കുമ്മനം നല്‍കിയ കേസ് നിലനില്‍ക്കില്ല; ഉപതിരഞ്ഞെടുപ്പ് ഉടനുണ്ടാകും, മഞ്ചേശ്വരത്ത് അനശ്ചിതത്വം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉള്‍പ്പടേയുള്ള സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിലും ഉടന്‍ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. സ്പീക്കറുടെ അറിയിപ്പ് കിട്ടിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭ ഉപതിരഞ്ഞെടുപ്പിനൊപ്പം തന്നെ കേരളത്തിലെ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ടീക്കാറാം മീണ അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016 നിയസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ് ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് നിയമോപദേശം കിട്ടിയിട്ടുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കെ മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജി വെച്ചതിനാല്‍ ഉപതിരഞ്ഞെടുപ്പിന് തടസ്സമില്ലെന്നാണ് കരുതുന്നതെന്നും ടിക്കറാം മീണ വ്യക്തമാക്കി. ഇക്കാര്യത്തിൽ സ്റ്റാന്‍ഡിങ് കൗൺസിലിന്റെ ഉപദേശം കൂടി തേടുമെന്നും മീണ തിരുവനന്തപുരത്ത് വ്യക്തമാക്കി. മഞ്ചേശ്വരം കേസിൽ ഹൈക്കോടതിയില്‍ നടപടികള്‍ തീരാത്തത് അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ നാമനിര്‍ദേശ പത്രികയില്‍ ബാധ്യതകള്‍ മറച്ച് വെച്ചു എന്ന് ആരോപിച്ചാണ് കുമ്മനം രാജശേഖരന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. രണ്ടരക്കോടി രൂപയുടെ ബാധ്യത മുരളീധരന്‍ മറച്ച് വെച്ചു എന്നാണ് ആരോപണം. ഈ കേസില്‍ വിചാരണ നടത്തി സത്യം പുറത്ത് കൊണ്ട് വരണമെന്ന് കുമ്മനം ആവശ്യപ്പെടുന്നു. ഈ കേസ് പിന്‍വലിക്കാന്‍ താന്‍ തയ്യാറല്ലെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications