സസ്പെൻഷന്‍ ആത്മാഭിമാനത്തിന്റെ പതക്കമെന്ന് പ്രതാപന്‍: പിന്നോട്ടില്ലെന്ന് രമ്യ ഹരിദാസും
ദില്ലി: പ്രതിഷേധ വാക്കുകൾ അൺപാർലമെന്ററിയാക്കിയും പ്രതിഷേധം തന്നെ ഇല്ലാതാക്കാൻ നോക്കിയും ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനാണോ ബിജെപി ശ്രമിക്കുന്നതെന്ന് ടിഎന്‍ പ്രതാപന്‍ എംപി. പ്രതിഷേധത്തെതുടർന്ന് പാർലമെന്റില്‍ നിന്നും സംസ്പെന്ഡ് ചെയ്ത പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് എംപിമാരെയാണ് സ്പീക്കർ സസ്പെന്‍ഡ് ചെയ്തത്.
'രാജ്യത്ത് എന്തൊക്കെ അക്രമം നടന്നാലും, ഏതൊക്കെ ജനകീയ പ്രശ്ങ്ങൾ ഉണ്ടായാലും പഞ്ചപുച്ഛമടക്കി മിണ്ടാതെ ഇരിക്കുന്ന പ്രതിപക്ഷമാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്? പ്രതിഷേധ വാക്കുകൾ അൺപാർലമെന്ററിയാക്കിയും പ്രതിഷേധം തന്നെ ഇല്ലാതാക്കാൻ നോക്കിയും ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനാണോ ബിജെപി ശ്രമിക്കുന്നത്!'- പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദിനേനയെന്നോണം വിലകയറുമ്പോൾ, ഭക്ഷണവും ഇന്ധനവുമടക്കം എല്ലാം സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറത്താവുമ്പോൾ പ്രതിഷേധം പ്രതിപക്ഷത്തിന്റെ കടമയാണ്. വിലക്കയറ്റം സംബന്ധിച്ച് ഒരു ചർച്ചക്കു പോലും ധൈര്യമില്ലാത്ത വിധം സാമ്പത്തിക മേഖലയുടെ നിയന്ത്രണം സർക്കാരിൽ നിന്ന് നഷ്ടമായിരിക്കുകയാണ്. അദാനി ലോക സമ്പന്നനായി പടികയറുമ്പോൾ പട്ടിണിക്കാരുടെ എണ്ണത്തിൽ നമ്മുടെ രാജ്യം പാതാളത്തിലേക്കാണ് ഇറങ്ങുന്നത്.
ഹൊ.. ഈ പിഷുവിനറെ ഒരു കണ്ണാടിയും കോമഡിയും: ചിരിച്ച് ഊപ്പാടിളകി അനുശ്രീ
വിഷയത്തിൽ കഴിഞ്ഞ കുറച്ചുദിവസമായി രാജ്യവ്യാപക പ്രക്ഷോഭങ്ങൾ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ട്. പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുണ്ട്. ഇന്നത്തെ പ്രതിഷേധത്തിന്റെ പേരിൽ ഭീരുക്കളായ ബിജെപി സർക്കാർ എന്നെയും സഹപ്രവർത്തകരായ മാണിക്കം ടാഗോർ, ജ്യോതിമണി, രമ്യ ഹരിദാസ് തുടങ്ങിയവരെയും ലോകസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇത് നാലാം തവണയാണ് ന്യായത്തിന് വേണ്ടി നിലകൊണ്ടതിന് എന്നെ ഇവർ സസ്‌പെൻഡ് ചെയ്യുന്നത്. ഈ ഫാഷിസ്റ്റ് കാലത്ത് ഈ സസ്പെൻഷനൊക്കെ എനിക്ക് ആത്മാഭിമാനത്തിന്റെ പതക്കമാണ്. ജനങ്ങൾ എന്നെ അയച്ചത് നീതിക്ക് വേണ്ടി എഴുന്നേറ്റ് നിൽക്കാനാണ്! ഞാനത് ചെയ്യും. പേടിക്കില്ല; പോരാട്ടത്തിന് അവധിയുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പാർലമെന്റിൽ വിലക്കയറ്റം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടതിനാണ് ഞാൻ ഉൾപ്പെടെയുള്ള നാല് എംപിമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന് രമ്യ ഹരിദാസും പ്രതികരിച്ചു. ഒരു ഗ്യാസ് സിലിണ്ടറിന് വില ആയിരത്തിനു മുകളിലാണ്. ഇന്ധന വില കൂടിയതോടെ പലചരക്ക് സാധനങ്ങൾക്ക് വിലകൂടി. ജി എസ് ടി യുടെ നിരക്ക് വർദ്ധ നടപ്പിലാക്കിയതോടെ അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വർധിച്ചു.ഈ രാജ്യത്തെ സാധാരണക്കാർക്ക് ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കുന്നു.കോടിക്കണക്കിന് രൂപയുടെ പ്രതിമകൾ സ്ഥാപിക്കുമ്പോഴും സാധാരണക്കാരന്റെ അരവയറിനെക്കുറിച്ച് ബോധമില്ലാത്തവരെ ഉണർത്തേണ്ടത് പാർലമെന്റിലല്ലാതെ പിന്നെ എവിടെയാണ്. ഒരു സാധാരണ കുടുംബത്തിൽ നിന്നും വരുന്ന എനിക്കറിയാം ഇന്ന് ഓരോ ദിവസവും തള്ളി നീക്കാൻ ഓരോ കുടുംബവും എത്രമാത്രം പ്രയാസപ്പെടുന്നുണ്ടെന്നെും രമ്യ ഹരിദാസ് കുറിച്ചു.
പാചകവാതകത്തിന്റെ വിലവർധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പാർലമെൻറിൽ ചർച്ച ചെയ്യുക തന്നെ വേണം.ജനാധിപത്യ സംവിധാനത്തിൽ അതിനുള്ള വേദി തന്നെയാണ് പാർലമെന്റ്. സാധാരണക്കാരന്റെ ശബ്ദമായതിന്,സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉന്നയിച്ചതിന്, സഭാ നടപടികളിൽ നിന്ന് എന്നെയും സഹപ്രവർത്തകരെയും സസ്പെൻഡ് ചെയ്തത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തുടരുക തന്നെ ചെയ്യും. പൊതുജനങ്ങൾ ഞങ്ങളിലർപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുക തന്നെ ചെയ്യുമെന്നും രമ്യഹരിദാസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications