'സുഹൈബിനെ വിവാഹം കഴിക്കാൻ അച്ഛനും അമ്മയും സമ്മതിച്ചില്ല', യോഗാ കേന്ദ്രത്തിലെ പീഡനങ്ങൾ...
മുസ്ലീം യുവാവിനെ പ്രണയിച്ചുവെന്നതിനാലാണ് അഷിതയെ മാതാപിതാക്കൾ യോഗാ കേന്ദ്രത്തിലെത്തിക്കുന്നത്.
കണ്ണൂർ: തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തിൽ ഘർവാപസിയും പീഡനങ്ങളും നടക്കുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അന്യമതസ്ഥരെ പ്രണയിക്കുന്ന പെൺകുട്ടികളെയാണ് യോഗാ കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചിരുന്നത്. തൃശൂർ സ്വദേശിനിയുടെ വെളിപ്പെടുത്തലിലൂടെയാണ് ഇക്കാര്യങ്ങൾ പുറംലോകമറിഞ്ഞത്. തൊട്ടുപിന്നാലെ മനോജ് ഗുരുജിയുടെ യോഗാകേന്ദ്രത്തിന് താഴുവീണു.
മക്കയിലും മദീനയിലും കനത്ത മഴ! സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി, എന്തും നേരിടാൻ സജ്ജം...
എങ്ങനെയും അയ്യപ്പനെ കാണണം! പുരുഷവേഷത്തിൽ മല ചവിട്ടാൻ ശ്രമം, 15കാരി പിടിയിൽ...
ഘർവാപസി നടക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ നിരവധി യുവതികൾ യോഗാ കേന്ദ്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തി. ഇത്തരത്തിൽ പീഡനമനുഭവിച്ചവരിൽ ഒരാളാണ് കണ്ണൂർ സ്വദേശിനിയായ അഷിത. മുസ്ലീം യുവാവിനെ പ്രണയിച്ചുവെന്നതിനാലാണ് അഷിതയെ മാതാപിതാക്കൾ യോഗാ കേന്ദ്രത്തിലെത്തിക്കുന്നത്. താൻ നേരിട്ട പീഡനങ്ങൾ അഷിത ദി ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുന്നു.
കണ്ണൂർ...
20 വയസുകാരിയായ അഷിത കണ്ണൂർ ധർമ്മടം സ്വദേശിനിയാണ്. അച്ഛൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായും അമ്മ അദ്ധ്യാപികയായും ജോലി ചെയ്യുന്നു. നഴ്സിംഗ് പഠനത്തിനിടെയാണ് മാദ്ധ്യമപ്രവർത്തകനായ സുഹൈബിനെ അഷിത പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ കൂടുതൽ അടുത്തതോടെ ഈ പരിചയം പ്രണയത്തിലേക്കെത്തി. പിരിയാനാകില്ലെന്ന് ബോധ്യമായതോടെ ഒരുമിച്ച് ജീവിക്കാനും ഇരുവരും തീരുമാനമെടുത്തു.
യോഗാ കേന്ദ്രത്തിലേക്ക്....
സുഹൈബിനെ വിവാഹം കഴിക്കുമെന്ന അഷിതയുടെ ഉറച്ചതീരുമാനം രക്ഷിതാക്കളെ അസ്വസ്ഥരാക്കി. മുസ്ലീം യുവാവുമായുള്ള വിവാഹം ഒരിക്കലും നടക്കില്ലെന്ന് മാതാപിതാക്കൾ തീർത്തു പറഞ്ഞു. പക്ഷേ, അഷിത തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. മകൾ തീരുമാനത്തിൽ നിന്ന് വ്യതിചലിക്കില്ലെന്ന് മനസിലാക്കിയ മാതാപിതാക്കളാണ് അഷിതയെ തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തിലെത്തിക്കുന്നത്. പാലിൽ ഉറക്കഗുളിക കലർത്തി മയക്കിയ ശേഷമാണ് തന്നെ കാറിൽ കയറ്റി യോഗാ കേന്ദ്രത്തിൽ എത്തിച്ചതെന്നാണ് അഷിത പറയുന്നത്. ജനുവരി 29നാണ് അഷിതയെ ആദ്യമായി യോഗാ കേന്ദ്രത്തിലെത്തിക്കുന്നത്.
