന്ത്രി. ജനിതകമാറ്റം വന്ന വൈറസ് കൂടുതലായി കേരളത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, നിലവിലെ സ്ഥിതിയിൽ മുന്നോട്ട് പോയാൽ ദിവസവും പതിനായിരം രോഗികളെന്ന നിരക്കിലേക്ക് എത്തിയേക്കുമെന്നും പറഞ്ഞു. രോഗവ്യാപനം തുടരുകയാണെങ്കിൽ ഈ മാസം കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമം ഉള്ളതായും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് മാസ് വാക്സീനേഷന്‍ തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാകുന്നു. പല മേഖലകളിലും രണ്ട് ദിവസത്തേക്ക് മാത്രമെ സ്റ്റോക്കുള്ളു. ഈ സാഹചര്യം പരിഗണിച്ച് കൂടുതല്‍ വാക്സീന്‍ ലഭ്യമാക്കുന്നതിന് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Recommended Video
ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ
സംസ്ഥാനത്ത് ഇന്നലെ 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,810 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,64,325 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6485 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1133 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