ഹർജി...
യോഗാ കേന്ദ്രത്തിലെത്തിച്ച അഷിതയെ ക്രൂരമായാണ് പീഡിപ്പിച്ചത്. ''സദാസമയവും യോഗാ കേന്ദ്രത്തിൽ ഉയർന്ന ശബ്ദത്തിൽ സംഗീതം വെയ്ക്കും. അകത്ത് നടക്കുന്നതൊന്നും ആരും അറിയാതിരിക്കാനാണിത്. കസേരയിൽ കെട്ടിയിട്ട് രാവും പകലും മർദ്ദിച്ചു. പീഡനം സഹിക്കവയ്യാതെ ഉറക്കെ നിലവിളിച്ചു. സുഹൈബുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും, അല്ലെങ്കിൽ അവനെ ഹിന്ദു മതത്തിലേക്ക് മാറ്റണമെന്നുമായിരുന്നു അവർ ആവശ്യപ്പെട്ടത്''-അഷിത പറഞ്ഞു. ഇതിനിടെ ഫെബ്രുവരി 23ന് സുഹൈബ് കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു.
ഗുരുജി...
സുഹൈബിന്റെ ഹർജിയിൽ അഷിതയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തുടർന്ന് മാതാപിതാക്കളോടൊപ്പം അഷിത കോടതിയിൽ ഹാജരായി. സുഹൈബ് ആരോപിച്ചത് പോലെ താൻ തടങ്കലിൽ കഴിയുകയല്ലെന്നും, വീട്ടുകാരാടൊപ്പം സന്തോഷപ്രദമായി ജീവിക്കുകയാണെന്നുമാണ് അഷിത കോടതിയിൽ പറഞ്ഞത്. തുടർന്ന് അഷിതയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ച കോടതി, സുഹൈബിന്റെ ഹർജി തള്ളി. എന്നാൽ മാതാപിതാക്കളുടെയും മനോജ് ഗുരുജിയുടെയും ഭീഷണിയെ തുടർന്നാണ് താൻ അങ്ങനെ പറഞ്ഞതെന്നാണ് അഷിത വ്യക്തമാക്കിയത്. ''കോടതിയിൽ പറഞ്ഞതൊന്നും സത്യമായിരുന്നില്ല, അങ്ങനെ പറഞ്ഞില്ലെങ്കിൽ സുഹൈബിനെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി''- ആ സംഭവത്തിന്റെ സത്യാവസ്ഥ അഷിത വെളിപ്പെടുത്തി.
പദ്ധതികൾ...
വീട്ടിൽ തിരിച്ചെത്തിയ അഷിത ഇതിനിടയിൽ പലതവണ സുഹൈബുമായി ബന്ധപ്പെട്ടിരുന്നു. പക്ഷേ, സുഹൈബിനെതിരെ അഷിതയുടെ മാതാപിതാക്കളും യോഗാ കേന്ദ്രവും കോടതിയിൽ ഹർജി നൽകി. സുഹൈബ് ജിഹാദി പ്രവർത്തകനാണെന്നും, ലൗ ജിഹാദിലൂടെ ഹിന്ദു പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിക്കുന്നു എന്നുമായിരുന്നു ഹർജിയിലെ ആരോപണം. ഇതിനുപിന്നാലെയാണ് അഷിതയും സുഹൈബും ഒളിച്ചോടാൻ തീരുമാനിച്ചത്. എന്നാൽ ഇതിനിടെ അഷിതയെ മാതാപിതാക്കൾ ഒരു മനോരോഗ വിദഗ്ദന്റെ അടുത്തെത്തിച്ചു. മകൾക്ക് മാനസികരോഗമാണെന്ന് വരുത്തിതീർക്കാനായിരുന്നു ഇത്. അഷിതയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് ഡോക്ടറും വിധിയെഴുതി. പിന്നീട് സുഹൈബുമായി ഫോണിൽ സംസാരിച്ചിരിക്കവെയാണ് അഷിതയെ ബന്ധുക്കളും മാതാപിതാക്കളും വലിച്ചിഴച്ച് കാറിൽ കയറ്റി കൊണ്ടുപോയത്. തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തിലേക്കായിരുന്നു ആ യാത്ര.
പോലീസ്...
ഫോണിൽ കൂടി അഷിതയുടെ കരച്ചിൽ കേട്ട സുഹൈബ് ഉടൻതന്നെ ധർമ്മടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ മാനസിക പ്രശ്നമുള്ള യുവതിക്ക് ചികിത്സ നൽകാനായി കൊണ്ടുപോയതെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് സംഘം റിപ്പോർട്ട് നൽകിയത്. പിന്നീട് ഏഴു മാസത്തോളം യോഗാ കേന്ദ്രത്തിലായിരുന്നു അഷിതയുടെ ജീവിതം. യോഗാ കേന്ദ്രമെന്നായിരുന്നു പേരെങ്കിലും യോഗ മാത്രം അവിടെ പഠിപ്പിച്ചിരുന്നില്ലെന്നാണ് അഷിത പറയുന്നത്. ഇതിനിടെ അഷിത ഡിഗ്രി പഠനം പുനരാരംഭിച്ചു. പരീക്ഷ കേന്ദ്രത്തിൽ വെച്ച് സുഹൈബിനെ കാണാൻ ശ്രമിച്ചത് വീണ്ടും പ്രശ്നങ്ങളുണ്ടാക്കി. സംഭവമറിഞ്ഞ് യോഗാ കേന്ദ്രത്തിലെത്തിച്ച തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് അഷിത പറഞ്ഞത്.
രക്ഷപ്പെട്ടു...
യോഗാ കേന്ദ്രത്തിലുള്ള അന്തേവാസികൾക്ക് നേരെ ലൈംഗിക പീഡനവും നടന്നിരുന്നുവെന്നാണ് അഷിത ആരോപിക്കുന്നത്. മനോജ് ഗുരുജിയുടെ സഹായിയായ മുരളിയാണ് സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. യോഗാ കേന്ദ്രത്തിലെ മാസങ്ങൾ നീണ്ട ജീവിതത്തിനൊടുവിൽ സെപ്റ്റംബർ പത്തിനാണ് അഷിതയും മറ്റൊരു അന്തേവാസിയായ അശ്വതിയും അവിടെ നിന്ന് രക്ഷപ്പെടുന്നത്. അടുക്കള മാലിന്യം കളയാൻ വേണ്ടി പുറത്തിറങ്ങിയ സമയത്താണ് ഇരുവരും യോഗാ കേന്ദ്രത്തിൽ പുറത്തേക്ക് കടന്നത്. ''മതിൽചാടി രക്ഷപ്പെട്ട ശേഷം രാത്രി പത്തു മണിയോടെ മെയിൻ റോഡിലെത്തി. അവിടെവെച്ച് എൽദോ എന്ന ടാക്സി ഡ്രൈവറെ കണ്ടു. അദ്ദേഹമാണ് തങ്ങളെ തലശേരിയിലേക്ക് ട്രെയിൻ കയറ്റിവിട്ടത്. നേരെ വീട്ടിലെത്തിയ താൻ യോഗാ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. ഒരിക്കലും ഇനി അങ്ങോട്ട് അയക്കരുതെന്ന് അപേക്ഷിച്ചു''- അഷിത ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സുഹൈബിനൊപ്പം...
പിന്നീട് ഒരു മാസത്തോളം അഷിത മാതാപിതാക്കളോടൊപ്പം താമസിച്ചു. സുഹൈബുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിക്കില്ലെന്ന് ഉറപ്പായതോടെ ഒക്ടോബർ പത്തിന് വീട് വിട്ടിറങ്ങി. മതം മാറാതെ ഒരുമിച്ച് ജീവിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. ഇപ്പോൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് അഷിതയും സുഹൈബും.